ഒരു പ്രേക്ഷകന് എഴുതുന്നത്. പത്രങ്ങളിലെപ്പോലെ ചാനലുകള്‍ക്ക് പ്രേക്ഷക പ്രതികരണം അറിയിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാലാണ് ഈ കത്തെഴുതുന്നത്. താങ്കളെ നേരിട്ട് വിളിച്ചറിയിക്കാം എന്ന് തീരുമാനിച്ചാല്‍ അത് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്നും ഉറപ്പാണ്.
കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയായ താങ്കളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള നീക്കം നടത്തുന്നവര്‍ ആരായാലും അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന കാര്യം ഉറപ്പാണ്. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അതിനെ ആദ്യമേതന്നെ അപലപിക്കുന്നു. ജെഎന്‍യുവിലെ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ പ്രകോപനപരമായ ലഘുലേഖ സംബന്ധിച്ച് ഫെബ്രുവരി 26 ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ച പൂര്‍ണ്ണമായും കണ്ട ആളെന്ന നിലയില്‍ ചില സംശയങ്ങള്‍ ഉന്നയിക്കാനാണ് ഈ കത്ത്.
മാധ്യമപ്രവര്‍ത്തകര്‍ പാലിക്കേണ്ട സമദൂരം ആ ചര്‍ച്ചയില്‍ താങ്കള്‍ പാലിച്ചില്ലെന്ന് ചര്‍ച്ച കണ്ട ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല. വി.വി രാജേഷ് എന്ന ബിജെപി നേതാവിനെ നേരിടാന്‍ നിയോഗിക്കപ്പെട്ട എം.ബി രാജേഷും ആന്റോ ആന്റണിയും അവരുടെ റോളുകള്‍ ഭംഗിയായി നിറവേറ്റുമ്പോള്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് താങ്കള്‍ പലപ്പോഴും ഒരു രാഷ്ട്രീയക്കാരിയായി മാറിയ കാഴ്ച ഏറെ ദുഖിപ്പിക്കുന്നതായിരുന്നു. ഞങ്ങള്‍ നിഷ്പക്ഷരല്ലെന്ന് വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇന്ന് ഏറെയും. അതില്‍ അവര്‍ അഭിമാനിക്കുകയും ചെയ്യുന്നു. താങ്കളും അവര്‍ക്കൊപ്പമാണെന്ന് ഞങ്ങള്‍ക്കും വിശ്വസിക്കേണ്ടി വരുമോ? മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷത വെടിയുമ്പോള്‍ മാധ്യമ പ്രവര്‍ത്തനം എന്ന വിശുദ്ധ പശുവാണ് മരിക്കുന്നതെന്ന് താങ്കള്‍ക്ക് അറിവില്ലാത്തതല്ലല്ലോ?
ജെഎന്‍യുവില്‍ പോയി കാര്യങ്ങള്‍ മനസ്സിലാക്കാത്തതും നേരിട്ട് അനുഭവം ഇല്ലാത്തതുമായ കാര്യങ്ങളായിരുന്നുവല്ലോ അന്ന് ചര്‍ച്ച ചെയ്തത്. അത്തരം സന്ദര്‍ഭങ്ങളിലെങ്കിലും വിഷയത്തിന്റെ മറുവശംകൂടി കാണാനുള്ള തൊഴില്‍പരമായ ബാധ്യത താങ്കള്‍ക്കില്ലേ? ജനാധിപത്യത്തിന്റെ പ്രാഥമിക മൂല്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയെങ്കിലും അത് ചെയ്യാമായിരുന്നില്ലേ? അതുണ്ടായില്ല എന്നത് ഏറെ ഖേദകരമാണ്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആന്റോ ആന്റണിയുടെ ഇത്തരം അവകാശത്തെ ഊട്ടിയുറപ്പിക്കാന്‍ താങ്കള്‍ വീറോടെ വാദിക്കുന്നതും ഞങ്ങള്‍ കണ്ടു.
ഇനി വിഷയത്തിലേക്ക് വന്നാല്‍, മഹിഷാസുരനെ മാത്രമല്ല ഏത് ചെകുത്താനെയും ആരാധിക്കാനുള്ള വിശാലത അനുവദിക്കുന്ന ധര്‍മ്മമാണ് ഭാരതത്തിന്റേത്. തൂണിലും തുരുമ്പിലും മാത്രമല്ല പശുവിലും പട്ടിയിലുംവരെ ഈശ്വരനെ കാണുന്നവരാണ് ഭാരതീയര്‍. താങ്കളുടെ സഹപ്രവര്‍ത്തകനായ വിനു വി. ജോണിന്റെ സ്ഥലമായ കൊടുമണ്ണില്‍ ചിലന്തിക്ക് അമ്പലം ഉണ്ടെന്നകാര്യം താങ്കള്‍ക്ക് അറിവില്ലാത്തതല്ലല്ലോ? ദുര്യോധനന് അമ്പലമുള്ള മലനട പോരുവഴി എന്ന സ്ഥലം കൊല്ലം ജില്ലയിലാണ്. അപ്പോള്‍ ആരാധനാ സ്വാതന്ത്ര്യം അല്ല വിഷയം എന്ന് വ്യക്തം. അതിന്റെ മറവില്‍ മറ്റുള്ളവരെ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതാണ് യാഥാര്‍ത്ഥ പ്രശ്നം. മാന്യമായ രീതിയില്‍ ദുര്‍ഗ്ഗാദേവിയെ മോശമായി ചിത്രീകരിച്ച സംഭവം ഉയര്‍ത്തിക്കാട്ടാന്‍ വി.വി രാജേഷ് പലപ്പോഴും ശ്രമിക്കുന്നുണ്ടായിരുന്നു.
മിക്കപ്പോഴും താങ്കള്‍ അത് കേട്ടില്ലെന്ന് നടിക്കുകയോ അതില്‍ എവിടെയാണ് രാജ്യദ്രോഹം എന്ന മട്ടില്‍ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതരെ മതസ്ഥരെ അധിക്ഷേപിച്ച് മതസ്പര്‍ദ്ധ വളര്‍ത്തി സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് താങ്കള്‍ക്ക് അറിവില്ലാത്തതാണോ? (ഹിന്ദുമഹാസഭയെ ബിജെപിയാക്കാന്‍ ചര്‍ച്ചയില്‍ താങ്കള്‍ ശ്രമിക്കുന്നതും കണ്ടു. വി.വി രാജേഷ് ഇടപെട്ടപ്പോള്‍ അത് തിരുത്തുകയായിരുന്നുവല്ലോ. ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ അറിയാതെയാണ് ബുദ്ധിമതിയായ താങ്കള്‍ ചര്‍ച്ചക്ക് ഇരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്).
ചര്‍ച്ചയുടെ ഏതെങ്കിലും ഭാഗത്ത് പ്രതിപക്ഷ ബഹുമാനത്തിന്റെ പേരിലെങ്കിലും ദുര്‍ഗ്ഗയെ അപമാനിച്ചതുകൂടി ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ഇത്തരമൊരു വിവാദം പോലും ഉണ്ടാകുമായിരുന്നില്ല. (ചര്‍ച്ച എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നത് അവതാരകയുടെ സ്വാതന്ത്ര്യമാണ് എന്നാണ് മറുപടിയെങ്കില്‍ അപ്പോഴാണ് ജനാധിപത്യമര്യാദ പാലിച്ചില്ല എന്ന തോന്നല്‍ ശക്തമാകുന്നത്) മാത്രവുമല്ല, വി.വി രാജേഷ് ദുര്‍ഗ്ഗാ ദേവിയെപ്പറ്റി പറയുമ്പോള്‍ അതിലെന്താണ് തെറ്റ് എന്ന താങ്കളുടെ മറുചോദ്യം ഏറെ തെറ്റിദ്ധാരണ പടര്‍ത്തുകയും ചെയ്തു. ദുര്‍ഗ്ഗാദേവിയെ അപമാനിച്ചവരെ പിന്തുണക്കുക താങ്കളുടെ ലക്ഷ്യം അല്ലായിരുന്നിരിക്കാം. പക്ഷേ അത് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ താങ്കള്‍ അമ്പേ പരാജയപ്പെട്ടു എന്ന് ഖേദത്തോടെ പറയട്ടെ.
ഭീഷണിയും അസഭ്യം പറച്ചിലും അത് ആരു നടത്തിയാലും അതിനെ ഒരു ജനാധിപത്യവാദി എന്ന നിലയില്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ബിജെപിയും അതുതന്നെ ചെയ്തിട്ടുണ്ട്. മാത്രമല്ല വി.വി രാജേഷ് നേരിട്ട് പിന്തുണ വാഗ്ദാനം ചെയ്തതായും നിങ്ങള്‍ തന്നെ പറയുന്നുമുണ്ട്. എന്നിട്ടും ബിജെപിയും ആര്‍എസ്എസ്സുമാണ് ഭീഷണികള്‍ക്ക് പിന്നില്‍ എന്നുപറയുന്നതിനു പിന്നിലെ വികാരം ആര്‍ക്കും മനസ്സിലാകും മാഡം. പിന്നെ ഭീഷണിയും തെറിവിളിയും ഒന്നും താങ്കള്‍ക്ക് പുത്തരിയല്ലല്ലോ? താങ്കള്‍ ഉള്‍പ്പെട്ട ഫഌറ്റ് തട്ടിപ്പ്, ലാവ്ലില് കേസില്‍ പിണറായിയെ വിമര്‍ശിച്ചതിന് തുടങ്ങി നിരവധി സംഭവങ്ങള്‍ക്കുശേഷം ഇതിലും മോശമായി നാട്ടുകാര്‍ താങ്കളെ ഫോണിലും അല്ലാതെയും അസഭ്യം പറഞ്ഞിട്ടുണ്ടാവുമല്ലോ? അന്നൊന്നും താങ്കള്‍ ഇത്ര രൂക്ഷമായി പ്രതികരിച്ച് കണ്ടിട്ടുമില്ല. ഫോണില്‍ വിളിച്ച് മാന്യമായി പ്രതിഷേധിച്ചവരെപ്പോലും സ്ത്രീയെ അപമാനിച്ചു എന്ന പരാതികൊടുത്ത് പൊലീസ് കേസെടുപ്പിക്കുന്നത് താങ്കള്‍ക്ക് യോജിച്ചതാണോ? മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ താങ്കളുടെ വാക്കിന് പൊലീസ് കൂടുതല്‍ വിലകല്‍പ്പിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പരാതിയില്‍ താങ്കള്‍ ഊന്നല്‍ നല്‍കുന്നത് സ്ത്രീയുടെ അഭിമാനം എന്ന കാര്യത്തിനാണ്. ദുര്‍ഗ്ഗയെ വേശ്യയായി ചിത്രീകരിച്ചതും സ്ത്രീ എന്ന സങ്കല്‍പ്പത്തിലുള്ള ദൈവം ആയതുകൊണ്ടാണല്ലോ? അവിടെയും ഇടിച്ചുതാഴ്ത്തപ്പെട്ടത് സ്ത്രീയുടെ അഭിമാനം തന്നെയാണ്. കന്യാമറിയം, മുഹമ്മദ് നബി എന്നിവരെപ്പറ്റിയാണ് ഇത്തരമൊരു വിവാദമുണ്ടായതെങ്കില്‍ അത് ചര്‍ച്ചചെയ്യാന്‍ താങ്കള്‍ തുനിയുമോ എന്ന് ഇവിടെ ചോദിക്കുന്നില്ല.
ഇവിടെയിപ്പോള്‍ താങ്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്നാണല്ലോ പരാതി. മാധ്യമ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ അത് ഒരു ഡയലോഗ് ആണ്. രണ്ടുപേര്‍ മാത്രം ഇടപെടുന്ന ആശയവിനിമയം. അത് ഏത് രീതിയില്‍ ആയിരുന്നു എന്നത് നിങ്ങള്‍ രണ്ടുപേര്‍ക്ക് മാത്രമറിയുന്ന കാര്യമാണ്. എങ്കിലും ഒരു സ്ത്രീ എന്ന നിലയില്‍ അത് ഏതു രീതിയിലും പരാതിയാക്കാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ മാസ്കമ്മ്യൂണിക്കേഷനിലൂടെ അധിക്ഷേപിക്കപ്പെട്ട നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ഇപ്പോഴുമുണ്ടല്ലോ? താങ്കളുടെ സഹപ്രവര്‍ത്തകയായ പ്രജുലക്ക് സംഭവിച്ച നാക്കുപിഴ നവമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ചവര്‍ക്കെതിരെ എന്ത് നടപടി എടുത്തു എന്ന് അറിയാന്‍ താത്പര്യമുണ്ട്. ഒന്നല്ല രണ്ടുതവണ പ്രജുല സമാന സംഭവങ്ങളില്‍ അപമാനിതയായി.
ഒരു നടപടിയും എടുത്തതായി അറിവില്ല. ഇപ്പോള്‍ ആലപ്പുഴ ബ്യുറോയില്‍ ജോലി ചെയ്യുന്ന മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ ടി.വി പ്രസാദിനെ തിരുവനന്തപുരത്തേക്ക് അടിയന്തരമായി മാറ്റം നല്കി കൊണ്ടുവന്നത് എന്തിനാണെന്ന് താങ്കള്‍ക്കും അറിവുണ്ടാകുമല്ലോ? ഇപ്പോള്‍ താങ്കള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത പിണറായി വിജയന്റെ അനുചരന്മാരുടെ സ്നേഹക്കൂടുതല് കാരണം പ്രസാദിനും കുടുംബത്തിനും കണ്ണൂരില്‍ തുടരാനാകാത്തതല്ലേ അതിന് കാരണം? കോഴിക്കോട് ബ്യൂറോ ചീഫായിരുന്ന ഷാജഹാനെപ്പറ്റി എളമരം കരീം പൊതുയോഗത്തില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ മറന്നുപോയോ? മന്ത്രിയായ തനിക്കെതിരെ ഷാജഹാന് വാര്‍ത്ത കൊടുക്കുന്നത് അവന്റെ സഹോദരിയെ കെട്ടി മൊഴിചൊല്ലിയതിന്റെ വൈരാഗ്യത്തിലാണോ എന്ന് ചോദിച്ചത് മന്ത്രിയായിരുന്ന കരീമാണ്. എന്തുനടപടിയാണ് താങ്കളും സ്ഥാപനവും മന്ത്രിക്കെതിരെ എടുത്തത്. ദിവ്യാംഗനായ (വാക്കിന് പ്രധാനമന്ത്രിയോട് കടപ്പാട്) ഷാജഹാനെ തല്ലി പരുവമാക്കിയ പി. ജയരാജനെതിരെ കൊടുത്ത കേസിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടി താങ്കള്‍ ഒന്ന് പരിശോധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: