ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) ഒരിക്കല്‍ പാണ്ഡിത്യത്തിന്റെയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്നു എന്നുപറയുന്നതില്പ്പോലും അഭിമാനം സ്ഫുരിച്ചിരുന്നു. പക്ഷേ ഇന്ന് ജെഎന്‍യുവിന്റെ സ്ഥിതി എന്താണ്? ഇന്ന് അത് പാക്കിസ്ഥാന് അനുകൂലികളുടെയും ഭീകരവാദ സംഘടനകളുടെയും അരാജകവാദികളുടെയും വിളയാട്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. ജെഎന്‍യു തലമുറ ദേശസ്നേഹ മുദ്രാവാക്യങ്ങളല്ല മുഴക്കുന്നത്-ദേശവിരുദ്ധ മുദ്രാവാക്യങ്ങളാണ് എന്നതിന്റെ തെളിവാണ് അഫ്സല് ഗുരു അനുസ്മരണ ദിനം ആഘോഷിച്ചത്. അവര്‍ ഒരു നിമിഷംപോലും ചിന്തിച്ചില്ല ആരായിരുന്നു അഫ്സല് ഗുരു എന്ന്! ജെയ്ഷെ മുഹമ്മദ് എന്ന പാക് ഭീകരസംഘടനയില്‍പ്പെട്ട ഭീകരര്‍ക്കൊപ്പം ഭാരത പാര്‍ലമെന്റ് ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കൊടുംഭീകരനായ അഫ്സല് ഗുരുവിനെ തൂക്കിലേറ്റുകയല്ലാതെ മറ്റെന്തു ചെയ്യണമായിരുന്നു?
ഇപ്പോള്‍ ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളിലും പാക്കിസ്ഥാനെ അനുകൂലിക്കുന്നവരുടെ തിരക്കാണ്. ഇക്കൂട്ടരെ അനുകൂലിക്കാന്‍ ഇടതുപാര്‍ട്ടികളായ സിപിഎമ്മും സിപിഐയും രംഗത്തുവന്നിരിക്കുകയാണ്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞത് അഫ്സല് ഗുരു ദേശസ്നേഹിയാണെന്നും ഇടതുപാര്‍ട്ടികള്‍ക്ക് വേണ്ടത് അഫ്സല് ഗുരുവിന്റെ സ്വാതന്ത്ര്യമാണെന്നുമാണ്. പാക്കിസ്ഥാനൊപ്പം ചേര്‍ന്ന് ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണോ ദേശസ്നേഹം? അഫ്സല് ഗുരു ദേശസ്നേഹിയാണെങ്കില്‍ കശ്മീരില്‍ ഭാരതത്തിനെതിരെ പോരാടുന്ന, ഭാരതസൈനികരെ കൊന്നൊടുക്കുന്നവരെല്ലാം ദേശസ്നേഹികളാവണമല്ലോ!
ജെഎന്‍യു ഇപ്പോള്‍ ദേശവിരുദ്ധ വികാരത്തിന്റെ താവളമായി മാറിയിരിക്കുകയാണ്. ബുദ്ധിജീവികളുടെ സരസ്വതീ ക്ഷേത്രമല്ല ഇന്നത്. ഇവിടെ പ്രസിദ്ധ നടന് മോഹന്‍ലാല്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ പ്രസക്തമാണ്. രാജ്യം എന്നാല്‍ നാം ചവിട്ടി നില്ക്കുന്ന മണ്ണാണ്, നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവുമാണ് എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമുക്ത ഭടന്മാര് ദല്‍ഹിയില്‍ ഏകതാ മാര്‍ച്ച് നടത്തിയത് ജെഎന്‍യുവിലെ അഫ്സല് ഗുരു അനുസ്മരണത്തെ അപലപിച്ചാണ്. പീപ്പിള്‍ ഫോര്‍ നേഷന്‍ എന്ന സംഘടനയാണ് റാലി സംഘടിപ്പിച്ചത്.
പാക്കിസ്ഥാനെതിരെയുള്ള യുദ്ധങ്ങളില്‍ ചോരചിന്തിയ അവര്‍ക്കറിയാം ദേശസ്നേഹംഎന്നാല് എന്താണെന്ന.് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ അതിര്‍ത്തികാക്കുന്ന പട്ടാളക്കാരുടെ വീര്യം ഇല്ലാതാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു. 2015 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് ആരോപിച്ചത് അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നത് തെളിവുകളില്ലാതെയാണെന്നായിരുന്നു. ജെഎന്‍യുവില്‍ ഇപ്പോള്‍ നടമാടുന്നത് ഭാരതവിരുദ്ധചിന്തകളും കശ്മീര്‍ വിഘടനാവശ്യവുമാണെന്നതിന് ഇതിനെക്കാള്‍ വലിയ തെളിവ് ആവശ്യമില്ല. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി ഭീകരര്‍ക്ക് പാക് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ അറസ്റ്റ് വിദേശ സര്‍വകലാശാലകളിലും ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നു. അമേരിക്കന്‍ വിമതനായി അറിയപ്പെടുന്ന നോം ചോംസ്കിയാണ് ഇവരിലൊരാള്‍. ദല്‍ഹി സര്‍വകലാശാലയില്‍ പോലീസ് കയറാന്‍ പാടില്ലെന്നാണ് ചോംസ്കി കല്പ്പിച്ചിരിക്കുന്നത്. ഒരുപറ്റം വിദ്യാര്‍ത്ഥികളും കനയ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം വേണ്ടത് ആര്എസ്എസില്നിന്നാണെന്ന് വൃന്ദ കാരാട്ട് പറയുമ്പോള്‍ അര്‍ത്ഥം വ്യക്തമാണ്.
ദേശസ്നേഹികളായവര്‍ രാജ്യം ഭരിക്കുന്നത് വൃന്ദയെപ്പോലുള്ളവര്ക്ക് സഹിക്കുന്നില്ല. നരേന്ദ്രമോദി ഭരണത്തിലേറിയതിനുശേഷം ജനോപകാരപ്രദമായ എത്രയോ കാര്യങ്ങള്‍ ചെയ്തുവെന്ന വസ്തുത വൃന്ദയെപ്പോലുള്ളവര് ബോധപൂര്‍വം വിസ്മരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്മാര്‍ട്ട് സിറ്റി മാത്രമല്ല വിഭാവനം ചെയ്യുന്നത് സ്മാര്‍ട്ട് ഗ്രാമങ്ങളും കൂടിയാണ്. പാവപ്പെട്ടവര്‍ക്കായി അഞ്ച് കോടി വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. എത്ര നല്ല ഭരണം കാഴ്ചവച്ചാലും അന്ധമായ രാഷ്ട്രീയവിരോധം മാറ്റാന്‍ തയ്യാറല്ലാത്തവര്‍ രാജ്യസ്നേഹികളാണെന്ന് പറയാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: