ജെഎന്‍യു ഭാരതത്തിന്റെ അക്കാദമിക് ചരിത്രത്തിലും നിലവാരത്തിലും പ്രമുഖസ്ഥാനത്തുണ്ട്. ആ സര്‍വകലാശാലയുടെ സ്വാതന്ത്ര്യംതന്നെയാണ് അതിന്റെ പ്രത്യേകത. ആ സ്വാതന്ത്ര്യം അക്കാദമിക് തലത്തില്‍ സര്‍വകലാശാലകള്‍ക്ക് ഏതുരാജ്യത്തും കല്പ്പിച്ചു കിട്ടിയിരിക്കുന്ന, ബുദ്ധിപരമായ സത്യസന്ധത പ്രകടിപ്പിക്കാനുള്ള, അത് ചര്‍ച്ചചെയ്യാനുള്ള അവസരം കൂടിയായിരുന്നു ആദ്യകാലത്ത്.
പക്ഷേ, പില്‍ക്കാലത്തെപ്പോഴൊ, അത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഗുഹയായി മാറി. അവിടെയും നിന്നില്ല, ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഒളിസങ്കേതമായി മാറി. അതും കടന്ന് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഊട്ടുപുരയായി മാറിയ ജെഎന്‍യുവിന്റെ ചിലയിടങ്ങളാണ് ഇന്ന് ആ വിശ്വപ്രസിദ്ധ സ്ഥാപനത്തെ വിവാദത്തിന്റെയും വിഘടനവാദത്തിന്റെയും കേന്ദ്രമാക്കിയിരിക്കുന്നത്. ഇടയ്ക്ക് എപ്പോഴോ ബാധിച്ച, സാംസ്കാരിക അടിത്തറയിളക്കുന്ന അരാജകവാദത്തിന്റെ പെരുവഴിയമ്പലംകൂടിയാണിന്ന് ജെഎന്‍യു. അതുകൊണ്ടുതന്നെ ജെഎന്‍യുവിന്റെ മാഹാത്മ്യവഴിയിലേക്ക് ശ്രദ്ധ തിരിക്കുന്നതിനുപകരം ഖേദത്തോടെ, ആ മഹാസ്ഥാപനത്തെ ചിലര്‍ ചേര്‍ന്നു നയിച്ച ഇരുണ്ട നാള്‍വഴി പരിശോധിക്കേണ്ടിയിരിക്കുന്നു.
ഡിഎസ്യു എന്ന ദല്‍ഹി സ്റ്റുഡന്റ്സ് യൂണിയന്റെ മുമ്പത്തെ പേര് പിഡിഎസ്യു എന്നായിരുന്നു. ‘പ്രോഗ്രസീവ്’ ഉപേക്ഷിച്ചാണ് പിഡിഎസ്യു വെറും ഡിഎസ്യു ആയത്. ദല്‍ഹി സ്റ്റുഡന്റ്സ് ഫെഡറേഷന് എന്ന ഡിഎസ്എഫ് ആകട്ടെ എഐഎസ്എഫ്, എഐഎസ്എ എന്നിവ ചേര്‍ന്നത്. ഈ സംഘടനകളെല്ലാംതന്നെ പല ഘട്ടങ്ങളില്‍ കശ്മീരിലെ വിഘടനവാദികള്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും പിന്തുണയും സഹായവും നല്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളവരാണ്. കശ്മീരിലെ ഭാരത സൈന്യത്തെ ”ഇന്ത്യന്‍ പട്ടികള്‍ തിരികെ പോകുക” എന്നു മുദ്രാവാകം വിളിച്ച് ആക്ഷേപിച്ചിട്ടുള്ളവരാണ്.
ഇത്തരം യോഗങ്ങളെ ജെഎന്‍യുവിലെ പ്രൊഫസര്‍മാരായ എ. കെ. രാമകൃഷ്ണന്, കെ.എം. ചെനോയ്, അനുരാധാ ചെനോയ്, നിവേദിത മേനോന് തുടങ്ങിയവര്‍ പിന്തുണച്ചിട്ടുമുണ്ട്.
2013 ഫെബ്രുവരിയില്‍ ജെഎന്‍യുവില്‍, ഭാരത പാര്‍ലമെന്റ് ആക്രമിച്ച അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പേരില്‍ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്താന്‍ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.
നാഗാ സ്റ്റഡി ഫോറം എന്ന സംഘടന എന്എസ്സിഎന്-നെ പിന്തുണയ്ക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
കാമ്പസില്‍, ചില സംഘടനകള്‍ ഭാരത സൈന്യത്തെ പട്ടികള്‍, കൊലയാളി ബിഎസ്എഫ്, ബിഎസ്എഫ് ഗുണ്ടകള്‍ എന്നിങ്ങനെ വിശേഷിപ്പിച്ചും വിളിച്ചും പ്രകടനങ്ങള്‍ നടത്തി.
1996-ല്‍ പ്രൊഫ. ബി.ജി. ചക്രവര്‍ത്തി എന്ന അസോസിയേറ്റ് പ്രൊഫസര്‍ ഫെബ്രുവരി ഏഴിന് അന്നത്തെ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് എഴുതിയ കത്തിലൂടെ കാമ്പസില്‍ നടക്കന്ന ദേശവിരുദ്ധ, പാക്കിസ്ഥാന് അനുകൂല പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു.
ആകെക്കൂടി പറഞ്ഞാല്‍, കശ്മീര്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍, തമിഴ്നാട് തുടങ്ങി എവിടെവിടെ ഏതെങ്കിലും തരത്തില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ അതിനൊക്കെ അവര്‍ക്ക് പിന്തുണ ലഭിക്കുന്ന അന്തരീക്ഷം ജെഎന്‍യുവിലുണ്ട്.
എണ്ണമറ്റ സംഭവങ്ങളില്‍ ചിലവ അക്കമിട്ടു നിരത്തിയാല്‍:
- കശ്മീര്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍, ആസാം, പാലസ്തീന്, ഈഴം വിമോചനം ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈബ്രറിയില്‍ പോസ്റ്റര്‍ പതിച്ചു. ഡിഎസ്യു ആയിരുന്നു പിന്നില്‍. ഉദ്ദേശ്യം ദേശവിഘടനം.
- കശ്മീര്‍: മോചനം മാത്രം വഴി- എന്ന വിഷയത്തില്‍ സെമിനാര്‍; ഡിഎസ്യു, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള സംഘം (സിആര്‍പിപി)എന്നിവരായിരുന്നു സംഘാടകര്‍. എല്റ്റിജി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയുടെയും ലക്ഷ്യം കശ്മീര്‍ വിഘടനമായിരുന്നു.
- കശ്മീരിന് പിന്തുണ അറിയിച്ചും അഫ്സല് ഗുരുവിന് അനുകൂലമായും 2013 ഫെബ്രുവരി 22-ന് റാലി നടത്തി. ജെഎന്‍യു പൊഫസര്‍മാരായ ഹാപ്പിമോന്‍ ജേക്കബ്, എ.കെ. രാമകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
- നാഗാലാന്റിന്റെ മോചനം ചര്‍ച്ചചെയ്യാന്‍ നാഗാ സ്റ്റഡി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സത്ലേജ് ഹോസ്റ്റലില്‍ നടത്തിയ പരിപാടിയില്‍ എന്എസ്സിഎന് നിയമോപദേശകന് ആന്തണി റീഗനെ കൊണ്ടുവന്നു പ്രസംഗിപ്പിച്ചു. സമാനമായ ചര്‍ച്ചകളും നാഗാലാന്‍ഡ് വിമോചന പരിപാടികളും 2005 ജൂലൈ ഒന്ന്, 2005 ആഗസ്ത് ഒന്ന്, 2006 ഫെബ്രുവരി 13 തീയതികളില്‍ നടത്തി.
- അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതിന്റെ ആദ്യ വര്‍ഷം തികഞ്ഞ ദിവസം 2014-ല്‍ ഡിഎസ്യു, സിആര്‍പിപി എന്നിവയുടെ നേതൃത്വത്തില്‍ സുപ്രീം കോടതിക്കുസമീപം നടത്തിയ പരിപാടി പ്രൊഫ. എ.കെ. രാമകൃഷ്ണനാണ് നയിച്ചത്. അരുന്ധതി റോയ്, പ്രൊഫ. ജഗ്മോഹന്, സുജാതോ ഭദ്രോ, സഞ്ജയ് കാക്, അസാന് ജാവൈദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- 2014 ഫെബ്രുവരി ഒമ്പതിന്, ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ തപതി മെസ്സില്‍ പരിപാടി. തെളിവില്ലാതെ അഫ്സലിനെ തൂക്കിക്കൊന്നുവെന്ന് ആരോപണം. മനുഷ്യാവകാശ പ്രവര്ത്തകന് എന്ന പേരില്‍ മിഹിര്‍ ശ്രീവാസ്തവയേയും ആനന്ദ് ഗ്രോവറിനേയും പോലുള്ളവരെ പങ്കെടുപ്പിച്ചു.
- കശ്മീര്‍ വിഘടനം ആവശ്യപ്പെട്ട് ദല്‍ഹി സ്റ്റുഡന്റ്സ് യൂണിയന് കാവേരി മെസ്സില്‍ നടത്തിയ പരിപാടിയില്‍ കശ്മീര്‍ സര്‍വകലാശാലയില്‍നിന്ന് ഷെയ്ഖ് ഷൗഖത്ത് ഹുസൈനെയും മറ്റും പങ്കെടുപ്പിച്ചു.
- അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പേരില്‍ മാര്‍ച്ച് നാലിന് നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ എസ്. ആര്. ഗീലാനി, ജി.എന്‍. സായ്ബാബ, രജീന്ദ്ര സച്ചാര്‍, അരുന്ധതി റോയ് തുടങ്ങയവരെ പങ്കെടുപ്പിച്ചു.
- 2013 ഫെബ്രുവരി 16-ന് ഡിഎസ്എഫും 18-ന് എഐഎസ്എഫും ഡിഎസ്യുവും അഫ്സല് ഗുരു അനുസ്മരണം എന്ന പേരില്‍ ഭാരതവിരുദ്ധ പരിപാടികള്‍ നടത്തി.
- അഫ്സല് ഗുരുവിന്റെ വധശിക്ഷയ്ക്കെതിരേ ആശങ്കയോടെ ജനങ്ങള്‍ എന്ന പേരില്‍ രാഷ്ട്രപതിയ്ക്കയച്ച കത്തില്‍ ജെഎന്‍യു അദ്ധ്യപകരില്‍ പ്രമുഖരാണ് ഒപ്പുവെച്ചത്.
- 2013 ഫെബ്രുവരി 13-ന് അഫ്സല് വധത്തിനെതിരേ തുറന്നകത്ത് എഴുതി പ്രചരിപ്പിച്ചത് ജെഎന്‍യു അദ്ധ്യാപകന് കെ.എം. ചെനോയ് ആയിരുന്നു.
- കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഡിഎസ്യു ‘ഫാസിസ്റ്റ് അടിച്ചമര്‍ത്തല്‍ നിര്‍ത്തുക’ എന്ന മുദ്രാവാക്യം മുഴക്കി പരിപാടി നടത്തി.
- കശ്മീരിയുവാക്കളുടെ ജനാധിപത്യാവകാശം ആവശ്യപ്പെട്ട് എസ്എഫ്ഐ ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടത്തിയ പരിപാടിയിലും ഭാരതവിരുദ്ധ ആശയങ്ങളായിരുന്നു.
- സ്വാതന്ത്ര്യം മാത്രം പോംവഴി എന്ന പേരില്‍ കശ്മീര്‍ വിമോചനത്തിന് ഡിഎസ്യു ഒക്ടോബര്‍ 21-ന് നടത്തിയ പരിപാടിയില്‍ എസ്.എ.ആര്. ഗീലാനിയും അരുന്ധതി റോയിയുമാണ് പങ്കെടുത്തത്. ആ പ്രസംഗങ്ങളിലെ രാജ്യദ്രോഹപരാമര്ശങ്ങള്ക്ക് അരുന്ധതിക്കും ഗീലാനിക്കും എതിരേ ദല്‍ഹി പോലീസ് കേസെടുത്തു, അതിനെതിരെ വിദ്യാര്‍ത്ഥിയൂണിയനുകള്‍ പ്രതിഷേധിച്ചു.
ജെഎന്‍യുവിലെ ചെറുതും വലുതുമായ ഒട്ടേറെ പരിപാടികള്‍ക്ക് ഭാരതവിരുദ്ധ സ്വഭാവമോ, ഭാരതവിരുദ്ധ രാജ്യങ്ങളോടും സംഘനകളോടും അനുഭാവമോ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചില പരിപാടികള്‍ എതിര്പ്പുണ്ടാകുമെന്നറിഞ്ഞും എതിര്‍പ്പിലൂടെ പുറംലോകം വിവാദത്തെക്കുറിച്ച് അറിയണമെന്ന് കണക്കാക്കിയും നടത്തുന്നവയായിരുന്നു.
1991 ഏപ്രില്‍ 10-ന് അന്നത്തെ ദല്‍ഹി പോലീസ് കമ്മീഷണര്‍ പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെ പറയുന്നു: ഭീകരപ്രവര്‍ത്തനത്തെ ധനപരമായി സഹായിക്കുന്ന വന്‍ശൃംഖല ജമ്മുകശ്മീരില്‍ പോലീസ് കണ്ടെത്തി. ജെഎന്‍യു വിദ്യാര്‍ത്ഥി ഷഹാബുദ്ദീന് ഗോറിയ്ക്ക് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുമായുള്ള ബന്ധവും കണ്ടെത്താനായി. കാല്‍നൂറ്റാണ്ടിനു മുമ്പത്തെ കണ്ടെത്തലാണ്. കാലം ഏറെ മാറിയപ്പോള്‍ ആ ബന്ധങ്ങളും ഇടപാടുകളുമെല്ലാം കൂടുതല്‍ കൂടുതല്‍ ശക്തമായിട്ടേ ഉള്ളു. പക്ഷേ, ഇക്കാലമത്രയും ആരും ചെറുവിരലനക്കാന്‍പോലും തയ്യാറായില്ലെന്നു മാത്രം. ഇപ്പോള്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ വിധ്വംസക ശക്തികളെല്ലാം ഒറ്റക്കെട്ടാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: