കൊടുങ്ങല്ലൂര്ക്കാരന് കോയമ്പറമ്പത്ത് സച്ചിദാനന്ദന് മുതല്‍ വിജയലക്ഷ്മി വരെയുള്ള മലയാള സാഹിത്യലോകത്തെ പുരോഗമനകവികുലത്തിന്റെയാകെ രോമാഞ്ചമായിരുന്നു ഇസ്രത്ത് ജഹാന്. ജോസഫ് സ്റ്റാലിന്റെ പരമഭക്തനായിരുന്ന പാബ്ലോ നെരൂദയെ വിപ്ലവകവിയെന്ന് വാഴ്ത്തിയ ഇടതുപുരോഗമന വിഡ്ഢിത്തത്തിന് കൈയും കാലും വെച്ച മറ്റൊരു വകഭേദമായിരുന്നു ഇപ്പറഞ്ഞ ഇസ്രത്ത് ആരാധന. സച്ചിദാനന്ദനും വിജയലക്ഷ്മിയുമടക്കമുള്ളവരുടെ പരമശത്രുവും അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഗര്‍ഭിണികളെ കണ്ടാലുടന്‍ പിടിച്ചുനിര്‍ത്തി ത്രിശൂലം കൊണ്ട് കുടല്‍മാല വലിച്ചൂരി കഴുത്തിലണിഞ്ഞ് നിരത്തില്‍ നൃത്തമാടുന്നവനുമായ നരേന്ദ്രമോദിയെ വധിച്ചുകളയുക എന്നതായിരുന്നു ഇസ്രത്തില് ഇവര്‍ കണ്ട പവിത്രത എന്നുവേണം മാറിയ സാഹചര്യത്തില്‍ വിലയിരുത്താന്‍.
മഹാരാഷ്ട്രയിലെ മുമ്പ്രക്കാരിയായ ഇസ്രത്ത് ജഹാന് റാസ എന്ന പത്തൊമ്പതുകാരിയുടെ മരണത്തില്‍ മനംനൊന്ത് ഏറ്റവുമധികം വിലാപകാവ്യങ്ങള്‍ പുറത്തിറങ്ങിയത് നമ്മുടെ നാട്ടിലാണ്. വിജയലക്ഷ്മിയും മറ്റും ഒഴുക്കിയ കണ്ണീരിന് കണക്കില്ല. 2004 ജൂണ്‍ 15നാണ് ഇസ്രത്ത് ജഹാന് റാസയും മൂന്ന് കൂട്ടാളികളും ഗുജറാത്തിലെ അഹമ്മദാബാദില്‍ പോലീസിന്റെ വെടിയേറ്റ് വീണത്. കൂട്ടാളികളിലൊരുത്തന് ജാവേദ് ഗുലാം ഷെയ്ക്ക് എന്ന പ്രാണേഷ്പിള്ളയായിരുന്നു. മതംമാറി ജിഹാദിയായ ചാവേറുകളിലൊരാളെന്നാണ് പോലീസിന്റെ നിരീക്ഷണം. മറ്റ് രണ്ടുകൂട്ടുകാരും പാക്കിസ്ഥാന്‍കാരാണ്. അംജത് അലി റാണയും സീഷന്‍ ജോഹറും.
ഭാരതത്തിന്റെ അന്ത്യംവരെ പോരാടാന്‍ പ്രതിജ്ഞ ചെയ്തിറങ്ങിയ പാക് ഭീകരപ്രസ്ഥാനമായ ലഷ്കറെ തോയ്ബയുടെ ചാവേറുകളാണ് മുംബൈ ഗുരുനാനാക് ഖല്‍സ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഇസ്രത്ത് ജഹാനും കൂട്ടുകാരന് ജാവേദ് ഷെയ്ക്കും എന്ന് അവരെ പിന്തുടര്ന്ന് കണ്ടെത്തി വധിച്ചുകളഞ്ഞ പോലീസ് പറയുന്നു. ഈ ഭീകരസംഘത്തിന്റെ ഉന്നം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിന്തുടര്ന്നതും വിജയകരമായി ഓപ്പറേഷന് പൂര്‍ത്തിയാക്കിയതും,
എന്നാല്‍ കൊല്ലപ്പെടേണ്ടിയിരുന്നയാള്‍ നരേന്ദ്രമോദി ആയതിനാല്‍ ഇടത് ബുദ്ധിജീവികള്‍ക്കും കൂലിക്കാര്‍ക്കും പോലീസ് കള്ളന്മാരായി. വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് പാവപ്പെട്ട നാല് മുസ്ലിങ്ങളെ നടുറോഡില്‍ കൊന്നുകളഞ്ഞ് നരേന്ദ്രമോദിയുടെ പോലീസ് ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന പ്രാകൃതവും ബാലിശവുമായ സിദ്ധാന്തങ്ങള്‍ മെനയുകയും കവിതകള്‍ പടയ്ക്കുകയുമായിരുന്നു അവര്‍. വിജയലക്ഷ്മിയെപ്പോലുള്ളവര് ഇസ്രത്ത് ജഹാന് സാക്ഷ്യം പറയാന്‍ ക്യൂ നിന്നു. നീണ്ട പന്ത്രണ്ട് വര്‍ഷം നരേന്ദ്രമോദിയെ ഭീകരനാക്കിയും അദ്ദേഹം മുഖ്യമന്ത്രിയാണ് എന്ന ഒറ്റക്കാരണംകൊണ്ട് ഗുജറാത്തിനെയും ഗുജറാത്തുകാരെയും അപമാനിച്ചും അപഹസിച്ചും വിളവെടുപ്പ് നടത്താന്‍ മത്സരിക്കുകയായിരുന്നു ഇമ്മാതിരി കവികള്‍. അത്തരം കവിതകള്‍ കൊണ്ട് ചുവന്നുതുടുത്താണ് ജമാഅത്തെ ഇസ്ലാമിക്കുവേണ്ടി കുഴലൂതുന്ന ‘മാധ്യമ’വും ‘മാതൃഭൂമി’യുമൊക്കെ ആ നാളുകളില്‍ ഇറങ്ങിയതെന്ന് ഓര്‍ക്കണം.
ഇത്രയൊക്കെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഇസ്രത്തിനും കൂട്ടര്‍ക്കും പൂര്‍ത്തിയാക്കാനാകാതെപോയ ലഷ്കര്‍ ദൗത്യം എഴുതിയും കരഞ്ഞും സാധിച്ചെടുക്കാന്‍ ഇക്കൂട്ടരെല്ലാം കിണഞ്ഞുശ്രമിച്ചിട്ടും നരേന്ദ്രമോദി ഗുജറാത്തിന്റെ അതിരുകള്‍ കടന്ന് ഭാരതത്തിന്റെ തലസ്ഥാനത്തെത്തി. ലോകത്തോളം ഉയരുകയും ഭാരതത്തിന്റെ യശസ്സുയര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ മോദിക്കും നാടിനുമെതിരെ മഹിഷാസുരവിളയാട്ടം തകര്‍ത്താടുമ്പോള്‍ ഇസ്രത്തിന്റെ പ്രേതം നുണയുടെ കൂടാരങ്ങള്‍ക്കെതിരെ ഉറഞ്ഞാടുകയാണ്. മുംബൈഭീകരാക്രമണക്കേസില് പിടിയിലായ ഡേവിഡ് കോള്മാന് ഹെഡ്ലി ഇസ്രത്ത് ജഹാനെന്ന ലഷ്കര്‍ ഫിദായീനെക്കുറിച്ച് അന്വേഷണക്കമ്മീഷന് മുന്നില്‍ മൊഴി നല്കിയിരിക്കുന്നു. കല്ലേറും കൊലയും ശോഭായാത്രകളും സാക്ഷ്യപത്രങ്ങളുമായി വംശഹത്യയുടെ തെരുവോരത്ത് അലഞ്ഞുനടന്നപ്പോള്‍ കണ്ടിരുന്നോ ഈ കവികള്‍ ഡേവിഡ് കോള്മാന് ഹെഡ്ലിയെ. ഇസ്രത്തിന്റെ കൂട്ടുകാരന് ഹെഡ്ലി ഇപ്പോള്‍ പഴയ ഫിദായീനെ ഓര്‍മ്മിച്ചെടുത്തത് മോദി കേന്ദ്രം ഭരിക്കുന്നതുകൊണ്ടാണെന്ന് ഒരു ഞരക്കം അവിടവിടെയായി കേള്‍ക്കുന്നുണ്ടെന്ന് അറിയാതെയല്ല.
നെഹ്റുവിന്റെ മകളുടെ കൊച്ചുമകന് ജെഎന്‍യുവിലെ പാവം രാജ്യദ്രോഹികള്‍ക്കൊപ്പം രാപ്പാര്‍ക്കാന്‍ പോയതിന്റെ പിറ്റേന്നാളാണ് ഇസ്രത്തിനെ ധീരരക്തസാക്ഷിയാക്കാന് ഒരുമ്പെട്ടിറങ്ങിയ സാക്ഷാല്‍ ചിദംബരം ചെട്ടിയാര്‍ അഫ്സല്‍ഗുരുവിനുവേണ്ടി പുതിയ സാക്ഷ്യപത്രം ചമയ്ക്കുന്നത്. സോണിയാകമ്പനിയുടെ റിമോട്ടില്‍ ചലിച്ച പഴയ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി ഇപ്പോള്‍ ധീരവിപ്ലവകാരിയാകുന്നതും കമ്പനി ഡിഎംഡി രാഹുല്‍ഗാന്ധി ജെഎന്‍യു കലാപകാരിയാകുന്നതും കൂട്ടിവായിക്കപ്പെടേണ്ടതാണ്. രാജ്യദ്രോഹികള്‍ക്ക് പട്ടും വളയും നല്കി ഇടതുവലതു രാഷ്ട്രീയക്കാര്‍ പ്രചാരവേല നടത്തുമ്പോഴാണ് ഇസ്രത്ത് ജഹാന് കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അവരെ തിരിഞ്ഞുകൊത്തുന്നത്. ഇസ്രത്തും കൂട്ടരും ലഷ്കര്‍ ഭീകരരല്ലെന്ന് സമര്‍ത്ഥിക്കാന്‍ സത്യവാങ്മൂലം തിരുത്തിയത് ചിദംബരമാണെന്ന് ഇപ്പോള്‍ വെളിപ്പെടുന്നു.
ചിദംബരം അഫ്സല്ഗുരുവിന്റെ ആരാധകനായതിന് പിന്നിലെ ലഷ്കര്‍ ബന്ധവും അന്വേഷണവിധേയമാക്കേണ്ടതാണെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. മോദിയെയും അമിത്ഷായെയും ഇസ്രത്ത് കേസില്‍ അപരാധികളായി ചിത്രീകരിക്കാനുള്ള കേവലമായ രാഷ്ട്രീയകുബുദ്ധി മാത്രമല്ല യുപിഎ സര്‍ക്കാരിന്റെ ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് വ്യക്തമാണ്. ഡേവിഡ് കോള്മാന് ഹെഡ്ലിയല്ല, മുന്‍ ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ളയാണ് ചിദംബരത്തിന്റെ രാജ്യദ്രോഹത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഇസ്രത്ത് ജഹാനുവേണ്ടി സത്യവാങ്മൂലം തിരുത്താന്‍ സിബിഐയെ ചിദംബരം ക്വട്ടേഷന്‍ സംഘമായി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് മുന്‍ ആഭ്യന്തര അണ്ടര്‍സെക്രട്ടറി ആര്.വി.എസ്. മണിയുടെ വെളിപ്പെടുത്തലുകള്‍.
ഇസ്രത്തും സംഘവും ലഷ്കര്‍ ഭീകരരാണെന്ന് ആദ്യസത്യവാങ്മൂലം തിരുത്തിയതില്‍ ഒപ്പുവെയ്ക്കാന്‍ ചിദംബരത്തിന്റെ ഗുണ്ടാപ്പണി ഏറ്റെടുത്തിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന വിവാദ ഐപിഎസ് ഓഫീസര്‍ സതീഷ് വര്‍മ തനിക്കുനേരെ തോക്കുചൂണ്ടി എന്ന് മണി പറയുന്നു. സിഗരറ്റുകൊണ്ട് പൊള്ളിക്കുന്നതടക്കം ക്രൂരമായ പീഡനങ്ങളാണ് ഈ ഐപിഎസ് ഓഫീസറില്‍നിന്ന് തനിക്ക് ഏല്‍ക്കേണ്ടിവന്നതെന്നാണ് മണിയുടെ വെളിപ്പെടുത്തല്‍.
ജെഎന്‍യുവില്‍ മാത്രമല്ല മുന്‍ യുപിഎ സര്‍ക്കാരിന്റെ തലപ്പത്തുവരെ രാജ്യവിരുദ്ധര്‍ നുഴഞ്ഞുകയറിയിരുന്നുവെന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജി.കെ. പിള്ളയായാലും ആര്.വി.എസ് മണിയായാലും ചിദംബരത്തിന്റെ ക്രൂരകൃത്യങ്ങളുടെ ഉപകരണങ്ങള്‍ മാത്രമാണ്. മുപ്പത് വെള്ളിക്കാശിന്റെ പുതിയകാല പ്രതിരൂപങ്ങള്‍ക്ക് ഇപ്പോള്‍ കാമ്പസുകളിലും പുരോഗമനത്തിന്റെ ആട്ടിന്തോലണിഞ്ഞെത്തുന്ന ബുദ്ധിജീവി നാട്യങ്ങളിലും ഏഴഴകാണ്. അവര്‍ക്ക് ഇസ്രത്ത് ജഹാനും അഫ്സല്‍ഗുരുവും അജ്മല്‍കസബും സുവര്‍ണതാരങ്ങളാണ്. അത്തരക്കാരോട് അസഹിഷ്ണുക്കളാവുകയേ നാടിന്റെ അഭിമാനം കാക്കാന്‍ തീരുമാനമെടുത്തിട്ടുള്ളവര്‍ക്ക് ചെയ്യാനാവുകയുള്ളൂ, അതിന്റെ പേരില്‍ എന്തെന്തു ദുരാരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നാലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: