കനയ്യാകുമാറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. ദല്‍ഹി ഹൈക്കോടതി നല്കിയ ജാമ്യത്തെതുടര്‍ന്ന് തിഹാര്‍ ജയിലില്‍നിന്നിറങ്ങിയ കനയ്യയ്ക്ക് ജെഎന്‍യുവില്‍ വലിയ സ്വീകരണമായിരുന്നത്രേ. ജെഎന്‍യു ആ രാത്രി ഉറങ്ങിയില്ല. വിജയമാര്ച്ചില് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഹോസ്റ്റല്‍ ബ്രഹ്മപുത്രയ്ക്ക് മുന്നില്‍നിന്ന ജനങ്ങളും പങ്കുചേര്‍ന്നു എന്നാണ് പറയുന്നത്. ഫെബ്രുവരി 12നാണ് കനയ്യ അറസ്റ്റുചെയ്യപ്പെടുന്നത്. പാര്‍ലമെന്റ് ആക്രമണകേസിലെ ഭീകരന് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികാഘോഷത്തില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയതിനായിരുന്നു അറസ്റ്റ്. ആഘോഷത്തിന് നേതൃത്വം നല്‍കിയത് ഉമര്‍ ഖാലിദാണ്. ഖാലിദിന്റെ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും ദുരൂഹമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
രാജ്യദ്രോഹം അതാരുനടത്തിയാലും കര്‍ക്കശനടപടി സ്വീകരിക്കേണ്ടതാണ്. അതിന് എന്ത് തെളിവ് എന്ന് ചോദിച്ചേക്കാം. അഫ്സല് ഗുരു അനുസ്മരണംതന്നെ രാജ്യദ്രോഹമാണല്ലോ. എന്തായിരുന്നു പാര്‍ലമെന്റാക്രമണം. ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരവാദ സംഘടനകള്‍ സംയുക്തമായി നടത്തിയ ആക്രമണമാണത്. അഞ്ച് ഭീകരവാദികളടക്കം 12 പേരുടെ മരണത്തിനു കാരണമായ ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഒരു തീരാക്കളങ്കമായി. ഭാരതവും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ ഈ ആക്രമണം സാരമായ വിള്ളല്‍ വീഴ്ത്തി. ഒരുവേള യുദ്ധം വരെയുണ്ടാകാനുള്ള സാധ്യതയ്ക്ക് ഈ ആക്രമണം വഴിവെച്ചു.
2001 ഡിസംബര്‍ 13ന് രാജ്യസഭയിലെയും ലോക്സഭയിലെയും നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചപ്പോള്‍ സായുധരായ അഞ്ചുഭീകരവാദികള് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാറില്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കയറി. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരവാദികളും അഞ്ചു പോലീസുകാരും കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആക്രമണം നടക്കുമ്പോള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു എല്‍.കെ.അദ്വാനിയടക്കമുള്ള മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. അതിക്രമിച്ചു കയറിയ ഭീകരവാദികള്‍ വെടിയുതിര്‍ത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാര്‍ലമെന്റിലെ സുരക്ഷാ ഉദേ്യാഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു.
ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അഫ്സല് ഗുരുവിനെ ദല്‍ഹി പോലീസ് ജമ്മുകശ്മീരില്‍നിന്നും അറസ്റ്റുചെയ്തു. ദല്‍ഹി സര്‍വകലാശാലയിലെ സാക്കീര്‍ ഹുസൈന് കോളേജിലെ അദ്ധ്യാപകനായ എസ്.എ.ആര് ഗീലാനിയെ അറസ്റ്റുചെയ്തു. അഫ്സാന് ഗുരു, ഭര്‍ത്താവ് ഷൗക്കത്ത് ഹുസൈന് ഗുരു എന്നിവരേയും അറസ്റ്റുചെയ്തു.
2002 ഡിസംബര്‍ 18ന് ദല്‍ഹി കോടതി അഫ്സല് ഗുരുവിന് വധശിക്ഷ വിധിച്ചു. പിന്നീട് 2003 ഒക്ടോബര്‍ 29ന് ദല്‍ഹി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സല് ഗുരു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. 2005 ആഗസ്റ്റ് നാലിന് അഫ്സല് ഗുരുവിന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു. 2006 ഒക്ടോബര്‍ 20ന് തിഹാര്‍ ജയില്‍ ശിക്ഷ നടപ്പിലാക്കാന്‍ ഉത്തരവിട്ടു. അന്നുതന്നെ അഫ്സല് ഗുരുവിന്റെ ഭാര്യ നല്കിയ ദയാഹര്‍ജി പരിഗണിച്ച് വധശിക്ഷാ തീരുമാനം റദ്ദ് ചെയ്തു. 2011 ഓഗസ്റ്റ് നാലിന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനക്കുവിട്ടു. തുടര്‍ന്ന് 2013 ജനുവരി 21ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശുപാര്‍ശ രാഷ്ട്രപതിക്കയച്ചു. 2013 ജനുവരി 26ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ സ്വീകരിച്ചുകൊണ്ട് ഫെബ്രുവരി മൂന്നിന് ദയാഹര്‍ജി തള്ളി. 2013 ഫെബ്രുവരി നാലിന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വധശിക്ഷ ഉത്തരവില്‍ ഒപ്പുവെച്ചു. 2013 ഫെബ്രുവരി എട്ടിന് വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് 2013 ഫെബ്രുവരി ഒമ്പതിന് അഫ്സല് ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി.
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അനുസ്മരണമില്ല. ആഘോഷവുമില്ല. രണ്ടാം വാര്‍ഷികത്തിലും അനുസ്മരണമില്ല, ആഘോഷമില്ല. എന്തുകൊണ്ട് ഇത്തവണ ആഘോഷം? അനുസ്മരണം! സംഗതി വ്യക്തം. സംഭവങ്ങള്‍ സൃഷ്ടിക്കുക. മോദി സര്‍ക്കാരിന്റെ ക്ഷമപരിശോധിക്കുക. അത് പരിശോധിക്കാനെന്തിരിക്കുന്നു. ദേശവിരുദ്ധരോട് ഒരു ദയയും കാണിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവുകയില്ല.
പാകിസ്ഥാന് അനുകൂല മുദ്രാവാക്യം ഉയര്‍ത്തി എന്ന് കണ്ടെത്തിയത് പോലീസാണ്. സംഘാടനത്തിന് പിന്നില്‍ പാകിസ്ഥാന് പോറ്റുന്ന ഭീകരസംഘടനകളുണ്ടെന്ന് ആഭ്യന്തരമന്ത്രിയെ അറിയിച്ചത് പോലീസാണ്. തെളിവ് നിരത്താന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ അത് പോലീസും ചേര്‍ന്ന് നടത്തിയ കള്ളക്കളിയാണെന്ന് ധരിക്കേണ്ടിവരും. ദല്‍ഹി പോലീസിനെ ഭരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെങ്കിലും മോദി സര്‍ക്കാര്‍ വന്നതിനുശേഷവും യുപിഎ നിയോഗിച്ച പോലീസ് മേധാവികള്‍ക്കാര്‍ക്കും കസേര ഇളകിയിട്ടില്ല. തരൂരിനെപ്പോലെയുള്ളവര്‍ കൈയും വീശി നടക്കുന്നെങ്കില്‍ അതിന്റെ കാര്യത്തിലുമുണ്ട് സംശയങ്ങള്‍.
കാമ്പസ് സംസ്കാരം വശമില്ലാത്ത മാനവവിഭവശേഷിമന്ത്രി സ്മൃതി ഇറാനിയാണ് എല്ലാറ്റിനും കാരണമത്രേ. ശരിയാണ് ചില മാധ്യമങ്ങളില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന മഹാന്മാരുടെയും മഹതികളുടെയും പോലെ ഉന്നതബിരുദങ്ങളുടെ അക്ഷരക്കൂട്ടുകള്‍ അവരുടെ പേരിനൊപ്പം ഇല്ലായിരിക്കാം. പക്ഷേ പ്രായോഗിക ബുദ്ധിയും അനുഭവജ്ഞാനവും അവര്‍ക്കുണ്ടെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. ജെഎന്‍യു വിഷയത്തില്‍ അവരും മായാവതിയും ഏറ്റുമുട്ടിയപ്പോള്‍ സ്മൃതി നിരത്തിയ വാദങ്ങള്‍ തന്നെയാണ് ഉദാഹരണം. സ്മൃതിയെ വിടാം. പക്ഷേ കോടതിയുടെ നിരീക്ഷണത്തെ അവഗണിക്കാന്‍ സാധിക്കുമോ?
കനയ്യാകുമാറിന് ജാമ്യം അനുവദിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതി പറഞ്ഞു:
”ജെഎന്‍യുവില്‍ ഉയര്‍ന്ന ദേശവിരുദ്ധ മുദ്രാവാക്യങ്ങളുടെ പിന്നിലെ ചിന്തയേയും പരിപാടിയില്‍ പങ്കെടുത്തവരുടെ മനോഭാവത്തെയും മൗലികാവകാശത്തിന്റെ പേരില്‍ സംരക്ഷിക്കാനാവില്ല. കാമ്പസുകളില്‍ വളര്‍ന്നുവരുന്ന ദേശവിരുദ്ധ മനോഭാവത്തിലും ആശങ്കയുണ്ട്. ഫെബ്രുവരി ഒമ്പതിന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ ചിത്രങ്ങളില്‍ മുഖംമറച്ച് പോസ്റ്ററുകള്‍ പിടിച്ചുനില്ക്കുന്നവര് ആരെന്ന് കണ്ടെത്തി പരിപാടിയുമായി ഇവര്‍ക്കുള്ള ബന്ധം തിരിച്ചറിയണം.
അഫ്സല് ഗുരുവിന്റെ രക്തസാക്ഷിത്വദിനം ആചരിച്ച് മുദ്രാവാക്യം വിളിച്ചവരുടെ ദേശവിരുദ്ധ കാഴ്ചപ്പാടുകള്‍ക്ക് പിന്നിലെ കാരണം കണ്ടെത്തണം. ജീവവായുപോലും കിട്ടാത്തത്ര ഉയരത്തിലുള്ള മലനിരകളില്‍ പോലും നമ്മുടെ സൈനികര്‍ ഉള്ളതുകൊണ്ടാണ് സര്‍വകലാശാലകളിലെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കഴിയുന്നതെന്നോര്‍ക്കണം. അഫ്സല്‍ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും ബാഡ്ജുകള്‍ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ ചെയ്യുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥി സമൂഹം ആത്മപരിശോധന നടത്തണം.
അഫ്സല്ഗുരുവിനെപോലുള്ളവരെ രക്തസാക്ഷികളായി ആദരിച്ച് നെഞ്ചിലേറ്റി നടക്കുന്നവര്‍ക്ക് പട്ടാളക്കാര്‍ കാവല്നില്ക്കുന്ന സ്ഥലത്ത് ഒരുമണിക്കൂര്‍പോലും പിടിച്ചുനില്‍ക്കാനാവില്ല. ഇത്തരം മുദ്രാവാക്യങ്ങള്‍ ത്രിവര്ണപതാകയില് പൊതിഞ്ഞ ശവപ്പെട്ടികള്‍ വീട്ടിലെത്തിച്ച രക്തസാക്ഷികളുടെ ആത്മവീര്യം കെടുത്തും. ഇത്തരം രോഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പകര്ച്ചവ്യാധിയാകുംമുന്പ് നിയന്ത്രിക്കണം. ചികിത്സിക്കണം. ഏതെങ്കിലും അവയവത്തിന് രോഗം വന്നാല്‍ ആദ്യഘട്ടത്തില്‍ മരുന്ന് നല്‍കും. അത് ഫലിക്കുന്നില്ലെങ്കില്‍ ശസ്ത്രക്രിയ, അതും ഫലിച്ചില്ലെങ്കില്‍ അവയവം നീക്കം ചെയ്യുക. ഈ പ്രതിവിധി പ്രയോഗിക്കേണ്ടിവരും.
വിദ്യാര്‍ത്ഥിയൂണിയനെ നയിക്കുന്ന കനയ്യാകുമാര്‍ ഈ രോഗം നീക്കാന്‍ ബാധ്യസ്തനാണ്.”
കോടതിയുടെ ഈ ഉപദേശം കനയ്യാകുമാര്‍ കേള്‍ക്കുമോ? അതോ കസ്റ്റഡിയും ആഘോഷമാക്കിയവരുടെ കരവലയത്തില്‍ കടന്ന് വീണ്ടും മുഷ്ടിചുരുട്ടുമോ? ആശയം വിട്ട് ആമാശയത്തിനായി പൊരുതുന്ന രാഷ്ട്രീയ നേതൃത്വം വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ കരുവാക്കുമോ? കേരളത്തിലെങ്കിലും അത് പ്രതീക്ഷിക്കാം. ഭീകരരുടെയും തീവ്രവാദികളുടെയും വിളനിലമാണല്ലോ കേരളം. 2008 ഒക്ടോബറില്‍ സുരക്ഷാസേനയുടെ ഏറ്റുമുട്ടലില്‍ നാലുമലയാളികള്‍ മരിച്ചത് അതിര്‍ത്തി കാണാന്‍ പോയപ്പോഴല്ലല്ലോ. ഇമാം അലിക്കും ഗിലാനിക്കുമെല്ലാം പച്ചപ്പരവതാനിവിരിച്ച കേരളത്തിലെ രാഷ്ട്രീയക്കാര്‍ തന്നെയാണ് മദനിയെ മഹത്വല്‍ക്കരിച്ചത്. ”ഭീകരവാദത്തിന്റെ കണ്ണികളെ കണ്ടെത്തി നശിപ്പിക്കുന്നതോടൊപ്പം ഭീകരവാദം വളരാതിരിക്കാനുള്ള സാമൂഹ്യസാഹചര്യവും സൃഷ്ടിക്കപ്പെടണം.” കോടതിയുടെ ഉപദേശമാണിത്. ഇത് ശിരസാ വഹിക്കാന്‍ കേരളീയ സമൂഹം തയ്യാറല്ലെങ്കില്‍ ദൈവത്തിന്റെ നാട് ചെകുത്താന് കയറിയ വീടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: