കല്‍പ്പറ്റ : തൃശ്ശിലേരിവില്ലേജിലെ കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അട്ടിമറിക്കാന്‍ റവന്യൂ-വനം ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന നീക്കവും 1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമംപ്രകാരം സര്‍ക്കാരില്‍നിക്ഷിപ്തമാകേണ്ട എസ്റ്റേറ്റില്‍ 2009ല്‍ നടന്ന മരംകൊള്ളയും വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് പൗരനായ എഡ്വിന് ജുബര്‍ട്ട് വാന്‍ ഇങ്കന് കൈവശംവെച്ച് അനുഭവിച്ചുവന്നിരുന്നതാണ് ആലത്തൂര്‍ എസ്റ്റേറ്റ്. 253 ഏക്കര്‍ വരുന്ന ഈ കാപ്പിത്തോട്ടത്തില്‍ 33.5 ഏക്കര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ 2005ല്‍ കോഴിക്കോടുള്ള ലോഡ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ടൂറിസം കമ്പനിക്ക് വിറ്റതാണ്. ബാക്കി 220 ഏക്കര്‍ അവകാശികളില്ലാതെ 2013 മാര്‍ച്ചില്‍ മരിച്ച വാന്‍ ഇങ്കന്റെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിന്റെ കൈവശത്തിലാണ്. 2006 ഫെബ്രുവരി രണ്ടിന് മാനന്തവാടി സബ്രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 267/2006 നമ്പര്‍ ദാനാധാരം അനുസരിച്ചാണ് ഭൂമി മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിന്റെ കൈവശത്തിലെത്തിയത്. ഈ സ്ഥലത്തില്‍ മൈസൂരുവില്‍ താമസക്കാരനായ മൈക്കിള്‍ ഫ്ളോയിഡിന്റെ അവകാശം ഉറപ്പിക്കാനും വീണ്ടും മരംകൊള്ളയ്ക്ക് കളമൊരുക്കാനുമാണ് വനം-റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലരുടെ ചരടുവലി.
അവകാശികളില്ലാതെ മരിക്കുന്നവിദേശപൗരന്റെ സ്വത്ത് രാജ്യത്തെ നിയമംഅനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതാണ്. നിയമത്തിന്റെ ചുവടുപിടിച്ച് ആലത്തൂര്‍ എസ്റ്റേറ്റ് അന്യംനില്‍പ്പ് വസ്തുവായി പ്രഖ്യാപിക്കുന്നതുസംബന്ധിച്ച് മാനന്തവാടി സബ്കലക്ടര്‍ 2013 സെപ്റ്റംബര്‍ ഒന്പതിനു ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഭൂമിയുടെ രേഖകള്‍ പരിശോധിച്ചും ജുബര്‍ട്ട്വാന്‍ ഇങ്കന്റെ സഹോദരന് ബോത്താവാന്‍ ഇളയ മകനും തിരുനെല്ലിയിലെ ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഉടമയുമായ മൈക്കിള്‍ വാന്‍ ഇങ്കന്, മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ എന്നിവരെ വിചാരണ ചെയ്തും ശേഖരിച്ച വിവരം ഉള്‍പ്പെടുത്തിയാണ് സബ്കലക്ടര്‍ കത്ത് തയാറാക്കിയത്.
ജുബര്‍ട്ട് വാന്‍ ഇങ്കന് ആലത്തൂര്‍ എസ്റ്റേറ്റ് മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിനു ദാനാധാരം ചെയ്തു നല്‍കിയത് പ്രലോഭനത്തിനോ ഭീഷണിക്കോ വഴങ്ങിയാണെന്ന് മൈക്കിള്‍ വാന്‍ ഇങ്കന് സബ്കലക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. ജുബര്‍ട്ട് വാന്‍ ഇങ്കനെ മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ വീട്ടുതടങ്കലിലാക്കിയെന്നും മൈക്കിള്‍വാന്‍ഇങ്കന്റെ മൊഴിയിലുണ്ട്. 2011 നവംബര്‍ ഒന്നിനായിരുന്നു മൈക്കിള്‍ വാന്‍ ഇങ്കന്റെ വിചാരണ.
നടപടിക്രമങ്ങളുടെ ഭാഗമായി സബ്കലക്ടര്‍ വിചാരണ ചെയ്തപ്പോള്‍ ദാനാധാരത്തിന്റേയും ദത്തെടുപ്പ് രേഖയുടേയും ഒറിജിനലിനുപകരം ഫോട്ടോ കോപ്പികളാണ് മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ ഹാജരാക്കിയത്. രേഖകള്‍ അനുസരിച്ച ദാനാധാരം 2006 ഫെബ്രുവരി ഒന്നിനും ദത്തെടുപ്പ് 2007 ഒക്ടോബര്‍ 10നുമാണ് നടന്നത്. കലക്ടര്‍ക്കുള്ള കത്തില്‍ ഈ വൈരുദ്ധ്യവും സബ്കലക്ടര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിനെതിരെ മരണപ്പെടുന്നതിന്റെ തലേന്ന് ജുബര്‍ട്ട് വാന്‍ ഇങ്കന് മൈസൂരു നസര്‍ബാദ് പോലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 403,409,42 0,464 വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു. ജുബര്‍ട്ട് വാന്‍ ഇങ്കന്റെ മരണശേഷം മൈസൂരുവില്‍ അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കള്‍ കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ മേലന്വേഷണം നടത്തി ആലത്തൂര്‍ എസ്റ്റേറ്റ് കേരള എസ്ചീറ്റ്സ് ആന്‍ഡ് ഫോര്‍ഫിച്ചര്‍ ആക്ടിലെ ഒന്ന്, രണ്ട് അധ്യായങ്ങള്‍ക്ക് വിധേയമായി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാമോ എന്ന് പരിശോധിക്കാവുന്നതാണെന്നും ഭൂമിയുടെ നികുതി സ്വീകരിക്കുന്നതും കൈവശാവകാശ രേഖയും മറ്റും അനുവദിക്കുന്നതും നിര്‍ത്തിവെക്കാവുന്നതാണെന്നും സബ്കലക്ടര്‍ മേലധികാരിയെ അറിയിക്കുകയുമുണ്ടായി.
എസ്റ്റേറ്റ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് 2013 ഡിസംബര്‍ 30ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആലത്തൂര്‍ എസ്റ്റേറ്റ് എസ്ചീറ്റ് ആന്‍ഡ് ഫോര്‍ഫിച്ചര്‍ ആക്ട് പ്രകാരം അടിയന്തരമായി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനു സത്വര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നായിരുന്നു ഈ കത്തില്‍. എന്നാല്‍ എസ്റ്റേറ്റ് എറ്റെടുക്കുന്നതിനു പകരം മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിനു സഹായകമായ നിലപാടാണ് റവന്യൂ വകുപ്പിന്റെ കീഴ്ത്തട്ടുകളില്‍ ഉണ്ടായത്.
2009ല്‍ 36കുറ്റി മരങ്ങള്‍ മുറിക്കാന്‍ നല്കിയ അനുമതിക്ക് മറവില്‍ ആലത്തൂര്‍ എസ്റ്റേറ്റില്‍നിന്നു 1500ല്‍പരം കുറ്റി മരങ്ങളാണ് മുറിച്ചത്. ഈ സംഭവത്തില്‍ അന്നത്തെ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ., റെയ്ഞ്ച് ഓഫിസര്‍, മാനന്തവാടി തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും നടപടിയും അനിവാര്യമാണ്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അട്ടിമറിക്കാനും വീണ്ടും മരങ്ങള്‍ മുറിക്കാനുമുള്ള നീക്കം സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് തടയണം. 1947നു ശേഷം രാജ്യത്ത് വിദേശ ഉടമസ്ഥതയിലായിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയനുസരിച്ച് സംസ്ഥാനത്ത് 2,22,000 ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ ചേരേണ്ടതാണ്. ഇതില്‍ 66,000 ഏക്കര്‍ വയനാട്ടിലാണ്. സ്പെഷ്യല്‍ ഓഫിസര്‍ മുഖേന ഈ ഭൂമിയത്രയും പിടിച്ചെടുത്ത് പൊതു ആവശ്യത്തിനു ഉപയോഗപ്പെടുത്തുന്നതിനും സത്വര നടപടി ഉണ്ടാകണം-സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: