കോട്ടയം: ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ കൂട്ടത്തോടെ ഇടതുമുന്നണിയില്‍ ചേക്കേറുന്നതിനു തടയിടാന്‍, പി.സി. ജോസഫിനെ ബലിയാടാക്കി രാഷ്ട്രീയ ഒത്തുതീര്‍പ്പിന് കേരള കോണ്‍ഗ്രസ് എമ്മില്‍ ധാരണ. ഇടുക്കി മുന്‍ എംപിയും ജോസഫ് ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്ജിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്നും പകരം ജോസഫ് വിഭാഗം നേതാവായ പി. സി. ജോസഫിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നുമുള്ള ഉപാധിയാണ് കെ. എം. മാണി മുന്നോട്ടു വച്ചത്. ഇതിനോട് പി.ജെ. ജോസഫ് തത്വത്തില്‍ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ജോസഫ് ഗ്രൂപ്പിലെ മറ്റു പല നേതാക്കളും ഈ നിലപാടിനോടു വിയോജിക്കുന്നു.
കുറേക്കാലമായി കെ. എം. മാണിയുടെ കണ്ണിലെ കരടാണ് പി സി ജോസഫ്.
പലപ്പോഴും പരസ്യമായിത്തന്നെ മാണിയുടെയും മകന് ജോസ്. കെ. മാണിയുടെയും നിലപാടുകളോടു വിയോജിപ്പു പ്രകടിപ്പിക്കുന്ന അദ്ദേഹത്തോട് പാര്‍ട്ടിയില്‍ അപ്രമാദിത്വം പുലര്‍ത്തുന്ന മാണിക്ക് കടുത്ത നീരസമാണുള്ളത്. പല യോഗങ്ങളിലും മാണി ഇക്കാര്യം പി. ജെ. ജോസഫ് അടക്കമുള്ള നേതാക്കളോടു തുറന്നു പറയുകയും ചെയ്തിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ആന്റണി രാജു, ഡോ.കെ. സി. ജോസഫ്, പി. സി. ജോസഫ് എന്നിവരാണ് ഇടതുമുന്നണിയിലേക്കു പോകാന്‍ രഹസ്യചര്‍ച്ച നടത്തിയത്. മൂവാറ്റുപുഴ സീറ്റാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടതുമുന്നണിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, സിപിഐയുടെ സിറ്റിങ് സീറ്റ് വിട്ടുനല്‍കാന്‍ അവര്‍ തയ്യാറല്ല. ആന്റണി രാജു തിരുവനന്തപുരവും ഡോ. കെ. സി. ജോസഫ് ചങ്ങനാശേരിയുമാണ് ആവശ്യപ്പെട്ടത്. ഇടുക്കിയോ തൊടുപുഴയോ വേണമെന്നായിരുന്നു പി. സി. ജോസഫിന്റെ ആവശ്യം. ഇതിനിടെയാണ് തന്ത്രപൂര്‍വ്വമായ നീക്കത്തിലൂടെ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ഒപ്പം നിര്‍ത്തി പിളര്‍പ്പ് ഒഴിവാക്കാന്‍ മാണി ഇടപെട്ടത്. ഫ്രാന്‍സിസ് ജോര്‍ജ്ജ് ഒഴികെയുളള നേതാക്കള്‍ക്ക് അണികളിലോ ജനങ്ങള്‍ക്കിടയിലോ സ്വാധീനം ഇല്ലാത്തതിനാല്‍ അവരെ മാത്രമായി സ്വീകരിക്കാന്‍ ഇടതുമുന്നണി തയ്യാറല്ല. പൂഞ്ഞാര്‍ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ്ജിനു നല്‍കാമെന്നാണ് മാണിയുടെ വാഗ്ദാനം. അല്ലെങ്കില്‍, ഇടുക്കിയില്‍ നിന്നു റോഷി അഗസ്റ്റിനെ പൂഞ്ഞാറിലേക്കു മാറ്റി ഇടുക്കി നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്.
ദല്‍ഹിയിലെ റബര്‍ കര്‍ഷക സമരത്തില്‍ നിന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നിന്നിനു പിന്നില്‍ പി. സി. ജോസഫായിരുന്നു വത്രെ. ഇതേച്ചൊല്ലി വലിയ വാക്പോരാണ് നടക്കുന്നത്.
പി. സി. ജോസഫ് ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കാന്‍ ഇടതുമുന്നണി തയാറാണെന്നതു ചൂണ്ടിക്കാട്ടിയാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ വില പേശുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്ജിന് സീറ്റു നല്‍കുന്നതിലൂടെ ജോസഫ് ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കാനുള്ള മാണിയുടെ കുബുദ്ധി തിരിച്ചറിയണമെന്നും അവര്‍ പറയുന്നു. പുറത്താക്കപ്പെട്ടാല്‍ ഹൈറേഞ്ച് മുന്നണിയുടെ പിന്തുണയോടെ ഇടുക്കിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാമെന്ന കണക്കുകൂട്ടലിലാണ് പി .സി. ജോസഫെങ്കിലും തീരുമാനമായിട്ടില്ല.പാലായിലെ ജയസാധ്യതയെക്കുറിച്ച് മാണിക്ക് ഇക്കുറി ആശങ്കയുണ്ട്. ബാര്‍ കോഴ പ്രതിച്ഛായ തകര്‍ത്തതിനു പുറമേ പാര്‍ട്ടിയില്‍ നിന്നു പുറത്തായ മുന്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജും പഴയ ശിഷ്യന് പി. സി. തോമസും എതിര്ചേരികളിലുള്ളതും മാണിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ഇത് മാണിയെ ഒത്തുതീര്‍പ്പിനു പ്രേരിപ്പിക്കുന്നു.
എങ്കിലും, പി. സി. ജോസഫുമായി ചേര്‍ന്ന് മുന്നോട്ടു പോകാനാവില്ലെന്ന് മാണി പി. ജെ. ജോസഫിനോടു തുറന്നു പറഞ്ഞിട്ടുണ്ട്. ഡോ. കെ സി അടക്കമുള്ള നേതാക്കളുടെ സീറ്റു കാര്യത്തില്‍ക്കൂടി തീരുമാനമുണ്ടായാല്‍ മാത്രം ഒത്തുതീര്‍പ്പിലേക്കു പോയാല്‍ മതിയെന്ന നിലപാടാണ് മുതിര്‍ന്ന ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ക്കുളളത്.
ഇതിനിടെ, സീറ്റു വിഭജനം മാത്രമല്ല പ്രശ്നമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മാണിയുടെ പിന്‍ഗാമിയായി ജോസ് .കെ. മാണിയെ കൊണ്ടുവരുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. മോന്‍സ് ജോസഫ് അടക്കമുള്ള ജോസഫ് വിഭാഗത്തിലെ രണ്ടാം നിര നേതാക്കള്‍ ഈ അഭിപ്രായക്കാരാണ്. ഇതും വരും ദിനങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് ശക്തി കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: