2015 നവംബര്‍ മാസത്തില്‍ അധികാരമേറ്റ കൊച്ചി കോര്‍പ്പറേഷന്റെ പുതിയ ഭരണസമിതിയും കെടുകാര്യസ്ഥതയുടെ പാതതന്നെ തിരഞ്ഞെടുത്തതുപോലെതോന്നുന്നു. മൂന്നുമാസം കഴിഞ്ഞിട്ടും അലസത വിട്ടുമാറാത്ത ഭരണം നഗരവാസികളെ വെള്ളക്കെട്ടിനും കൊതുകുകടിയ്ക്കും വിട്ടുനല്‍കിയിരിക്കയാണ്. മഴക്കാലം വരുന്നതുവരെ കാനകള്‍ വൃത്തിയാക്കാതെ, മഴക്കാലമാകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ ക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലതുചെയ്യുന്നത് ദ്രോഹമാണ്.
2016 ഫെബ്രുവരി 10-ാം തീയതി ബുധനാഴ്ച നഗരത്തില്‍ ത്രിമഴ പെയ്തപ്പോള്‍ നഗരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ വെള്ളം പൊങ്ങി. ബ്രോഡ് വെയില് പുതുക്കിപ്പണിത റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. നോര്‍ത്ത് സൗത്ത് റെയില്‍വേ സ്റ്റേഷനുകളുടെ പരിസരം, എംജി റോഡ്, ബാനര്‍ജി റോഡ് തുടങ്ങി മിക്ക സ്ഥലങ്ങളും അരയടിയോളം വെള്ളം പൊങ്ങി. അതിനര്‍ത്ഥം നഗരത്തിലെ കാനകള്‍ കാര്യക്ഷമമല്ലെന്നാണ്.
ഉണങ്ങിവരണ്ട ഭൂമി മഴവെള്ളം വലിച്ചെടുത്തതുകൊണ്ട് നേരം വെളുത്തപ്പോള്‍ വെള്ളം താഴ്ന്നു. മുന്‍വര്‍ഷങ്ങളെപ്പോലെ കാനനിര്‍മാണം പൊതുവായി കോര്പ്പറേഷന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാതെ ചെയ്താല്‍ വരുന്ന മഴക്കാലത്തും നഗരം വെള്ളക്കെട്ടിലാകും. വീതം കിട്ടിയ പണംകൊണ്ട് കൗണ്‍സിലര്‍മാരുടെ ഉത്തരവാദിത്വത്തില്‍ അവര്‍ക്കു തോന്നിയതുപോലെ കാനകളുടെ ചരിവ് നിര്‍മിച്ചിരിക്കുന്നതാണ് മഴവെള്ളം ഒഴുകിപ്പോകാതെ നഗരത്തില്‍ കെട്ടി നില്‍ക്കുന്നതിന് പ്രധാന കാരണം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ 30 തവണയെങ്കിലും നഗരത്തിലെ കാനകള്‍ പൊളിച്ചു പണിയുകയോ അറ്റകുറ്റപ്പണിയെടുക്കുകയോ ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ”അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്” ഉയര്‍ത്തിയ എംജി റോഡിന്റെ നടപാതയ്ക്കും കാന പണിക്കും റോഡിനും ചെലവഴിച്ചത്. തുക പലവായില്‍ പോയതല്ലാതെ എംജി റോഡിലെ മഴക്കാലവെള്ളക്കെട്ടിന് പരിഹാരമായില്ല.
മെട്രോ പണി വന്നതോടെ എംജി റോഡിന്റെ പകുതിയിലേറെ സ്ഥലത്തെ പുതിയ ടൈല്‍ വിരിച്ച ഭാഗങ്ങള്‍ കുത്തിപ്പൊളിച്ച് അലങ്കോലമാക്കി. ജനങ്ങളുടെ പണം ഇതുപോലെ ധൂര്‍ത്തടിച്ച് കളഞ്ഞ മറ്റൊരു റോഡും കേരളത്തില്‍ കാണുകയില്ല. നഗരസഭ ഏറ്റെടുക്കുന്ന ഓരോ പണിയും പ്രശ്നപരിഹാരമാകുന്നില്ലെന്ന് മാത്രമല്ല. ജനങ്ങള്‍ക്ക് വികസനത്തിന് പകരം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്നതാണ് വാസ്തവം. ഒരു നഗരസഭാ ഭരണം വിലയിരുത്തുന്നതിന് മൂന്നുമാസം പോര എന്നു സമ്മതിക്കുന്നുവെങ്കിലും പുതിയ അംഗങ്ങള്‍ കാണിക്കുന്ന നിസ്സംഗതയ്ക്ക് മാപ്പില്ല.
കൊതുക് നിയന്ത്രണം, നഗരത്തിലെ വെള്ളക്കെട്ട്, ഖരമാലിന്യ നീക്കം, നടക്കാന്‍ പറ്റിയ നടപ്പാതകള്‍, പരസ്യബോര്‍ഡുകളുടെ അതിപ്രസരം, ദ്രവമാലിന്യ സംസ്കരണം, തോടുകളുടെയും ഇടത്തോടുകളുടെയും നവീകരണം, നഗരത്തില്‍ ശുദ്ധജല വിതരണ ടാപ്പുകള്‍, വൃത്തിയുള്ള ശൗചാലയങ്ങള്‍, ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍, വായു മലിനീകരണ നിയന്ത്രണം, കാര്യക്ഷമമായ കുടിവെള്ള വിതരണം നഗരസഭാ ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ചൂഷണം, നഗരവീഥികളുടെ ഹരിതവല്‍ക്കരണം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വഴിവിളക്കുകള്‍ കത്താത്തത്, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍, തട്ടുകടകളിലൂടെയും വഴിവാണിഭങ്ങളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ പടര്‍ന്നുപിടിക്കുന്ന ജലജന്യരോഗങ്ങള്‍, ഭിക്ഷാടന നിയന്ത്രണം, പ്ലാസ്റ്റിക് നിയന്ത്രണം, ഫുട്പാത്തിലെ കച്ചവടം, നഗരവൃത്തി, ഇ-മാലിന്യ നിയന്ത്രണം, കൊച്ചി കായലിലെ സുരക്ഷിതമല്ലാത്ത ബോട്ടു സവാരി, നഗരത്തിലെ ഇരുട്ടിന്റെ മറവില്‍ നടക്കുന്ന ലഹരി മരുന്ന് വില്‍പ്പന, ഫഌറ്റുകളിലും ഹോട്ടലുകളിലും നടക്കുന്ന വേശ്യാവൃത്തി, പുകവലി നിയന്ത്രണം, പൊതു സ്ഥലങ്ങള്‍ കൈയേറിയിരിക്കുന്നത് ഒഴിപ്പിക്കല്‍, കെട്ടിട നിര്മാണച്ചട്ടങ്ങളില്നിന്നും വ്യതിചലിച്ച് നടന്നിരിക്കുന്ന നിര്‍മാണങ്ങള്‍ കണ്ടെത്തല്‍, യാത്രാബോട്ട് സൗകര്യം വര്‍ധിപ്പിക്കല്‍, രാത്രികാല യാത്രയ്ക്ക് കൂടുതല്‍ ബസ്സുകള്‍, നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ തുടങ്ങി ഒരാളെ ഇട്ടുമൂടാവുന്ന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണാവശ്യം.
കോര്പ്പറേഷന് മേയര്‍ക്ക് ഇക്കാര്യങ്ങളെക്കാള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിലാണ് താല്‍പ്പര്യമെന്ന വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്നു തോന്നിപ്പോകും മൂന്നുമാസത്തെ വിലയിരുത്തലില്‍. നഗരസഭയില്‍ നടക്കുന്ന അഴിമതിക്ക് ഒരു മാറ്റവുമില്ലെന്നാണ് ജനസംസാരം. വീടിന് നമ്പറിടണമെങ്കിലും പ്ലാന്‍ പാസ്സാവണമെങ്കിലും നഗരസഭയില്‍ എന്തെങ്കിലും കാര്യം നടക്കണമെങ്കിലും മെച്ചപ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ ആവലാതിപ്പെടുമ്പോള്‍ അവരെ കുറ്റം പറയാനാകുമോ. നേരം വെളുത്ത് ജനങ്ങള്‍ നഗരങ്ങളിലെത്തുന്നതിന് മുമ്പ് നടക്കേണ്ട നഗരം വൃത്തിയാക്കല്‍ വൈകുന്നതും എടുത്തുകൊണ്ടുപോകുന്ന മാലിന്യങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നതും മാലിന്യലോറികള്‍ പൂര്‍ണമായും മൂടിവയ്ക്കാത്തതിനാല്‍ അതില്‍നിന്നും വീഴുന്ന മാലിന്യങ്ങള്‍ ഇരുചക്രവാഹനമോടിക്കുന്നവര്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇതിനൊന്നും ഒരു മാറ്റവുമില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചു വരെ എന്ന വ്യവസ്ഥയോടെ മാത്രം പണിയെടുക്കുന്ന ഒരു നഗരസഭാ ചെയര്‍മാനെയും കൗണ്സിലര്മാരെയുംകൊണ്ട് നഗരത്തിന് ഒരു ഗുണവും ലഭിക്കില്ല. ജനങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് രാപകല്‍ പ്രയത്നിക്കാനാണ്. കുത്തഴിഞ്ഞു കിടക്കുന്ന നഗരസഭാ ഭരണത്തിന് ഒരു അടുക്കും ചിട്ടയും ഉണ്ടാകണമെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമാണ് ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകേണ്ടത്. നഗരസഭയിലെ അഴിമതിക്കാരെ കണ്ടെത്തി പിരിച്ചുവിടണം. നഗരസഭയുടെ പണികള്‍ ഏറ്റെടുത്തു കൊണ്ടിരിക്കുന്നവരും സ്ഥിരം പരാതിയുള്ളവരും ബ്ലാക്ലിസ്റ്റില്‍ ഇടം നേടിയവരുമായ കോണ്‍ട്രാക്ടര്‍മാരെ ഒഴിവാക്കണം. നഗരസഭയുടെ എല്ലാ പണികള്‍ക്കും ഗാരന്റി ഉറപ്പാക്കണം. ഗാരന്റി സമയം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പണിയുടെ മുഴുവന്‍ സംഖ്യയും കൊടുത്തു തീര്‍ക്കാവൂ. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് നിലവിലുള്ള കോണ്‍ട്രാക്ടര്‍മാരുടെയും നഗരസഭാ ജീവനക്കാരുടെയും ഇടയിലുള്ള ഒത്തുകളിക്ക് കടിഞ്ഞാണിടണം. ഡെങ്കിപ്പനി, ജപ്പാന് ജ്വരം, ചിക്കുന്‍ ഗുനിയ, ടൈഫോയ്ഡ്, ഛര്‍ദ്ദ്യതിസാരം എന്നീ ജലജന്യരോഗങ്ങളും അവ പരത്തുന്ന കൊതുകുകളും നഗരസവാസികളെ അലോരസപ്പെടുത്തുകയാണ്.
ചതുപ്പുസ്ഥലങ്ങളും ചെറുതും വലുതമായ പൊട്ടക്കുളങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അഭാവവും മൂലം മലിനജലം കെട്ടിക്കിടക്കുന്ന ഓടകളും തോടുകളും ഇടത്തോടുകളും ദുര്‍ഗന്ധം വമിക്കുന്ന ഖരമാലിന്യ ശേഖരങ്ങളും പ്ലാസ്റ്റിക് മലിനീകരണം മൂലം കെട്ടിക്കിടക്കുന്ന ജലാശയങ്ങളും നഗരത്തിലെ കാലിത്തൊഴുത്തുകളും കൊതുക് വളരുവാനുള്ള അവസരം സൃഷ്ടിക്കുകയാണ്. നഗരത്തിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയും സെപ്റ്റിക് ടാങ്കുകളുടെ കുഴലുകള്‍ മിക്കവാറും കാനകളിലേക്ക് തുറന്നുവച്ചിരിക്കുന്നതിനാലും കൊതുകിന്റെ വളര്‍ച്ച കൂടുന്നു.
നഗരത്തിലെ മുഴുവന്‍ സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ക്കായി സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കണം. കാനകളുടെ ചരിവ് ക്രമപ്പെടുത്തണം. കേന്ദ്ര സര്‍ക്കാരിന്റെ വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് സെന്റര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊച്ചി നഗരത്തിലെ കൊതുക് നിര്‍മാര്‍ജ്ജനത്തിനായി പഠിച്ച് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. കൊച്ചി കായല്‍ മാലിന്യവിമുക്തമാക്കണം. നഗരത്തിന് മൊത്തമായി പ്ലാന്‍ ചെയ്ത് ഡ്രൈനേജ് സംവിധാനം നടപ്പാക്കണം. നഗരത്തില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ (40 മൈക്രോണിന് മുകളിലുള്ളത്) നിരോധിച്ചിട്ടുള്ളത് കാര്യക്ഷമമായി നടപ്പാക്കണം. തോടുകളും ഉപതോടുകളും കൈയേറിയവരെ ഒഴിപ്പിക്കണം.
കൈയേറ്റക്കാരെ ഒഴിപ്പിക്കാതെ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകില്ല. ഇതിനായി ജില്ലാ ഭരണകൂടം, ജിസിഡിഎ, റവന്യൂ വിഭാഗം, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ സഹായം തേടാവുന്നതാണ്. പണമുള്ളവര്‍ പ്രത്യേക പരിഗണന പാടില്ല. നഓരോ നഗരസഭ വരുമ്പോഴും മാറ്റിവയ്ക്കുന്ന ഈ നടപടി സുതാര്യമായി കൊടിയുടെ നിറം നോക്കാതെ പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി ചെയ്താല്‍ മാത്രമേ വെള്ളക്കെട്ടിനും കൊതുക് നിയന്ത്രണത്തിനും ശാശ്വതപരിഹാരമാകൂ. നഗരത്തില്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ശൗചാലയങ്ങള്‍ പലയിടങ്ങളിലായി നിര്‍മിക്കണം. സൗജന്യമായി ജലം ലഭിക്കാവുന്ന ശുദ്ധജല ടാപ്പുകള്‍ ബെംഗളൂരുവിലേതുപോലെയും ചെന്നൈ നഗരത്തിലെ പോലെയും പണി തീര്‍ക്കണം.
ഭക്ഷണം കിട്ടിയില്ലെങ്കിലും ജനങ്ങള്‍ വെള്ളമെങ്കിലും കുടിക്കട്ടെ. മെട്രോ റെയില്‍ നിര്‍മാണത്തിനായി എംജി റോഡില്‍ മാത്രം 100 മരങ്ങളാണ് മുറിച്ചു നീക്കിയത് കെഎംആര്‍എല്ലുമായി ചേര്‍ന്ന് നഗരത്തെ ഹരിതാഭമാക്കുവാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. നഗരത്തിലെ താമസക്കാരായ ആറ് ലക്ഷം ആളുകളും എന്നും നഗരത്തില്‍ വന്നുപോകുന്ന മൂന്ന് ലക്ഷം ആളുകളും ചേര്‍ത്താല്‍ ഒമ്പത് ലക്ഷം ആളുകളെങ്കിലും എറണാകുളം നഗരത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ അവര്‍ക്കുവേണ്ട ഓക്സിജന്‍ നഗരത്തില്‍ ലഭ്യമല്ല. ആയതിനാല്‍ ഇടതൂര്‍ന്ന് മരങ്ങള്‍ ഉള്ള പാര്‍ക്കുകള്‍ നഗരത്തിനകത്ത് അത്യാവശ്യമാണ്. നഗരാസൂത്രണത്തില്‍ ജനസംഖ്യാ ആനുപാതികമായി ഉണ്ടാകേണ്ട പൊതുയിടങ്ങള്‍ നഗരത്തിലുണ്ടാകണം. പണം മാത്രം നോക്കിയുള്ള വികസന പദ്ധതികള്‍ക്കൊപ്പം ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രാമുഖ്യം നല്‍കണം.
കോര്പ്പറേഷന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ നികുതിപിരിവ് ഊര്‍ജിതമാക്കണം. കുടിശിക മുഴുവനായും പിരിച്ചെടുക്കണം. അതിനായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകണം. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും എജിയുടെ ഓഡിറ്റ് വിഭാഗവും കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിന് പരിഹാരം കാണണം. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പണിതീര്‍ത്ത കെട്ടിടങ്ങളുടെ നികുതി നിശ്ചയിച്ചതിലുള്ള അപാകം കണ്ടെത്തുവാന്‍ നികുതി റീ ഫിക്സിങ് കമ്മറ്റിയെ നിയമിക്കണം. ഫോര്‍ട്ടുകൊച്ചിയിലും എറണാകുളം മറൈന്‍ ഡ്രൈവിലും നടക്കുന്ന ഗുണ്ടാവിളയാട്ടം അമര്‍ച്ച ചെയ്യണം. ഭിക്ഷാടനവും പുകവലിയും നിരോധിച്ചിട്ടുള്ള നഗരമായ കൊച്ചിയില്‍ ഇവ രണ്ടും പൂര്‍വാധികം ആഘോഷമായി നടക്കുകയാണ്. ഇതിന് പരിഹാരം കാണണം.
മലിനീകരണ നിയന്ത്രണക്കാര്യത്തില്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് നിര്‍ജീവമാണ്. നഗരത്തിലെ വായു മലിനീകരണവും ശബ്ദമലിനീകരണവും അളക്കുന്ന സംവിധാനള്‍ പ്രവര്ത്തിപ്പിക്കാതായിട്ട് വര്‍ഷങ്ങളായി. കൊച്ചി കോര്‍പ്പറേഷന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ അത്യാവശ്യമാണ്. വാട്ടര്‍ അതോറിറ്റിയ്ക്ക് നഗരത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായ ജലം നല്കുവാന് കഴിയുന്നില്ലെങ്കില്‍ കുടിവെള്ള വിതരണം തൃശൂര്‍ നഗരസഭ ഏറ്റെടുത്തതുപോലെ ഏറ്റെടുക്കണം. ചുരുക്കത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലെങ്കിലും കൊച്ചി നഗരത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: