ലഖ്നൗ: മുസാഫര്‍ നഗറില്‍ മൂന്നുവര്‍ഷംമുമ്പ് ഉണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ ബിജെപിയെയും സംഘപരിവാര്‍ സംഘടനകളെയും കുറ്റപ്പെടുത്തിയ മാധ്യമങ്ങള്‍ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ വാസ്തവം പ്രചരിപ്പിക്കാന്‍ തയ്യാറായില്ല. കലാപം ശക്തമാകാന്‍ ചില മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനവും കാരണമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ജസ്റ്റീസ് വിഷ്ണുസഹായ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. 700 പേജുള്ള റിപ്പോര്‍ട്ടില്‍ ഒരിടത്തുപോലും ഒരു ബിജെപി നേതവിന്റെയും പങ്ക് പരാമര്‍ശിക്കുന്നില്ല. ചില മാധ്യമങ്ങള്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെവരെ 2013-ല്‍ നടന്ന കലാപങ്ങളുടെ ആസൂത്രകനായി വിമര്‍ശിച്ചു. ബിജെപി എംപിയായ സംഗീത് സോമിനെ പോലീസ് അറസ്റ്റ് ചെയ്യുകവരെ ചെയ്തു.
2013ലെ മുസാഫര്‍ നഗര്‍ കലാപം ആഴ്ചകളോളം നീണ്ടു. 60 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഹിന്ദു-മുസ്ലിം വിഭാഗത്തില്‍പെട്ടവര്‍ തമ്മിലായിരുന്നു സംഘട്ടനം. തീവെയ്പ്പും കൊള്ളയടിക്കലും വെടിവെപ്പും കല്ലേറുമടക്കം നടന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് വിഷ്ണു സഹായി കമ്മീഷന് റിപ്പോര്‍ട്ട് ഞായറാഴ്ചയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിമസഭയില്‍ സമര്‍പ്പിച്ചത്.
രഹസ്യവിവര റിപ്പോര്‍ട്ടിലെ വീഴ്ച, സമയത്ത് കൃത്യമായ തീരുമാനം എടുക്കുന്നതില്‍ പോലീസ് പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച പരാജയം എന്നിവയാണ് പ്രധാന കാരണം. പോലീസിന് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നതാണ് നിയന്ത്രണാതീതമാകാന്‍ കാരണം. 700 പേജ് റിപ്പോര്‍ട്ടിലെ സുപ്രധാനമായ 14 കാരണങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം വിശദീകരിക്കുന്നുണ്ട്.
അന്വേഷണ കമ്മീഷന് 40 ഉദ്യോഗസ്ഥരുടെ നടപടികള്‍ അതിസൂക്ഷ്മമായി വിശകലനം ചെയ്തു. നാലുപ്രമുഖര്‍, പ്രിന്‍സിപ്പന്‍ സെക്രട്ടറി ആര്. എം. ശ്രീവാസ്തവ, അന്നത്തെ പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ ജന്‍സത് ജഗത് റാം ജോഷി, അന്നത്തെ മുസാഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ അന്നത്തെ എസ്എസ്പി സുഭാഷ് ചന്ദ്ര ദുബെ എന്നിവരെ റിപ്പോര്‍ട്ടില്‍ പേരെടുത്തു പരാമര്‍ശിക്കുന്നുണ്ട്.
ശ്രീവാസ്തവയും ജോഷിയും നിയമപ്രകാരമാണ് എല്ലാം ചെയ്തതെന്ന് പറയുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് കലാപകാരണത്തില് എന്തെങ്കിലും പങ്കുള്ളതായി പറയാനാവില്ല. റിപ്പോര്‍ട്ടുപ്രകാരം കാര്യങ്ങള്‍ ഇങ്ങനെയാണ്: മുസാഫര്‍ നഗര്‍ എസ്എസ്പി. മന്‍സില്‍ സൈനിയെ സംസ്ഥാന സര്‍ക്കാരിന്റെ 2013 ജൂലൈ 22-ലെ ഉത്തവരവ് പ്രകാരം സ്ഥലം മാറ്റിയിരുന്നു. കുറ്റകൃത്യത്തില്‍ സംശയിച്ച അറസ്റ്റിലായ ഗൗരവ്, സച്ചിന് എന്നിവരെ കസ്റ്റഡിയില്‍നിന്നു വിട്ടയയ്ക്കാന് ഇന്‍സ്പെക്ടര്‍ ജന്‍സത് ശൈലേന്ദ്ര കുമാര്‍ ശര്‍മ്മയോട് ജോഷി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടി റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ:എന്തായാലും ഈ ഉദ്യോഗസ്ഥര്‍ മുസാഫര്‍നഗര്‍, ഷാംലി, ഷഹാരണ്‍പൂര്‍, മീററ്റ് എന്നിവിടങ്ങളിലായി ആഗസ്റ്റ് 27 മുതല്‍ സപ്തംബര്‍ 15 വരെ നടന്ന കലാപങ്ങള്‍ക്ക് ഉത്തരവാദികളാണെന്നു കണ്ടെത്തിയിരിക്കുന്നു.
എസ്എസ്പി സുഭാഷ് ചന്ദ്ര ദുബെ കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും സംഭവങ്ങള്‍ കലാപമായി വളരുന്നതു തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. ദുബെയെ അന്വേഷണവിധേയമായി സസ്പന്ഡുചെയ്തിട്ടുണ്ട്.
പ്രാദേശികമായ രഹസ്യവിവരങ്ങള്‍ നല്കാന് നിയുക്തനായ പ്രബല്‍ പ്രതാപ് സിങ് ആണ് അടിസ്ഥാനപരമായി കുറ്റക്കാരനെന്ന് കമ്മീഷന് പ്രാഥമികമായി കണ്ടെത്തിയതായി പറയുന്നു. 2013 സപ്തംബര്‍ ഏഴിന് നാഗ്ലാ മണ്ടൗറില് നടന്ന മഹാ പഞ്ചായത്തില്‍ 15,000 മുതല്‍ 20,000 വരെ പേര് പങ്കെടുത്തുവെന്നാണ് സിങ് റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, 40,000 മുതല്‍ അരലക്ഷംപേര്‍ വരെയാണ് പങ്കെടുത്തിരുന്നത്. ഇത് സംഭവങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മുഴുവന്‍ പോലീസ് പദ്ധതികളെയും പ്രതികൂലമായി ബാധിച്ചു.
ജില്ലാ മജിസ്ട്രേറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് റിപ്പോര്‍ട്ടില്‍ പറയുന്നു: ആഗസ്ത് 30-ന് മുസ്ലിം ജനവിഭാഗത്തെ പിന്തുണച്ചും ഹിന്ദുവിഭാഗത്തെ കുറ്റപ്പെടുത്തിയും ബിഎസ്പിയുടെ എംപി കാദിര് റാണാ സമര്‍പ്പിച്ച ഹര്‍ജി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ സ്വീകരിച്ചത് ഹിന്ദുക്കളുടെ പ്രതിഷേധത്തിനു കാരണമായി. എന്നാല്‍, ശര്‍മ്മയ്ക്ക് മറ്റുമാര്ഗ്ഗമില്ലായിരുന്നുവെന്നും കമ്മീഷന് പറയുന്നുണ്ട്. മഹാപഞ്ചായത്തില്‍ ചില നേതാക്കള്‍ ഏറെ പ്രകോപനമായി പ്രസംഗിച്ചു. ഇത് വീഡിയോ പിടിക്കാന്‍ ജില്ലാഭരണകൂടം സംവിധാനം ഉണ്ടാക്കിയിരുന്നില്ല.
റിപ്പോര്‍ട്ടില്‍ പറയുന്നു: 2014 ആഗസ്ത് 27-ന് ഷാനവാസ്, ഗൗരവ്, സച്ചിന് എന്നീ യുവാക്കളുടെ മരണത്തിനിടയാക്കിയ സംഭവം ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിനു കാരണമായി. മുസാഫര്‍നഗര്‍, ഷാമിലി എന്നിവിടങ്ങളില്‍ അവിടവിടെ കലാപങ്ങളുണ്ടായി. അതിനിടെ ജില്ലാ മജിസ്ട്രേറ്റ് സുരേന്ദ്ര സിങ്ങിനെയും എസ്എസ്പി മന്‍സില്‍ സൈനിയേയും അതേദിവസം സ്ഥലംമാറ്റിയത് ജാട്ട് സമുദായാംഗങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കി.
ഗൗരവ്, സച്ചിന് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത 14 പേരെ പോലീസ് വിട്ടയച്ചു, അത് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാനാണെന്ന പ്രചാരണമുണ്ടായി.
അതേസമയം ഷാനവാസിന്റെ കൊലപാതകത്തില്‍ സച്ചിന്, ഗൗരവ് എന്നിവരുടെ ബന്ധുക്കളെ പ്രതിചേര്‍ത്തു. അതിനിടെ, കാവാളില്‍ ഗൗരവിനെയും സച്ചിനെയും കൊലപ്പെടുത്തുന്നതിനു മുമ്പ് ചിലര്‍ ചേര്‍ന്നു പീഡിപ്പിക്കുന്ന വീഡിയോ പ്രചരിച്ചു. ഇരുവിഭാഗത്തില്‍ പെട്ടവരുടെയും ഏറെ പ്രകോപനമായ പ്രസംഗങ്ങള്‍. നാഗ്ലാ മണ്ടൗറില് നടന്ന മഹാ പഞ്ചായത്ത് തടയുന്നതില്‍ അധികൃതര്‍ക് വീഴ്ച പിണഞ്ഞു. മഹാ പഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോയ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം. മാധ്യമങ്ങളും അക്രമസംഭവങ്ങളെ പെരുപ്പിച്ച് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: