ന്യൂദല്‍ഹി: ഇസ്രത് ജഹാന് കേസ് അട്ടിമറിച്ചത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കേസില്‍ കുടുക്കുന്നതിനായി കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളുടെ ഫലമായിരുന്നെന്ന് വ്യക്തമായി. കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശ ഫലമായാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ സത്യവാങ്മൂലം ആഭ്യന്തരമന്ത്രി പി.ചിദംബരം തിരുത്തിയതെന്നും വ്യക്തമായതോടെ ചിദംബരത്തിന്റെയും സോണിയാഗാന്ധിയുടേയും പങ്ക് പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിജെപി. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപി അംഗങ്ങള്‍ നോട്ടീസ് നല്കി.
ഇസ്രത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിട്ടുണ്ട്. കേസില്‍ നടന്ന അട്ടിമറികള്‍ വെളിച്ചത്തുകൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. മോദിയെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പുറത്തുവന്നതായി കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി എം.വെങ്കയ്യ നായിഡു പറഞ്ഞു. വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യേണ്ടതാണെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
അതിനിടെ ചിദംബരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. വെളിപ്പെടുത്തലുകളില്‍ പുതുതായി യാതൊന്നുമില്ലെന്ന് സോണിയ പറഞ്ഞു. എന്നാല്‍ വിഷയത്തെപ്പറ്റി യാതൊന്നുമറിയത്തില്ലെന്നും ചിദംബരം തന്നെ പ്രതികരിക്കുമെന്നുമായിരുന്നു ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ മറുപടി.
കേന്ദ്രആഭ്യന്തരവകുപ്പിലെ അണ്ടര്‍ സെക്രട്ടറി ആര്‍വിഎസ് മണിയെ വിവാദ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനായി പീഡനങ്ങളേല്പ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ചിദംബരത്തിന്റെയും കോണ്‍ഗ്രസിന്റെയും നടപടികള്‍ കൂടുതല്‍ വിവാദമായിരിക്കുന്നത്. ഇസ്രതിന് ഭീകരബന്ധമില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം തിരുത്തി സമര്‍പ്പിക്കാന്‍ തനിക്ക് മേല്‍ ആഭ്യന്തരമന്ത്രിയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് മണി ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സത്യവാങ്മൂലം തിരുത്താന്‍ തയ്യാറാകാതിരുന്നതോടെ ഉന്നത തലങ്ങളില്‍ തിരുത്തി തന്റെ മുന്നിലെത്തിയ സത്യവാങ്മൂലത്തില്‍ ഒപ്പുവെയ്ക്കാനും ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരുന്നതായി മണി പറഞ്ഞു.
സത്യവാങ്മൂലത്തില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറാകാതിരുന്ന മണിക്കു നേരേ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന് സതീഷ് വര്‍മ്മ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതും സിഗരറ്റ് വെച്ച് കാല് പൊള്ളിച്ചതും മണി കോടതിയുടെ മുന്നില്‍ പരാതിപ്പെട്ടിട്ടുണ്ട്. മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയും ഇസ്രതിനെ ഭീകരസംഘാംഗമല്ലാതാക്കിയത് ചിദംബരമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഐബി സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രജീന്ദ്രകുമാറിനെയും മറ്റും കേസില്‍ കുടുക്കിയതിന് പിന്നില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും കുടുക്കാനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യമായിരുന്നെന്ന വിവരം പുറത്തുവന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: