രാവണന് പറഞ്ഞതെല്ലാം കേട്ട സീത മുഖമുയര്‍ത്തിയതേയില്ല. രോഷത്തോടുകൂടി ഒരു പുല്‍ക്കൊടി നുള്ളി മുമ്പിലിട്ടിട്ട് അതിനോടെന്നവണ്ണം രാവണനോട് പറഞ്ഞു.
”എടാ നീചാധമാ, രഘുനാഥനെ ഭയപ്പെട്ട് നീ സന്ന്യാസവേഷം ധരിച്ച്, ജ്യേഷ്ഠാനുജന്മാര് രണ്ടുപേരുമില്ലാത്ത തക്കംനോക്കി, യാഗശാലയില്‍ കടന്ന് പെണ്‍കുട്ടി ഹവിസ്സ് തട്ടിയെടുക്കുന്നതുപോലെ എന്നെ അഹരിച്ചില്ലേ? ദശവദന, അതിന്റെ ഫലം നീ താമസിയാതെ അനുഭവിക്കുകതന്നെ ചെയ്യും. രാമചന്ദ്രന്റെ അതിനിശിതമായ അസ്ത്രങ്ങളേറ്റ് ഛിന്നഭിന്നമായ ശരീരത്തോടെ നീ യമലോകം പ്രാപിക്കും.
രഘുവംശത്തില്‍ പിറന്ന രാമന് വെറും മനുഷ്യനെന്നാണ് നിന്റെ വിചാരം. നിന്നെ കൊല്ലാന്‍വേണ്ടി രാമന് അനുജന് ലക്ഷ്മണനുമൊത്ത് സമുദ്രം കടന്നുവരുമെന്നതിനു സംശയമില്ല. സഹോദരന്മാര്, മക്കള്‍, മന്ത്രിമാര്‍ എന്നിവരോടൊപ്പം നിന്റെ സൈന്യത്തേയും അരനിമിഷംകൊണ്ട് ഭസ്മമാക്കും. നിന്നെ വധിക്കാന്‍വേണ്ടി മുമ്പ് ബ്രഹ്മാവ് അപേക്ഷിച്ചതുകൊണ്ട് ദയാപരനായ രാമന് ദശരഥപുത്രനായി അവതരിച്ചതാണ്. അതിനൊരു കാരണക്കാരിയാകാന്‍ വേണ്ടിതന്നെയാണ് ജനകപുത്രിയായി ഞാനും പിറന്നത്. ഇതു നീ മനസ്സില്‍ വച്ചോ അധികം വൈകാതെ രാമന് നിന്നെക്കൊന്ന് എന്നെ കൊണ്ടുപോകും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: