അജ്ഞാതമായ ഒരു നഗരത്തില്‍ കണ്ടിട്ടില്ലാത്ത ഒരാളെതേടിപ്പിടിക്കുകയെന്ന സാഹസകൃത്യമാണ് ഹനുമാന് ഏറ്റെടുത്തിരിക്കുന്നത്. ലങ്കാലക്ഷ്മി വിട്ടുപോയപ്പോള്‍ ഐശ്വര്യവും നശിച്ചല്ലോ. ഹനുമാന് പ്രവേശിച്ചപ്പോള്‍ ജനകജയുടെയും രാവണന്റെയും ഇടത്തെ ഭുജവും ഇടത്തേക്കണ്ണും തുടിച്ചു. ഇന്ദ്രിയാതീതനായ ശ്രീരാമചന്ദ്രന്റെ വലത്തെ അംഗങ്ങളും ശക്തിയായി തുടിച്ചു എന്നുപറഞ്ഞാണ് മൂലത്തില്‍ ഒന്നാം സര്‍ഗ്ഗം അവസാനിക്കുന്നത്. എഴുത്തച്ഛന് ഇത് ആവര്‍ത്തിക്കുന്നുണ്ട്. സ്ത്രീയുടെ ഇടതുവശവും പുരുഷന്റെ വലതുവശവും തുടിച്ചാല്‍ ശുഭസൂചനകളാണ് എന്നും, മറിച്ചായാല്‍ അശുഭസൂചകമെന്നുമാണ് വിശ്വാസം. രാവണന്റെ ഇടതുഭാഗം തുടിച്ചതുകൊണ്ട് നാശകാലം അടുത്തുവെന്നും രാമനും സീതയ്ക്കും എല്ലാം ശുഭമായിത്തീരും എന്നും സൂചന.
സീത എവിടെയായിരിക്കും ഉണ്ടായിരിക്കുക. അന്തഃപുരത്തിനടുത്ത് എന്നാണല്ലോ ലങ്കാലക്ഷ്മി പറഞ്ഞത്. ആദ്യം രാവണന്റെ അന്തഃപുരത്തില്‍ തന്നെ തിരയാം എന്നുകരുതി എല്ലാവരും ഉറക്കമായപ്പോള്‍ ഹനുമാന് അന്തഃപുരത്തില്‍ കയറി. കാവല്‍ക്കാരുണ്ടെങ്കിലും സൂക്ഷ്മരൂപത്തില്‍ കടക്കുന്ന ഹനുമാന് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. മാത്രമല്ല എവിടെവേണമെങ്കിലും സഞ്ചരിക്കാം എന്ന് ലങ്കാലക്ഷ്മി അനുവദിക്കുകയും ചെയ്തിരുന്നു. അന്തഃപുരത്തില്‍ നിരവധി സ്ത്രീകള്‍ ഉറങ്ങിക്കിടക്കുന്നു. ഇവരില്‍ ആരായിരിക്കും സീത? അടുത്തതായി മണ്ഡോദരിയുടെ അന്തഃപുരത്തില്‍ പ്രവേശിച്ചു. അവിടെ സര്‍വ്വാഭരണ വിഭൂഷിതയായി ശാന്തസ്വരൂപിയായ ഒരു സ്ത്രീ ഉറങ്ങുന്നതുകണ്ടു. അവളുടെ മുഖത്ത് രാക്ഷസീയഭാവമില്ല. ഇതായിരിക്കുമോ സീത? പണ്ഡിതനായ ഹനുമാന് വീണ്ടും യുക്തി പുറത്തെടുത്ത് ആലോചിച്ചു.
വളരെനാളായി ഭര്‍ത്താവില്‍നിന്നു പിരിഞ്ഞു കഴിയുന്ന ഉത്തമയായ ഒരു സ്ത്രീക്ക് ഇങ്ങനെ ശാന്തമായി ഉറങ്ങാന്‍ കഴിയില്ല. സീത ലക്ഷ്മീദേവിയാണ്. ഇവളെകണ്ടിട്ട് ലക്ഷ്മീദേവിയെപ്പോലിരിക്കുന്നുവെങ്കിലും തീര്‍ച്ചയായും സീതയല്ല. ഇങ്ങനെ നില്ക്കുന്നതിനിടയില് താനൊരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകളുടെ അന്തഃപുരത്തില്‍ പ്രവേശിച്ച് അവര്‍ ഉറങ്ങുന്നത് നോക്കിനില്ക്കുന്നതു ശരിയല്ലെന്നും തീര്‍ച്ചയാക്കി. വേഗം പുറത്തേക്കു കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: