സീതയുടെ മറുപടി കേട്ടപ്പോള്‍ രാവണന് എന്തെന്നില്ലാത്ത കോപം വന്നു. വാള് വലിച്ചൂരി സീതയെ വെട്ടിനുറുക്കാനായി മുന്നോട്ടു നീങ്ങി. ഈ സമയത്ത് മണ്ഡോദരി ഭര്‍ത്താവിനെ ആലിംഗനം ചെയ്തു തടഞ്ഞു. ”അരുത്. ഭര്‍ത്താവേ അരുത്. വേണ്ടാത്ത കാര്യം ചെയ്യാതിരിക്കുക. ഈ മനുഷ്യസ്ത്രീയെ വിട്. ഉറ്റവരാരുമില്ലാതെ, അനുഗൃഹത്തില്‍ ദയനീയയായി ദുഃഖിച്ച് മെലിഞ്ഞ് ഭര്ത്തൃവിരഹത്തിലാണ്ടിരിക്കുന്നവളാണിവള്. രാഘവനെത്തന്നെ ചിന്തിച്ച് രാക്ഷസസ്ത്രീകളുടെ പരുഷവാക്കുകളും കേട്ട് ദുഃഖിച്ചിരിക്കുകയുമാണ്.
ഇതിലധികം ദുരിതം ഒരാളിനു വരാനുണ്ടോ? ഇവളെ കൊന്നാല്‍ അങ്ങേക്ക് നികത്താവാത്ത ദുഷ്കീര്ത്തിയുണ്ടാവില്ലേ? അങ്ങേയ്ക്ക് സ്ത്രീകള്‍ വേറെയില്ലാഞ്ഞിട്ടാണോ? അന്തഃപുരത്തില്‍ നിനക്കു വരഗതരായി ദേവസ്ത്രീകളും അസുരസ്ത്രീകളും നാഗകന്യകമാരും ഗന്ധര്വസ്ത്രീകളും ആവശ്യം പോലയില്ലേ?”
മണ്ഡോദരിയുടെ വാക്കുകള്‍ കേട്ട് രാവണന് ലജ്ജിതനായി പിന്തിരിഞ്ഞു. രാക്ഷസിമാരോട് ”നിങ്ങള്‍ ഇവളെ പറഞ്ഞു വശപ്പെടുത്തുവിന്. രണ്ടുമാസംകൂടി ഞാന്‍ കാത്തിരിക്കും. അതിനകം ഇവള് വശപ്പെടുന്നില്ലെങ്കില് നിങ്ങള്‍ ഇവളെ വെട്ടിനുറുക്കി പാകപ്പെടുത്തി എനിക്കു ഭക്ഷണമുണ്ടാക്കുവിന്” എന്നുപറഞ്ഞ് രാവണന് സംഘത്തോടൊപ്പം മടങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: