സീതയുടെ ദുഃഖങ്ങളെല്ലാം കണ്ട് ഹനുമാന് താന്‍ വന്നവിവരം സീതയെ അറിയിക്കണമെന്നു നിശ്ചയിച്ചു. പക്ഷേ എങ്ങനെ? ഹനുമാന് പലവഴികളും ആലോചിക്കുന്നു. സീതയുടെ മുമ്പിലേക്കു ചെന്നാല്‍ തന്റെ ആകൃതിയും സംഭാഷണവും കണ്ട് രാക്ഷസനാണെന്നു വിചാരിച്ച് ഭയപ്പെടും. അല്ലെങ്കില്‍ മായാവിയായ രാവണനെന്നു നിശ്ചയിച്ച് ഭയന്നു നിലവിളിക്കും. ആ ശബ്ദം കേട്ട് ആയുധധാരികളായ രാക്ഷസിമാര് ഓടിയെത്തും. അവരെന്നെ പിടിക്കാന്‍ ശ്രമിക്കും. വന്നകാര്യം നടക്കാതെയുമാകും. ഞാന്‍ മറഞ്ഞിരുന്ന് വ്യാകരണശുദ്ധിയോടെ സംസാരിച്ചാല്‍ സീത രാവണനെന്നുതന്നെ നിശ്ചയിക്കും. അതും കുഴപ്പമാകും. ഒടുവില്‍ വാനരനായിത്തന്നെയിരുന്ന് സാധാരണ മനുഷ്യഭാഷയില്‍ സംസാരിക്കാമെന്നു തീരുമാനിച്ചു.
ശിംശപാവൃക്ഷത്തിന്റെ ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്നുകൊണ്ട് സീതമാത്രം കേള്‍ക്കത്തക്ക ശബ്ദത്തില്‍ താണസ്വരത്തില്‍ രാമകഥ പറയാന്‍ തുടങ്ങി. ”ഇക്ഷ്വകുവംശത്തില് ജനിച്ച അയോദ്ധ്യപതി ദശരഥന് നാലുമക്കളുണ്ടായിരുന്നു. അവര്‍ രാമന് ഭരതന് ലക്ഷ്മണന് ശത്രുഘ്നന്‍ എന്നിവരായിരുന്നു. ദേവന്മാര്ക്കു തുല്യം ശുഭലക്ഷ്ണങ്ങള് ഉള്ളവരായിരുന്നു നാലുപേരും. ഇതില്‍ മൂത്തസഹോദരനായ രാമന് പിതാവിന്റെ ആജ്ഞയനുസരിച്ച് അനുജന് ലക്ഷ്മണന്, ഭാര്യ, സീത എന്നിവരുമായി ദണ്ഡകാരണ്യത്തില്‍ വന്നു വസിച്ചു. അവര്‍ പഞ്ചവടിയിലെ ആശ്രമത്തില്‍ കഴിയുന്നകാലത്തൊരുദിനം ദുരാത്മാവായ രാവണന് സീതയെ അപഹരിച്ചുകൊണ്ടുപോയി. അത്യന്തം ശോകാകുലനായ രാമന് സീതയെത്തേടി നടക്കുമ്പോള്‍ മുറിവേറ്റുകിടന്ന ജടായുവിനെ കണ്ടു. ആ പക്ഷിശ്രേഷ്ഠന് മുക്തികൊടുത്തശേഷം ഋഷ്യമൂകപര്വത്തിലെത്തി. അവിടെവച്ച് വാനരരാജാവായ സുഗ്രീവനുമായി സഖ്യം ചെയ്തു.
ദുഷ്ടനായ ബാലിയെകൊന്ന് സുഗ്രീവന് രാജ്യം കൊടുത്തു. വാനരരാജാവായ സുഗ്രീവന് എല്ലാഭാഗത്തുമുള്ള വീരന്മാരായ വാനരന്മാരെ വരുത്തി സീതയെ അനേ്വഷിക്കാന്‍ നാലുദിക്കിലേക്കും അയച്ചു. അതില്‍ ദക്ഷിണദിക്കിലേക്കുവന്ന സുഗ്രീവന്റെ മന്ത്രിയായ വാനരനാണ് ഞാന്‍. നൂറുയോജന സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഞാന്‍ ഈ അശോകവനികയില്‍ ശിംശപാവൃക്ഷച്ചുവട്ടില്‍ രാമചന്ദ്രന്റെ മഹാറാണി ദുഃഖം അനുഭവിക്കുന്നതു നേരില്‍ കണ്ടു. ഞാനിപ്പോള്‍ കൃതാര്‍ത്ഥനാണ്. ഇത് എന്റെ മഹാഭാഗ്യമാണ്. ഇത്രയും പറഞ്ഞ് ഹനുമാന് നിശബ്ദത പാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: