പ്രതിഷേധവുമായി വിശ്വാസികളും ഹൈന്ദവ സംഘടനകളും
ചെറുപുഴ : മുളപ്ര കക്കറക്കാവ് പരിസരത്തെ സെമിത്തേരി നിര്‍മ്മാണം വിശ്വാസികളെ വെല്ലുവിളിച്ച് സര്‍ക്കാര്‍ പോലീസ് ഒത്താശയോടെ വീണ്ടും പുനരാരംഭിച്ചു. ചെറുപുഴയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മുളപ്ര അല്‍ഫോന്‍സ ദേവാലയത്തിന്റെ സെമിത്തേരി നിര്‍മ്മാണമാണ് ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികളെ വെല്ലുവിളിച്ചുകൊണ്ട് നിര്‍മ്മാണം ആരംഭിച്ചത് .പെരിങ്ങോം, ചെറുപുഴ, ആലക്കോട് എസ്ഐ മാരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസുകാരുടെ കാവലിലാണ് സെമിത്തേരി നിര്‍മ്മാണം പുനരാരംഭിച്ചത്. മുളപ്ര കക്കറക്കാവ് സംരക്ഷണ സമിതിയുടെ പരാതിയിന്മേല് ഹൈക്കോടതി താല്‍ക്കാലികമായി സെമിത്തേരി നിര്മ്മാനപ്രവര്ത്തനത്തിന് സ്റ്റേ നല്‍കിയിരുന്നു .തുടര്‍ന്ന് സര്‍ക്കാരിനോട് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുവാന്‍ അനുവാദം കൊടുക്കുകയായിരുന്നു .എന്നാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി സെമിത്തേരി നിര്‍മ്മാണത്തിനു അനുമതി നല്‍കുകയായിരുന്നു .കക്കറക്കാവില് നിന്നും അമ്പത് മീറ്റര്‍ പോലും അകലമില്ലാതെ പ്രാപ്പോയില്‍ ചെറുപുഴ പുഴയരുകിലാണ് സെമിത്തേരി നിര്‍മ്മാണം നടത്തുന്നത് . ഇതേ പുഴയില്‍ നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയും ഉണ്ട് .ഇത് ചൂണ്ടി കാട്ടി ചപ്പാരുതട്ട് കുടിവെള്ള സമിതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും, സംസ്ഥാന സര്‍ക്കാരിനും നല്കിയ പരാതി നിലനില്‍ക്കെയാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി വീണ്ടും സെമിത്തേരി നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വാസികളും ഹൈന്ദവ സംഘടനകളും രംഗത്തെത്തി. മുളപ്ര കക്കറക്കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചെറുപുഴയില്‍ വായ മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ മുളപ്ര കക്കറക്കാവ് സംരക്ഷണ സമിതി കണ്‍വീനര്‍ കെ സതീശന് ,കെ.കെ.സുകുമാരന്‍, എം.ചന്ദ്രന്, പി. മുകുന്ദന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: