കേരള സൈക്യാട്രിസ്റ്റ് അസോസിയേഷന് എന്നെ അവരുടെ ഒരു ചടങ്ങിലേക്ക് ‘മീഡിയ ആന്റ് മെന്റല്‍ ഹെല്‍ത്ത്’ എന്ന വിഷയത്തെപ്പറ്റി സംസാരിക്കാന്‍ വിളിച്ചു. ഭ്രാന്തി, ഭ്രാന്തന് എന്നെല്ലാം ഒരാളെ വിശേഷിപ്പിക്കുന്നതുതന്നെ ഒരു കളങ്കമാണ്. ഇതൊരു സാമൂഹ്യ പ്രശ്നവുമാണ്.
ഈ വിഷയത്തെപ്പറ്റി സംസാരിക്കാന്‍ ചെന്നപ്പോഴാണ് അത് മാനസികരോഗ വിദഗ്ദ്ധര്‍ റേഡിയോയില്‍ക്കൂടി നടത്തുന്ന ‘പരസ്പരം’ എന്ന പരിപാടിയുടെ 350-ാമത്തെ എപ്പിസോഡ് പ്രമാണിച്ചായിരുന്നുവെന്ന് മനസ്സിലാക്കിയത്. ഞാന്‍ റേഡിയോ കേള്‍ക്കാത്ത വ്യക്തിയാണ്.
വാര്‍ത്തകള്‍ക്ക് ആശ്രയിക്കുന്നത് ടിവിയെയാണ്. റേഡിയോയില്‍ക്കൂടി എന്തെല്ലാം മനുഷ്യോപകാരപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു എന്നു ഞാനറിഞ്ഞത് അപ്പോഴാണ്.
സാധാരണ മാനസികരോഗ വിദഗ്ദ്ധനെ കാണാന്‍ പോകുന്നവരെപ്പോലും ‘വട്ടന്‍’ എന്നു വിശേഷിപ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. ആ പശ്ചാത്തലത്തിലാണ് ‘പരസ്പരം’ പരിപാടിയുടെ പ്രാധാന്യവും ഇംപാക്ടും നമുക്ക് ബോധ്യപ്പെടുന്നത്. ടി.പി.രാജേഷ് എന്ന ആകാശവാണി ഉദ്യോഗസ്ഥനും സൈക്കോളജിസ്റ്റ് ഡോ. സി.ജെ.ജോണുമാണ് ഈ പരിപാടി നയിക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും മൂന്നുമണിക്കും നാലുമണിയ്ക്കും ഇടയ്ക്ക് റേഡിയോയില്‍ക്കൂടി കൗണ്‍സലിങ് നല്കുന്ന പരിപാടിയാണിത്.
ഭ്രാന്തുമുതല്‍ വിഷാദരോഗം, ആകാംക്ഷ, ആത്മഹത്യാ പ്രവണത, ആത്മഹത്യാ ശ്രമം, പരാജിതബോധംവരെയുള്ള പ്രശ്നങ്ങള്‍ക്ക് താന്‍ ആരെന്ന് വെളിപ്പെടുത്താതെ പരിഹാരം കാണാനുള്ള, വിജയകരമായ മുന്നേറുന്ന ഒരു പരിപാടിയാണ് ‘പരസ്പരം.’ വിഷാദരോഗം ആത്മഹത്യയിലെത്തുന്നത് അപൂര്‍വമല്ല. അത്തരം വിഷാദരോഗികള്‍ക്കും സഹായകരമായ പരിപാടിയാണിത്.
2009 ജനുവരി ആറിന് തുടങ്ങിയ പരിപാടിയാണ് ‘പരസ്പരം.’ ഡോക്ടര്‍മാര്‍ക്ക് രോഗികളുമായി സ്വതന്ത്രമായി ഇടപഴകാനുള്ള അവസരമൊരുക്കുമ്പോള്ത്തന്നെ രോഗികള്‍ക്ക് അവര്‍ ആരെന്ന് വെളിപ്പെടുത്താതെ ആശ്വാസം ലഭിക്കുന്നു. ആത്മഹത്യാമുനമ്പില്‍ നില്ക്കുന്നവര്ക്കുപോലും ഒരു പിടിവള്ളി.
ഈ പരിപാടിയില്‍ മാനസികരോഗ വിദഗ്ദ്ധരെ വിളിക്കുന്നത് താഴെത്തട്ടിലുള്ള ആളുകള്‍ മാത്രമല്ല, അവരില്‍ ഐടി പ്രൊഫഷണലുകളും സെലിബ്രിറ്റികളും വരെയുണ്ട്. കേരളത്തില്‍നിന്നു മാത്രമുള്ളവരല്ല, ഊട്ടിയില്നിന്നുപോലും മാനസികപ്രശ്നപരിഹാരത്തിന് ഈ പരിപാടിയിലേക്ക് വിളിക്കും. കൊച്ചി എഫ്എം 102.3 യിലേക്കാണ് വിളിക്കേണ്ടത്. പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം മുതലായ സ്ഥലങ്ങളില്‍നിന്നും കോളുകള്‍ വരുമെന്ന് രാജേഷും ഡോ.സി.ജെ.ജോണും പറഞ്ഞു. ഈ പരിപാടി ഒരു തടസ്സവും നേരിടാതെ 354 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി.
മനുഷ്യര്‍ക്ക് പലവിധ വ്യാധിയും ആധിയുമുണ്ട്. സ്വന്തം ഭര്‍ത്താവിനോടോ കുടുംബത്തോടോ പറയാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ക്കും ഈ പരിപാടിയില്‍ക്കൂടി പരിഹാരം തേടാം. ഇതിലുള്ള ഏറ്റവും വലിയ ഗുണം നമ്മള് ആരാണ്, എന്താണ് എന്ന് വെളിപ്പെടുത്തേണ്ടതില്ല എന്നതാണ്. വയോധികര്‍ക്കും കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഒരുപോലെ എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ആരുമില്ലാത്ത, വയോധികരായ, ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് തന്റെ ഹൃദയം തുറക്കാന്‍ ആരുമില്ലാതെ ശ്വാസംമുട്ടല്‍ അനുഭവിക്കേണ്ടിവരില്ല ഈ പരസ്പരം പരിപാടിയില്‍ പങ്കെടുത്താല്‍. എനിക്ക് വിഷാദരോഗമുണ്ടെന്നു പറഞ്ഞാല്‍ മനഃശാസ്ത്രജ്ഞയായ എന്റെ സുഹൃത്തുപോലും പൊട്ടിച്ചിരിക്കും. മദ്യപര്‍ക്ക് മദ്യപാനത്തില്‍നിന്നും രക്ഷനേടാനും ‘പരസ്പരം’ സഹായകരമാണ്. മദ്യാസക്തിക്കടിമപ്പെട്ടവരില് നല്ലൊരുവിഭാഗം അതില്‍നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷെ അതിനുവേണ്ടി ഒരു മാനസികരോഗ വിദഗ്ദ്ധനെ കാണുന്നത് അവരില്‍ അപകര്‍ഷതാബോധം ജനിപ്പിക്കും.
അങ്ങനെയുള്ളവര്‍ക്ക് മനസ്സുതുറക്കാനുള്ള വേദിയാണ് ‘പരസ്പരം’. കടുത്ത മാനസിക പ്രശ്നമുള്ളവര്‍, ഷിസോഫ്രിനിയ ഉള്ളവര്‍, കുടുംബപ്രശ്നം നേരിടുന്ന വീട്ടമ്മമാര്‍ മുതലായവര്‍ക്ക് ‘പരസ്പര’ത്തില്‍ മനസ്സു തുറക്കാം. ലൈംഗിക പീഡനം, ബാല-ബാലികാ പീഡനം മുതലായ പീഡനങ്ങള്‍ അനുഭവിച്ച് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നവര്‍ക്കും ‘പരസ്പര’ത്തില്‍ക്കൂടി വിഷാദഭാരം ഇറക്കിവെയ്ക്കാം. നമ്മുടെ മാനസിക പ്രശ്നം പങ്കുവയ്ക്കുമ്പോള്‍ അത് ലഘൂകരിക്കപ്പെടുന്നു. പക്ഷെ എല്ലാ പ്രശ്നങ്ങളും തുറന്നുപറയാന്‍ സാധ്യമല്ലല്ലോ. അതിനുള്ള വേദിയാണ് ‘പരസ്പരം.’
വീട്ടമ്മമാര്‍ കുടുംബപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നു. ഭര്‍ത്താവ് പരിഗണിക്കുന്നില്ലെന്ന് പരാതിപ്പെട്ട് വീട്ടമ്മമാര്‍ വിളിക്കുന്നു. പുതുതായി വിവാഹിതരായി പൊരുത്തപ്പെടാന്‍ കഴിയാത്ത ദമ്പതികളും ‘പരസ്പര’ത്തില്‍ക്കൂടി പരിഹാരം കണ്ടെത്തുന്നു. പരീക്ഷാഭയമുള്ള കുട്ടികള്‍ക്കും പരീക്ഷയില്‍ തോറ്റ് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികള്‍ക്കുവരെ ‘പരസ്പരം’ സഹായകരമാകുന്നു. കേരളത്തില്‍ ഒരുകാലത്ത് പരീക്ഷയില്‍ തോറ്റ കുട്ടികള്‍ ചെയ്യുന്ന ആത്മഹത്യകള്‍ വര്‍ധിച്ചിരുന്നത് കൗണ്സലിങ്ങില്ക്കൂടിയാണല്ലോ കുറച്ചുകൊണ്ടുവന്നത്. പരീക്ഷക്കുമുമ്പ് അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിനും അവര്‍ ഇതില്‍ക്കൂടി പരിഹാരം തേടുന്നു.
ലൈംഗികപ്രശ്നങ്ങള്‍ പറയാന്‍ ഇന്ന് സ്ത്രീ-പുരുഷന്മാര്ക്ക് വേദിയില്ല. ‘പരസ്പര’ത്തില്‍ക്കൂടി ഇതിന് അവര്‍ ഇപ്പോള്‍ പരിഹാരം തേടുന്നു. മാനസികപ്രശ്നം ഒരു കളങ്കമാണ് എന്നുള്ള ധാരണ തിരുത്താന്‍ ഡോ. സി.ജെ. ജോണിനും ടി.പി.രാജേഷിനും ഒരു പരിധിവരെയെങ്കിലും സാധിക്കുന്നു.
‘പരസ്പരം’ പരിപാടി കേട്ടിട്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള വേദിയാണെന്ന തിരിച്ചറിവിലൂടെ വരുന്നവരും ഏറെയാണ്. പെണ്‍കുട്ടികള്‍ക്കുള്ളത് അധികവും പ്രേമപ്രശ്നമാണല്ലൊ. പ്രേമംനടിച്ച് ചൂഷണംചെയ്യപ്പെട്ടശേഷം ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ കഥ ഞാന്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘പരസ്പരം’ അങ്ങനെയുളളവര്‍ക്കും സഹായകമാണ്. സംശയരോഗം ഇന്ന് പകര്‍ച്ചവ്യാധി പോലെയാണ്. പല സംശയരോഗികളും ‘പരസ്പര’ത്തെ ആശ്രയിക്കുന്നു.
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് അഡിക്ഷനുണ്ട്. അതുപോലെ കഞ്ചാവ്-മയക്കുമരുന്നുപയോഗവും കുട്ടികളില്‍ വര്‍ധിക്കുകയാണ്. രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളിലെ പെരുമാറ്റവ്യത്യാസം എങ്ങനെ തിരിച്ചറിയാം എന്ന ഉപദേശവും ‘പരസ്പര’ത്തില്‍ ലഭ്യമാണ്. മയക്കുമരുന്ന് കിട്ടിയില്ലെങ്കില്‍ കുട്ടികള്‍ ഒറ്റപ്പെടല്‍ അനുഭവിച്ച്, മൗനികളായി, ചോദിക്കാന്‍ വരുന്ന അച്ഛനമ്മമാരോട് കയര്‍ത്ത് അക്രമികളാകുന്ന കാലവുമാണല്ലോ ഇത്. ഡ്രഗ് അഡിക്റ്റുകളെ എങ്ങനെ തിരിച്ചറിയാമെന്ന് രക്ഷകര്‍ത്താക്കള്‍ക്ക് ഇതില്‍ക്കൂടി ഉപദേശം തേടാം.
ഇന്ന് വയോധികരും ഒറ്റപ്പെടുന്ന കാലമാണ്. അവര്‍ക്ക് സുഹൃത്തുക്കളില്ല. അവരെ ശ്രദ്ധിക്കാന്‍ അടുത്ത തലമുറ തയ്യാറല്ല. അവര്‍ക്കും പ്രായാധിക്യംമൂലമുള്ള ഒറ്റപ്പെട്ടലില് മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ‘പരസ്പര’ത്തില്‍ക്കൂടി കൗണ്‍സലിങ് നല്കുന്നു. പ്രായാധിക്യമുള്ളവര്‍ ‘പരസ്പര’ത്തില്‍ക്കൂടി തങ്ങളുടെ ഏകാന്തതക്കും പരിഹാരം നേടുന്നു. അതുപോലെ ബഹുനിലകെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടിവരുന്ന കാലമാണിത്. സ്വന്തം കാര്യം സിന്ദാബാദ് എന്ന മാനസികാവസ്ഥയുള്ളപ്പോള് മറ്റുള്ളവരുടെ പ്രശ്നം പരിഗണിക്കാനുള്ള സന്മനസ്സ് കാണുകയില്ല.
ഈ പരിപാടിയുടെ ഒരു പ്ലസ് പോയിന്റ് ഇതിന്റെ സ്വകാര്യതയാണ്. ഇതില്‍ക്കൂടി മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതില്‍ സമൂഹം ‘വട്ട്’ കാണുകയില്ല. കാരണം അവര്‍ക്കറിയില്ലല്ലോ ‘പരസ്പര’ത്തില്‍ക്കൂടി മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നത് ആരൊക്കെയാണെന്ന്. മറ്റൊരു വസ്തുത ഇത് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ മാത്രമല്ല, അഭിപ്രായം അറിയുവാനുംകൂടിയുള്ള വേദിയാണെന്നതാണ്.
കുട്ടികളിലും വിഷാദരോഗികളുണ്ട്. കുട്ടികള്‍ക്ക് ഡോക്ടറുടെ മുമ്പില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ മുഖമില്ലാതെ ‘പരസ്പര’ത്തില്‍ക്കൂടി സാധ്യമാകുന്നു. ‘പരസ്പര’ത്തിലേക്ക് ബന്ധപ്പെടേണ്ടവര്‍ ബന്ധുക്കളോ രക്ഷിതാക്കളോ അല്ല- മറിച്ച് രോഗികള്തന്നെയാണ്. ഫോണില്‍ക്കൂടി മുഖമില്ലാത്ത ഒരാളോട് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത് എളുപ്പമാണ്. വിഷാദരോഗികള്ക്കാണ് ഇത് ഏറ്റവും ഉപകാരപ്രദം. മടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള സൗകര്യം ലഭിക്കും. ജീവിതം റെയില്‍വേട്രാക്കില്‍ അവസാനിപ്പിക്കേണ്ടതല്ലല്ലോ.
‘പരസ്പരം’ രൂപകല്‍പ്പന ചെയ്തത് ആകാശവാണിയിലെ ടി.പി.രാജേഷാണ്.
പരസ്പരത്തിലേക്ക് വിളിച്ച് പ്രശ്നം പറയുമ്പോള്‍ ഇതിന് ഏത് സൈക്യാട്രിസ്റ്റിനെയാണ് അല്ലെങ്കില്‍ സൈക്കോളജിസ്റ്റിനെയാണ് കാണേണ്ടത് എന്ന നിര്‍ദ്ദേശവും ലഭിക്കും. ‘പരസ്പര’ത്തില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് ഡോ. സി.ജെ. ജോണ്‍, ഡോ. ചന്ദ്രശേഖരന് നായര്‍ തുടങ്ങി എറണാകുളം ജില്ലയിലെ എല്ലാ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും സഹകരിക്കുന്നു എന്നതുതന്നെ അവരുടെ സാമൂഹ്യപ്രതിബദ്ധതക്ക് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: