പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭയെ തൃപ്തിപ്പെടുത്താനാകാതെ യുഡിഎഫ് വലയുന്നു. ഓര്‍ത്തഡോക്സ് സഭാംഗംകൂടിയായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിട്ടും സഭയുടെ ആവശ്യങ്ങളോടും ആവലാതികളോടും അനുകൂലമായി പ്രതികരിക്കാതിരിക്കുകയും, സഭാതര്ക്കവിഷയങ്ങളിലടക്കം സര്‍ക്കാര്‍ തീരുമാനങ്ങള്‍ മറുഭാഗത്തിന് അനുകൂലമായി വന്നതിലും സഭാനേതൃത്വം നേരത്തെതന്നെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പുതിയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഓര്‍ത്തഡോക്സ് സഭയെ അനുനയിപ്പിക്കാനുതകുന്ന നടപടികളെടുക്കാന്‍ കഴിയാതെ സര്‍ക്കാരും യുഡിഎഫും ആശങ്കയിലാണ്.
നിലവിലുള്ള യുഡിഎഫ് സര്‍ക്കാരില്‍ ഉമ്മന്‍ചാണ്ടി മാത്രമായിരുന്നു ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്നുള്ളത്. എതിര്‍പക്ഷത്തുള്ള യാക്കോബായ വിഭാഗത്തില്‍ നിന്നും എംഎല്‍എമാരും മന്ത്രിയുമൊക്കെ യുഡിഎഫ് സര്‍ക്കാരിലുണ്ടായിരുന്നു. ഇക്കുറിയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച നടക്കുമ്പോള്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ നേതാക്കന്മാരെ രംഗത്തിറക്കാനാകാതെ യുഡിഎഫ് പ്രതിസന്ധിയിലാണ്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ എടുത്തുപറയത്തക്ക ഓര്‍ത്തഡോക്സ് സഭാ അംഗം ഉമ്മന്‍ചാണ്ടി മാത്രമേയുള്ളൂ. ബെന്നി ബെഹനാന് , പി.പി.തങ്കച്ചന് തുടങ്ങി യാക്കോബായ വിഭാഗത്തിന്റെ നേതാക്കളാകട്ടെ കോണ്‍ഗ്രസില്‍ നിരവധിയുണ്ടുതാനും.
ടി.യു കുരുവിള, അനൂപ് ജേക്കബ് തുടങ്ങി യുഡിഎഫിനെ മൊത്തത്തില്‍ എടുത്താലും യാക്കോബായ വിഭാഗത്തിന് അംഗബലമുണ്ട്. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ട യുഡിഎഫിലെ മറ്റൊരു പ്രമുഖന് കേരള കോണ്‍ഗ്രസ് എമ്മി ലെ ജോസഫ് എം.പുതുശ്ശേരിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുശ്ശേരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം ആഗ്രഹിച്ചിരുന്നെങ്കിലും കെ.എം.മാണിയുടെ കടുംപിടിത്തംമൂലം പുതുശ്ശേരിയ്ക്ക് പകരം മര്ത്തോമ്മാസഭാംഗമായ വിക്ടര്‍ ടി.തോമസ് തിരുവല്ലയില്‍ സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നു മത്സരിച്ച ഏക ഓര്ത്തഡോക്സ്സഭാംഗം ഉമ്മന്‍ചാണ്ടി മാത്രമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപനെ കാണാന്‍ പരുമലയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാണാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് ഇറക്കിവിട്ട സംഭവം ഉണ്ടായിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭയ്ക്ക് സ്വാധീനമുള്ള റാന്നി, തിരുവല്ല, അടൂര്‍, മാവേലിക്കര, കുന്നംകുളം തുടങ്ങിയ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം സഭയുടെ അതൃപ്തി കാരണമാണെന്ന് ചര്‍ച്ചയുണ്ടായിരുന്നു. ഇതിന് പുറമേ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഹരിപ്പാട്ട് രമേശ് ചെന്നിത്തലയും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഭരണം ഏറ്റെടുത്ത ശേഷം ഓര്‍ത്തഡോക്സ് സഭയ്ക്ക് ഹിതകരമല്ലാത്ത തീരുമാനങ്ങളെടുത്തതിനെത്തുടര്ന്ന് സഭയുടെ ഔദ്യോഗിക പരിപാടികളില്‍ യുഡിഎഫ് മന്ത്രിമാരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് സഭാനേതൃത്വം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി കോട്ടയം പഴയ സെമിനാരി ദ്വിശതാബ്ദി സമാപന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ ഉദ്ഘാടകനായിട്ടും ഓര്‍ത്തഡോക്സ് സഭാംഗവും നാട്ടുകാരനുമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതായി വന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിക്കുണ്ടായ പ്രവചനാതീതമായ വളര്‍ച്ചയും യുഡിഎഫിനെ ഏറെ വലയ്ക്കുന്നു. ക്രൈസ്തവ വിഭാഗങ്ങളിലടക്കം ബിജെപിക്ക് സ്വീകാര്യത വര്‍ദ്ധിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ സഭാ നേതൃത്വം പല സന്ദര്‍ഭങ്ങളിലും പ്രശംസിക്കുന്നതും യുഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: