ന്യൂദല്‍ഹി: കേന്ദ്ര മനുഷ്യവിഭവശേഷിവികസന മന്ത്രി സ്മൃതി ഇറാനി അവഹേളിച്ചെന്ന മാധ്യമങ്ങളുടെ ആരോപണം അലിഗഢ് യൂണിവേഴ്സിറ്റി വിസി ലഫ്. ജനറല്‍(റിട്ട.) സമീറുദ്ദീന്‍ ഷാ നിഷേധിച്ചു. സര്‍വ്വകലാശാലയുടെ പ്രതിഛായ തകര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍. 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത, 40 വര്‍ഷം സൈന്യത്തില്‍ പ്രവര്‍ത്തിക്കുകയും തീവ്രവാദികളെയും വര്‍ഗീയ കലാപങ്ങളെയും നേരിടുകളും ചെയ്ത തന്നെ അങ്ങനെ നാണം കെടുത്താന്‍ ആര്‍ക്കും കഴിയില്ല, അദ്ദേഹം പറഞ്ഞു.
അലിഗഢ് സര്‍വ്വകലാശാലയുടെ മലപ്പുറത്തെ ഓഫ് കാമ്പസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ജനുവരി എട്ടിനാണ് എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ സ്മൃതിയെ സന്ദര്‍ശിക്കാന്‍ പത്തരയ്ക്ക് എത്തിയത്. മന്ത്രിക്കു സുഖമില്ലെന്ന് സെക്രട്ടറി പറഞ്ഞതുപ്രകാരം സന്ദര്‍ശനം പതിനൊന്നരയ്ക്കാക്കി. ആ സമയത്ത് അവിടെയെത്തി, മുഖ്യമന്ത്രിയുടെ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നു. ഞാന്‍ മീറ്റിംഗില്‍ പങ്കെടുത്തുമില്ല.
പിന്നീട് മുഖ്യമന്ത്രി സ്മൃതിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങള്‍ തന്നോട് വെളിപ്പെടുത്തി അദ്ദേഹം പറഞ്ഞു. ഓഫ് കാമ്പസ് സെന്ററുകള്‍ നിയമവിരുദ്ധമായതിനാല്‍ അവയ്ക്ക് ധനസഹായം നല്കാന് കഴിയില്ലെന്ന് കേന്ദ്രമന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി തന്നോട് പറയുകയും ചെയ്തു. സെന്ററുകള്‍ സ്ഥാപിക്കാന്‍ യൂണിവേഴ്സിറ്റിയുടെ ഉന്നതാധികാരസമിതി അനുമതി നല്‍കിയിരുന്നുവെന്നാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് പറഞ്ഞത്. യൂണിവേഴ്സിറ്റി നിയമത്തില്‍ തന്നെ ഓഫ് കാമ്പസുകള്‍ക്ക് അനുമതിയുണ്ടെന്നും ഷാ പറയുന്നു. ചില പൂര്വ്വവിദ്യാര്ഥികളാണ് സെന്ററുകള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത്, ഷാ പറയുന്നു. മലപ്പുറത്തെയടക്കമുള്ള ഓഫ് കാമ്പസുകള്‍ക്ക് ധനമസഹായം തേടി താന്‍ പ്രധാനമന്ത്രിയെ കാണുമെന്നും ഷാ പറയുന്നു.
ഓഫ് കാമ്പസുകള്‍ നിയമവിരുദ്ധമായതിനാല്‍ അവയ്ക്ക് ധനസഹായം നല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം.
അതിനിടെ, അലിഗഡ് യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി നീക്കരുതെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. പൂര്‍ണ്ണമായും കേന്ദ്രഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയ്ക്ക് സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി പദവി നല്‍കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
2006ല്‍ അലഹാബാദ് ഹൈക്കോടതിയാണ് അലിഗഢ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളഞ്ഞത്. 2011ല്‍ ദല്‍ഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിക്കും യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പൂര്‍ണ്ണമായും കേന്ദ്ര ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് ന്യൂനപക്ഷ പദവി നല്കാവില്ലെന്നു കാട്ടി കേന്ദ്രം കോടതിയില്‍ അടുത്തിടെ സത്യവാങ്ങ്മൂലം നല്‍കിയിട്ടുമുണ്ട്.
ഇവയ്ക്ക് ന്യൂനപക്ഷ പദവി നല്കിയ യുപിഎ സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണ്, നിയമവിരുദ്ധമാണ്. അത് വിഭാഗീയത വളര്‍ത്തും, വിവേചനപരമാണ്. കേന്ദ്ര സാമൂഹ്യ നീതി മന്ത്രി താവര്‍ ചന്ദ് ഗെഹ്ലോട്ട് വ്യക്തമാക്കി. പാര്‍ലമെന്റ്പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ഇവ സര്‍ക്കാരാണ് നടത്തുന്നത്. ഇവയ്ക്ക് ന്യൂനപക്ഷ പദവി നല്കിയാല് ഭരണഘടനാനുസൃതമായ സംവരണം നടപ്പാക്കുന്നതില്‍നിന്ന് ഇവ ഒഴിവാകും. അത് അനുവദിക്കാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍വ്വകലാശാലവഴി ഏതെങ്കിലും ഒരു സമുദായത്തിനെ മാത്രം പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു.
ധാരാളം മുസ്ലിങ്ങള്‍ സംഭാവന ചെയ്ത് ഉണ്ടാക്കിയ സ്ഥാപനമാണിതെന്നും അതിനാല്‍ ന്യൂനപക്ഷ പദവി വേണമെന്നുമുള്ള നിലപാടിലാണ് യൂണിവേഴ്സിറ്റി അധികൃതര്‍.
മുഹമ്മദന്‍ ആംഗ്ളോ ഓറിയന്റല്‍ കോളേജാണ് 1920ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ അലിഗഡ് യൂണിവേഴ്സിറ്റിയാക്കിയതെന്നും അതിനാല്‍ ന്യൂനപക്ഷ പദവി നല്‍കാനാവില്ലെന്നും 1967ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. 1981ല്‍ ഇന്ദിരാഗാന്ധി 1920ലെ എഎംയു നിയമം ഭേദഗതി ചെയ്ത് യൂണിവേഴ്സിറ്റിക്ക് ന്യൂനപക്ഷ പദവി നല്‍കുകയായിരുന്നു. ഈ ഭേദഗതിയാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: