ഈ വാക്കുകള്‍ കേട്ട് സീത വിസ്മയപ്പെട്ടു. അവര്‍ പറഞ്ഞു: ”രഘുരാമന്റെ ചരിത്രം ആകാശത്തിലിരുന്നുകൊണ്ട് മനോഹരമായി കീര്ത്തിച്ചതാരാണ്? കാറ്റിന്റെ ശബ്ദമാണോ? പാപിയായ എന്റെ മനസ്സിന്റെ വിഭ്രാന്തിയാണോ? ദുഃഖംമൂലം അല്പംപോലും ഉറങ്ങിയിട്ടില്ലാത്ത ഞാന്‍ സ്വപ്നം കാണാന്‍ വഴിയില്ല. പ്രത്യക്ഷത്തില്‍ കേട്ടതുകൊണ്ട് ഭ്രമമല്ല. എന്റെ പ്രിയ ഭര്‍ത്താവിന്റെ കര്‍ണ്ണാമൃതമായ ഈ ചരിത്രം സത്യമായെങ്കില്‍ എനിക്കുപ്രിയം നല്കുന്ന വാക്കുകള്‍ പറഞ്ഞതാരോ, അയാള്‍ എന്റെ മുമ്പില്‍ കാണായിവരണം.”
ഇതുകേട്ട് ഹനുമാന് കലപിംഗപ്പക്ഷി (ഊര്‍ക്കുരുകില്‍ എന്ന ചെറുപക്ഷി)യുടെ വലുപ്പത്തില്‍ വാനരരൂപത്തില്‍ ഇലകള്‍ക്കിടയില്‍ നിന്നും പുറത്തുവന്ന് സീതയെ നമസ്ക്കരിച്ചിട്ട് തൊഴുതുകൊണ്ടുനിന്നു. രാവണന് മായാരൂപത്തില്‍ വന്നതാണോയെന്ന് ഭയപ്പെട്ട് സീത മിണ്ടാതെ തലകുനിച്ചിരുന്നു. രാവണന് അല്ലെങ്കിലും കുസൃതി കുറെ കൂടുതലാണ് എന്നു മനസ്സില്‍ പറഞ്ഞു. ഇതു മനസ്സിലാക്കിയ ഹനുമാന് പറഞ്ഞു. ”ദേവി ഒരുവിധത്തിലും എന്നെ ശങ്കിക്കണ്ട. അഖില നായികയായ അവിടത്തെ പാദങ്ങളില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു. കോസലേന്ദ്രനായ രാമന്റെ ദാസനാണു ഞാന്‍. സൂര്യപുത്രനായ സുഗ്രീവന്റെ മന്ത്രി. ജഗത് പ്രാണനായ വായുവിന്റെ പുത്രന് മനസാ വാചാ കര്‍മ്മണാ കപടമെന്തെന്ന് എനിക്കറിയല്ല മാതാവേ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: