കൊട്ടാരക്കര: അയല്പക്കത്തെ പാറപൊട്ടിക്കലിനെതിരെ പലതവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് താലൂക്കാഫിസിലെത്തിയ വികസനസമിതിയംഗം തഹസീല്‍ദാരുടെ മുന്നില്‍ ആത്മഹത്യാശ്രമം നടത്തി. ഇടയ്ക്കിടം ചരുവിള മേലതില്‍ ജയന് (ജയന് ഇടയ്ക്കിടം) ആണ് തഹസീല്‍ദാര്‍ ആര്.സുകുവിന്റെ മുന്നില്‍ ആത്മഹത്യക്ക് തുനിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. ടര്‍പെന്റൈന്‍ തലയില്‍ ഒഴിച്ച് തീകൊളുത്താനുള്ള ശ്രമം തഹസീര്‍ദാര്‍ തടയുകയായിരുന്നു.
കണ്ണില്‍ ടര്‍പന്റൈന്‍ വീണു പരിക്കേറ്റ ജയനെ താലൂക്കാശുപത്രിയില്‍ പ്രവേശിച്ചു. വീടിനു സമീപമുള്ള പറമ്പില്‍ അയല്‍വാസികള്‍ ജാക്ക്ഹാമര്‍ ഉപയോഗിച്ചു പാറപൊടിക്കുന്നത് തടയണമെന്നായിരുന്നു താലൂക്ക് വികസനസമിതിയിലെ ആര്‍എസ്പി പ്രതിനിധി കൂടിയായ ജയന് പലതവണ ആവശ്യപ്പെട്ടിരുന്നത്. പാറ പൊട്ടിക്കുന്നതിന്റെ ആഘാതത്തില്‍ തന്റെ വീടിന്റെ ഭിത്തികള്‍ വിണ്ടുകീറിയെന്നു കാട്ടി ജയന് പോലീസിലും റവന്യൂ അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസവും പാറപൊട്ടിക്കല്‍ തുടങ്ങിയതോടെയാണ് പരാതി കൊണ്ട് പരിഹാരമില്ലെന്ന് ആരോപിച്ച് കുപ്പിയില്‍ ടര്പന്റൈനുമായി ജയന് താലൂക്കോഫീസിലെത്തി. തഹസില്‍ദാരുടെ ഓഫീസ് മുറിയില്‍ കടന്ന ജയന് പരാതി പറയുന്നതിനിടെ കൈവശമുണ്ടായിരുന്ന ടര്‍പന്റൈന്‍ തലയിലൂടെ ഒഴിക്കുകയായിരുന്നു. ലൈറ്റര്‍ കത്തിക്കാനുള്ള ശ്രമം തഹസില്‍ദാര്‍ തട്ടിക്കളഞ്ഞതിനാല്‍ നടന്നില്ല. താലൂക്ക് ഓഫീസ് ജീവനക്കാരും പോലീസും ചേര്‍ന്ന് ഇയ്യാളെ ആശുപത്രിയിലാക്കി. തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. താലൂക്ക് ഓഫീസില്‍ അതിക്രമിച്ചു കടന്ന് ആത്മഹത്യാശ്രമം നടത്തിയതിന് തഹസില്‍ദാരുടെ പരാതിപ്രകാരം ജയനെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: