ഒരു നിയമസഭാ തെരഞ്ഞെടുപ്പുകൂടി എത്തി. ഇടയില്‍ ഇനി ഒരുമാസം. അത് കഴിഞ്ഞെത്തും തെരഞ്ഞെടുപ്പ്. അതിന്റെ കേളികൊട്ട് തുടങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലെത്തുന്നത് കേരളത്തിന്റെ 21-ാമത് മന്ത്രിസഭ. അതിനെ ആര് നയിക്കും, ആര് ഭരിക്കും എന്ന ചിന്തയും ചര്‍ച്ചയും തലങ്ങും വിലങ്ങും നടക്കുകയാണ്. കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയും സിപിഎം നയിക്കുന്ന മുന്നണിയും ജീവന്മരണപോരാട്ടത്തിനാണ് ഒരുങ്ങുന്നത്. പുതിയൊരു കുതിപ്പിനാണ് ബിജെപിയും കച്ചമുറുക്കുന്നത്. ഇന്നലെവരെ അക്കൗണ്ട് തുറക്കലായേ ബിജെപിയുടെ ലക്ഷ്യമായി പലരും കണ്ടുള്ളൂ. എന്നാലിപ്പോള്‍ ബഹുദൂരം മുന്നിലേക്ക് തന്നെ. ജയിക്കുകയല്ല, ഭരിക്കുകയാണ് ലക്ഷ്യം.
ഈ തെരഞ്ഞെടുപ്പിനുശേഷം ബിജെപി ഭരിക്കുമെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രസ്താവിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സ്ഥാനാരോഹണത്തിനുശേഷം ഇതേ അഭിപ്രായം പ്രകടിപ്പിച്ചതും ഓര്‍ക്കുക. 71 പ്ലസ് സീറ്റാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പറയുമ്പോള്‍ ഭരണം ഉറപ്പെന്ന് സാരം. അത് സാധിക്കുമോ എന്ന സംശയാലുക്കളുടെ മുന്നില്‍ നിരത്താന്‍ ഉദാഹരണങ്ങള്‍ ഒത്തിരിയുണ്ട്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് ബിജെപിക്ക് പതിനൊന്ന് ലക്ഷം വോട്ടാണ് കൂടിയത്. പറയത്തക്ക സഖ്യങ്ങളൊന്നുമില്ലാതെ കൂടിയ വോട്ടാണിത്. എന്നാല്‍ വരാന്‍പോകുന്നത് വന്‍സഖ്യം തന്നെയാണ്.
അറുപത് വര്‍ഷമായി കേരളത്തെ ഭരിച്ചുമുടിച്ചത് നേരിട്ടുകാണുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്ന ഒരേെയാരു പാര്‍ട്ടി ബിജെപിയാണ്. കേന്ദ്രത്തില്‍ സമീപകാലത്തൊന്നും ഭരണത്തിലെത്താന്‍ കെല്പുള്ള പാര്‍ട്ടിയല്ല ബിജെപി എന്ന് കേരളത്തില്‍ ഭൂരിപക്ഷവും കരുതിക്കാണും. എന്നാല്‍ അത്ഭുതമാണ് സംഭവിച്ചത്. ബിജെപിക്ക് തനിച്ചുതന്നെ കേന്ദ്രഭരണത്തിനുള്ള ഭൂരിപക്ഷം കിട്ടി. കെട്ടിവച്ച കാശുപോലും അതിനുമുമ്പ് കിട്ടാത്ത മണ്ഡലത്തില്‍ എതിരാളികളുടെ കെട്ടിവച്ച കാശുപോലും കളഞ്ഞ് ബിജെപിയെ വിജയിപ്പിച്ചു. ഇന്നലെവരെ വരിച്ച സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടികളെയും തിരസ്ക്കരിച്ച് ജനം ബിജെപിയെ പിന്തുണച്ചു. അധികാരത്തിലേറിയ നരേന്ദ്രമോദി പ്രധാനമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തി. മുമ്പൊരു പ്രധാനമന്ത്രിക്കും കഴിയാത്തവിധം അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി. അഴിമതിയുടെ വേരറുത്തു. കാര്യപ്രാപ്തിയും ഭരണത്തിലെ കാര്യശേഷിയും കൂട്ടി. ഉഴപ്പുന്ന ഉദ്യോഗസ്ഥര്‍ ഇല്ലെന്നുതന്നെയായി. പാഴ്വാക്കുകളൊന്നും നല്‍കാതെ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി. കിതയ്ക്കുന്ന രാജ്യമെന്ന ആക്ഷേപത്തിന് അന്ത്യം കുറിച്ചു. അതിവേഗം കുതിക്കുന്ന രാഷ്ട്രമായി ഭാരതം മാറി.
മുദ്രാബാങ്കും സ്വഛ്ഭാരതപദ്ധതിയും ജന്‍ധന്‍ പരിപാടിയും ഇന്‍ഷുറന്‍സ് പദ്ധതികളും കാര്‍ഷിക പരിഷ്ക്കരണങ്ങളുമെല്ലാം ജനങ്ങളുടെ കയ്യടി നേടിക്കൊണ്ടിരിക്കുന്നു. ഗംഗാ ശുചീകരണംപോലുള്ള ബൃഹത്തായ പദ്ധതികളെല്ലാം പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നു.
മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ റെയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പൊള്ളയായ വാഗ്ദാനങ്ങളില്ല. ആദ്യബജറ്റില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടും റെയില്‍മന്ത്രി സുരേഷ് പ്രഭു ബജറ്റിനൊപ്പം വച്ചു. 75 ശതമാനത്തിലധികം വാഗ്ദാനങ്ങളും പാലിച്ചുവെന്ന് അതില്‍ പറയുന്നു. 25 ശതമാനം പ്രവൃത്തിപഥത്തിലാണ്. ഇങ്ങനെ ഒരവസ്ഥ മുമ്പൊരു കാലത്തുമില്ല. യാത്രാച്ചരക്ക് കൂലി കൂട്ടിയില്ലെന്നത് പുതിയ കാര്യമല്ല. അതേസമയം യാത്രക്കാര്‍ അത് ഏതുതരക്കാരായാലും അവരെയെല്ലാം പരിഗണിക്കുന്ന സമീപനം മന്ത്രി സ്വീകരിച്ചിരിക്കുന്നു.
ബജറ്റിനെതിരെ പ്രതിഷേധമില്ല, പ്രകടനമില്ല, തീവണ്ടി തടയലും കാണാനായില്ല. തെരഞ്ഞെടുപ്പ് വര്‍ഷമായിട്ടും ഇതൊന്നും കാണാത്തപ്പോള്‍തന്നെ സമ്മതിക്കാമല്ലൊ ബജറ്റ് ഒന്നാന്തരം. ചെറിയതെങ്കിലും ഒട്ടനവധി സംഗതികള്‍. വണ്ടിയുടെ കൃത്യത, അപകടവിമുക്തയാത്ര, ശുചിത്വമുള്ള ശൗചാലയം, യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യത അങ്ങനെയങ്ങനെ ഒട്ടനവധി കാര്യങ്ങള്‍. ഇതെല്ലാം മനസ്സിലാക്കുന്നവരാണ് ജനങ്ങള്‍. തോല്പിക്കാന് വോട്ടുചോദിക്കുന്ന, ചെയ്യുന്ന അവസ്ഥയ്ക്ക് അറുതിവരുത്തണം. വോട്ട് ചെയ്ത് തോല്‍ക്കുന്ന സ്ഥിതി മാറ്റാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇക്കുറി മാറി ചിന്തിക്കുന്നു.
നേട്ടം റെയില്‍ മേഖലയില്‍ മാത്രമല്ല. ധനമന്ത്രി അരുണ്‍ ജറ്റ്ലി പാര്‍ലമെന്റില്‍വച്ച സാമ്പത്തിക സര്‍വെ ഭാരതം വളര്‍ച്ചയുടെ പാതയിലെന്നാണ് വ്യക്തമാകുന്നത്. അടുത്ത വര്‍ഷം ഏഴുമുതല്‍ ഏഴെമുക്കാല്‍ ശതമാനംവരെ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കേന്ദ്രജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളപരിഷ്ക്കരണവും വിമുക്തഭടന്മാര്ക്ക് ഒരേ റാങ്ക് ഒരേ പെന്‍ഷനും നടപ്പാക്കുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകും. എന്നാലും സാമ്പത്തിക വളര്‍ച്ച മുന്നോട്ടുതന്നെ. പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിടിവ് ഖജനാവിന് സഹായകമായിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലിയാക്കിയ ഖജനാവിന് ആശ്വാസം പകരാന്‍ ഇതുകൊണ്ട് സാധിച്ചിരുന്നു. രാജ്യാന്തരതലത്തില്‍ സാമ്പത്തികമാന്ദ്യംമൂലം വന്‍ പ്രതിസന്ധി നേരിടുമ്പോഴും അവയെ ഭാരതത്തിന് തരണംചെയ്യാന്‍ കഴിഞ്ഞത് ഭരണത്തിന്റെ മിടുക്ക് തന്നെയാണ്. സേവനമേഖലയിലെ വളര്‍ച്ചാനിരക്ക് 92 ശതമാനമായി. വ്യവസായ മേഖലയിലും വന്‍കുതിപ്പ് അനുഭവപ്പെടുന്നു. വിദേശനാണ്യ ശേഖരം വര്‍ദ്ധിച്ചനിലയിലാണ്. ഇതൊക്കെ ബോദ്ധ്യപ്പെടുന്ന ജനങ്ങള്‍ എന്തിന് വേറെ ചിന്തിക്കണം മറ്റൊന്നിനെകുറിച്ച്? അതുകൊണ്ട് ഒരുതവണ, ഇത്തവണ ബിജെപിയ്ക്കൊപ്പം എന്ന ചിന്ത ശക്തിപ്പെടുന്നതുകൊണ്ടാണ് ജയിക്കുക മാത്രമല്ല, ഭരണവും ബിജെപിയുടെ ലക്ഷ്യമാകുന്നത്. ബിജെപിയുടെ സഖ്യവും സഖ്യകക്ഷിയും ജനങ്ങളാണ്.
ജയിക്കാന്‍ കുറുക്കുവഴികളൊന്നും ബിജെപി തേടുന്നില്ല. ബിജെപിയെ അംഗീകരിക്കുന്ന ആരുമായും തുറന്നചര്‍ച്ചക്ക് തയ്യാറെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ചില സംഘടനകളുമായി ചര്‍ച്ച തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ കേരളത്തിലെ മുന്നണികള്‍ രണ്ടും രാഷ്ട്രീയ കച്ചവടത്തിനാണ് ഒരുങ്ങിനില്ക്കുന്നത്. നേതാക്കള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നിശാചരന്മാരായി മറുചേരിയിലെത്തി വിലപേശുന്നു. ഭരണം നിലനിര്‍ത്തലും പിടിച്ചെടുക്കലും മുഖ്യലക്ഷ്യമാക്കി എന്തും ചെയ്യാനവര്‍ തയ്യാറാകുന്നു. അങ്ങനെ ഒരു നിലപാടിലാണ് വീരേന്ദ്രകുമാറിന് നറുക്ക് വീണത്. ഇപ്പോള്‍ വിടും മുന്നണി എന്ന് വീമ്പടിച്ച വീരന്റെ പാര്‍ട്ടി ഇതാ വീണിതല്ലോ കിടക്കുന്നു കോണകംപോലുമില്ലാതെ ശിവ! ശിവ! എന്നു പറഞ്ഞതുപോലെ. മുന്നണി വിടാനൊരുങ്ങിയത് ആശയപരമല്ല, ആമാശയപരമെന്ന് വ്യക്തവുമായി.
യുഡിഎഫിന്റെ ഇഷ്ടദാനം ഇങ്ങനെയാണെങ്കില്‍ ഇഷ്ടം കൂടിയതുകൊണ്ടാണോ എന്നറിയില്ല പി.ജെ. ജോസഫിന് ചുറ്റുമാണ് ഇടതുമുന്നണിയുടെ കറക്കം. മാണിയെ കിട്ടാനായിരുന്നു മൂന്നുവര്‍ഷം മുമ്പ് സിപിഎം കണ്ണെറിഞ്ഞത്. മുഖ്യമന്ത്രിയാക്കാം ഇങ്ങോട്ട് പോര് എന്ന് മാണിയെ പ്രലോഭിപ്പിച്ചു. അത് പിന്നെ കറങ്ങിത്തിരിഞ്ഞ് ബാര്‍കോഴയില്‍ കുഴഞ്ഞു. ഇന്ദുലേഖയല്ലെങ്കില്‍ അമ്മ എന്നുപറഞ്ഞപോലെ മണിയില്ലെങ്കില്‍ ജോസഫായാലും മതി എന്ന നിലപാടിലെത്തിയത് ഗതികേടിലായതതിനാലാണ്. പാതിരാനേരം തലയില്‍ മുണ്ടിട്ട് അങ്ങോട്ടും ഇങ്ങോട്ടും നേതാക്കള്‍ ചുറ്റുന്നുണ്ട്. രാഷ്ട്രീയത്തിലെ ഈ നിശാചരന്മാരുടെ ലക്ഷ്യമെന്താകും? എന്തായാലും ജനങ്ങളുടെ രക്ഷയ്ക്കല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: