കൊച്ചി: നെട്ടൂര്‍ നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യത്തെ തുടര്‍ന്ന് പ്രാവര്‍ത്തികമായ നെട്ടൂര്‍- കുണ്ടന്നൂര്‍ സമാന്തര പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം ഉയരുന്നു. പാലത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് പ്രദേശവാസികള്‍ കടുത്ത ആശങ്കയിലുമാണ്. ക്വട്ടേഷന്‍ പോലും ഇല്ലാതെയാണ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് 29,06,19,969 രൂപക്ക് നിര്‍മ്മാണകരാര്‍ നല്‍കിയത്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് നിര്‍മ്മാണ ചുമതല ഗ്രീന്‍വര്‍ത്ത് ഇഫ്രാസ്ട്രക്ച്ചര് എന്ന സ്വകാര്യ കമ്പനിക്ക് മറിച്ചുനല്‍കുകയായിരുന്നു. ക്വട്ടേഷന്‍ ഇല്ലാതെ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് കരാര്‍ നല്കിയതും അവര്‍ നിര്മ്മാണചുമത സ്വകാര്യ കമ്പനിക്ക് മറിച്ച് നല്‍കിയതിന് പിന്നിലും ഒരു മന്ത്രിയുടെ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും, വന്‍ അഴിമതി ഇതിന്റെ പിന്നിലുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാനുകളിലൊന്ന് തകര്‍ന്ന് വീണ സംഭവം പാലം നിര്‍മ്മാണത്തിന്റെ അപാകതയാണ് ചൂണ്ടികാണിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്താന്‍ വേണ്ടി ധൃതിപിടിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കൂടാതെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ വളരെ നിലവാരം കുറഞ്ഞവയുമാണ്. ഇതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 2013 ഒക്ടോബര്‍ 30ന് ആരംഭിച്ച പാലം പണി കരാര്‍ പ്രകാരം ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ബാബു പാലത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ ഐ വിഭാഗം പാലം നിര്‍മ്മാണത്തിന്റെ തുടക്കത്തിലെ വിപരീതനിലപാടാണ് സ്വീകരിച്ചത്. പാലം വരുന്നതോടെ ഐഎന്‍ടിയുസി ജംഗ്ഷന്റെ പ്രധാന്യം നഷ്ടപ്പെടുമെന്ന ഭയമാണ് ഇതിന് പിന്നില്‍. ഇവരുടെ സമ്മര്‍ദ്ദഫലമായി ഒരു സ്വകാര്യവ്യക്തി പാലത്തിന്റെ എസ്റ്റിമേറ്റിനെതിരെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
രണ്ടര പതിറ്റാണ്ട് മുമ്പാണ് നെട്ടൂര്‍ നിവാസികള്‍ നെട്ടൂര്‍-കുണ്ടന്നൂര്‍ പാലം വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. കെ. കരുണാകരന് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നെട്ടൂരിനെതോടാതെ 2.3 കിലോമീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍-തേവര പാലം നിര്‍മ്മിച്ചതോടെയാണ് സമാന്തര പാലത്തിന്റെ മുറവിളി ഉയര്‍ന്നത്. പാലത്തിന് വേണ്ടി നിരവധി സമരങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഡൊമനിക് പ്രസന്റേഷനും, സി.എം.ദിനേശ് മണിയും ജനങ്ങളുടെ ആവശ്യത്തിന് മുന്നില്‍ മുഖം തിരിക്കുകയാണുണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള മന്ത്രി ബാബുവിന്റെ നീക്കമാണ് പാലം തകര്‍ന്നതിലൂടെ പൊളിഞ്ഞത്. കരാര്‍ പ്രകാരം ഒരുവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ട പാലത്തിന്റെ നിര്‍മ്മാണം നിലച്ചിട്ടും ചെറുവില്‍ അനക്കാന്‍ പോലും ബാബുതയ്യാറായില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വൈറ്റില ഫ്ളൈഓവറിന്റെയും, കുണ്ടന്നൂര്‍ ഫ്ളൈഓവറിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച നെട്ടൂര്‍ കുമ്പളം ഓവര്‍ ബ്രിഡ്ജിന്റെയും കേട്ടേഴ്ത്ത് കടവ് വളന്തക്കാട് പാലത്തിന്റെയും നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: