കനകമണിമയ മന്ദിരങ്ങളിലൊന്നും സീതയെ കാണാതെ വന്നപ്പോള്‍ ഹനുമാന് ലങ്കാലക്ഷ്മി പറഞ്ഞതോര്‍മ്മ വന്നു. വേഗത്തില്‍ അശോകവനികയിലെത്തി. ആ ഉദ്യാനം അതിമനോഹരമായിരുന്നു. എല്ലാ കാലത്തും നിറയെപൂക്കുന്ന മരങ്ങള്‍. എങ്ങും കല്പവൃക്ഷങ്ങള് (ധാരാളം തെങ്ങുള്ള സ്ഥലമാണ് ലങ്ക .അതുകൊണ്ടാകാം അങ്ങനെ പറഞ്ഞത്) അതിലെ കുളങ്ങളില്‍ രത്നം പതിച്ച സ്വര്ണകല്പടവുകളുണ്ടായിരുന്നു. ഉദ്യാനത്തില്‍ അനേകവിധത്തിലുള്ള പക്ഷികള്‍ പാറിനടക്കുന്നു. മൃഗങ്ങള്‍ വിരഹിക്കുന്നു. അവിടവിടെ സുവര്‍ണ നിര്‍മ്മിതമായ മണിമന്ദിരങ്ങള്‍. നിറയെ ഫലംകൊണ്ടു കുനിഞ്ഞ വൃക്ഷങ്ങള്‍.
ഓരോ വൃക്ഷചുവട്ടിലും സീതയെ തിരഞ്ഞു. മദ്ധ്യഭാഗത്ത് അതിസുന്ദരമായ ഒരു ദേവാലയമുണ്ട്. അവിടവിടെ സ്വര്‍ണം കൊണ്ടുള്ള ഇരിപ്പിടങ്ങള്‍. ചെറുമണ്ഡപങ്ങള്‍. കുറെക്കൂടി പോയപ്പോള്‍ ഇടതിങ്ങിയ ശാഖകളും നിറയെ ഇലകളുമുള്ള ഒരു ശിംശപാവൃക്ഷം കണ്ടു. (ഇരുവില്മരം) അതിനു ചുവട്ടില്‍ ഒരിക്കലും വെയിലടിക്കാറില്ല. സ്വര്ണവര്ണപ്പക്ഷികള് അതിന്റെ ശാഖകളില്‍ ഊയലാടുന്നു. അതിനു ചുവട്ടില്‍ രാക്ഷസികളാല്‍ ചുറ്റപ്പെട്ട് സീതയിരിക്കുന്നു. സീതയെ കാണിച്ചുകൊടുത്തത് വായുഭഗവാനാണെന്ന് എഴുത്തച്ഛന്.
ഉപവനവുമുരുതരതരുപ്രവരങ്ങളുമുന്നതമായുള്ള ശിംശപാവൃക്ഷവും
അതിനികടമഖിലജഗദീശ്വരി തന്നെയുമാശുഗനാശു കാട്ടിക്കൊടുത്തീടിനാന്‍
ദേവിയുടെ വസ്ത്രങ്ങള്‍ അഴുക്കിപിടിച്ച് മുഷിഞ്ഞ് നിറം മങ്ങിയും തലമുടിയെല്ലാം അഴുക്കുകൊണ്ട് ജട പിടിച്ചും കാണപ്പെട്ടു. ഉപവാസംകൊണ്ട് എത്രയും ഉണങ്ങി ശോഷിച്ചതും ദുര്‍ബലമായതുമായ ശരീരം. നിലത്തുകിടന്ന് ഭര്‍ത്താവിനെത്തന്നെ ചിന്തിച്ച് കണ്ണീരൊഴുക്കിയും രാമാ രാമാ എന്നും വിലപിച്ചും കൊണ്ടിരിക്കുന്നു. ഇഷ്ടപ്പെട്ടവരെ കാണാന്‍ സാധിക്കാത്തവളും രാക്ഷസിമാരുടെ കൂട്ടത്തെ കണ്ടുകൊണ്ടിരിക്കുന്നവളുമായ സീതയെ കൂട്ടംതെറ്റിപ്പിരിഞ്ഞ് നായ്ക്കളാല്‍ ചുറ്റപ്പെട്ട മാന്‍പേടയെപ്പോലെ ഹനുമാന് കണ്ടുവെന്ന് വാല്മീകി സീതയാണിതെന്ന് ഹനുമാന് എങ്ങനെ മനസ്സിലാക്കി.
വാല്മീകി പറയുന്നു. കരിനാഗംപോലെയിരിക്കുന്ന നിതംബംവരെ ഞാന്നുകിടക്കുന്നതും, നീല നിറമുള്ളതും, ഒന്നായി കിടക്കുന്നതുമായ അഴിച്ചിട്ട തലമുടികൊണ്ട് വര്‍ഷകാലം കഴിയുമ്പോള്‍ നീലനിറമുള്ള വനനിരയോടുകൂടിയ ഭൂമിയെപ്പോലെയിരിക്കുന്നവളും സുഖങ്ങള്‍ അനുഭവിക്കേണ്ടവളും, എന്നാല്‍ വ്യസനംകൊണ്ടുഴലുന്നവളും മുഷിഞ്ഞവേഷവും മെലിഞ്ഞശരീരവുമുള്ള ഒരു സ്ത്രീയെ ഇതിനു ചുവട്ടില്‍ കണ്ടു. യുക്തിയുക്തങ്ങളായ കാരണങ്ങള്‍കൊണ്ട് അത് സീതയായിരിക്കും എന്നൂഹിച്ചു. എന്തെല്ലാം ആഭരണങ്ങള്‍ സീത അണിഞ്ഞിരുന്നു എന്ന് രാമന് പറഞ്ഞിരുന്നു. അവയെല്ലാം ഇവള് അണിഞ്ഞിരിക്കുന്നു.
അവയെല്ലാം അഴുക്കിപിടിച്ച് നിറം മങ്ങിയിരിക്കുന്നു. എന്നാല്‍ ഋശ്യമൂകാചലത്തില്‍ കണ്ട ആഭരണങ്ങള്‍ ഇപ്പോള്‍ അണിഞ്ഞുകാണുന്നില്ല. രാമന് പറഞ്ഞിരുന്നതുപോലെ സ്വര്ണനിറംതന്നെ സീതയ്ക്ക്. നിറം മങ്ങിയിട്ടും സാക്ഷാല്‍ ദേവിയുടെ സൗന്ദര്യം മങ്ങിയിട്ടില്ല. ഇതു രാമന്റെ പത്നിയായ സീതതന്നെയെന്ന് ഹനുമാന് തീര്‍ച്ചയാക്കി.
മറ്റാരും കാണാതെയിരിക്കാന്‍ ഹനുമാന് അതിവേഗം ആ ശിംശപാവൃക്ഷത്തില്‍ കയറി ഒരു ശാഖയില്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്നുകൊണ്ട് മനസാ പറഞ്ഞു ” ഇന്ന് ജാനകിയെ കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ കൃതാര്‍ത്ഥനാണ്. പരമാത്മാവായ രാമന്റെ കാര്യം ഇന്ന് എന്നെക്കൊണ്ടു സാധിച്ചിരിക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: