ഇന്നലെ ശിവരാത്രിയായിരുന്നു. ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. എന്താണിവയ്ക്കു തമ്മില്‍ ബന്ധമെന്നു തോന്നാം. ബന്ധമുണ്ട്. ചരിത്രം ഐതിഹ്യവും കെട്ടുകഥകളും സങ്കല്‍പ്പങ്ങളും ഭാവനയും ചേര്‍ന്നതാണെന്ന് ആരും സമ്മതിക്കും. ശാസ്ത്രവും ഒരു പരിധിവരെ ഇപ്പറഞ്ഞതിന്റെയെല്ലാം മിശ്രണമാണ്. ഭാവനയില്ലാതെ ഒരു ശാസ്ത്രവുമുണ്ടാകില്ലല്ലൊ.
ശിവരാത്രിയുടെ ഐതിഹ്യത്തില്‍, പുരാണചരിത്രത്തില്‍, ഒരു വലിയ സാമൂഹ്യ തത്ത്വമുണ്ട്. സ്ത്രീ ശക്തിയുടെ കരുത്ത്; സ്ത്രീയുടെ തീരുമാനമെടുക്കാനുള്ള നിശ്ചയം; ഇടപെടലിലെ കൃത്യത, നിശ്ചയദാര്‍ഢ്യം. ഒരുപക്ഷെ, ഇന്നത്തെ സാമൂഹ്യക്രമത്തില്‍ ഒരു സ്ത്രീയുടെ പക്ഷത്തുനിന്നുണ്ടാകേണ്ട അതിധീരമായ കര്‍മ്മമായിരുന്നു അന്ന് പാര്‍വ്വതി ചെയ്തത്. ഒരേസമയം ലോകത്തെയും സ്വജീവിതപങ്കാളിയേയും സംരക്ഷിക്കാന്‍ ചെയ്ത സാഹസകര്‍മ്മം, മാതൃകാധര്‍മം. അന്ന് പക്ഷേ ലോകം അന്താരാഷ്ട്ര വനിതാ ദിനമാചരിച്ചിരുന്നില്ല, അത്തരം മാതൃകകളുമില്ലായിരുന്നു. പില്ക്കാലത്ത് അന്താരാഷ്ട്ര മാതൃകകള്‍ വന്നപ്പോള്‍ പൗരാണിക മാതൃകകള്‍ പഴഞ്ചനും പിന്തിരിപ്പനുമായി. അതെക്കുറിച്ചു പറയുന്നവര്‍ ഫാസിസ്റ്റുകളും.
സതിയും സാവിത്രിയും സീതയും കഥാപാത്രങ്ങള്‍ മാത്രമെന്നു സമ്മതിച്ചാല്‍പ്പോലും അവരിലൂടെ സംക്രമിപ്പിക്കാന്‍ ശ്രമിച്ച യഥാര്‍ത്ഥ ആദര്ശലോകത്തെയും ലക്ഷ്യത്തെയും ഉള്‍ക്കൊള്ളുന്നതിനു പകരം, മറുകഥകളിലൂടെയും അവയുടെ അപനിര്‍മ്മിതിയിലൂടെയും വിദഗ്ദ്ധമായി നമ്മില്‍ ചിലര്‍ അപകീര്‍ത്തിപ്പെടുത്തി.
പകരം അന്താരാഷ്ട്രാ തലത്തിലെ പ്രതീകങ്ങള്‍ മാതൃകയാക്കാന്‍, അനുകരിക്കാന്‍ നിര്‍ബന്ധിച്ചു. സ്ത്രീവിമോചനമെന്ന ഫെമിനിസത്തിന്റെ ആശയം അനുകൂലമല്ലാത്ത സ്ഥലത്തും കാലത്തും വികൃതമായി അനുകരിച്ചു, അനുസരിപ്പിച്ചു. വനിതാ പ്രബോധനം വേണ്ടിടത്ത് വനിതാ വിമോചനം എന്ന ആശയം വന്നു. വേണ്ടത്ര ബോധവും പ്രബോധനവും ഇല്ലാഞ്ഞതിനാല്‍ അത് എവിടെയൊക്കെയോ വഴിതെറ്റി വഴുതി. വനിതാദിനം, ആ ദിവസത്തെ മാത്രം ആചാരമായി ഒതുങ്ങി.
ഇത്രയൊക്കെയായിട്ടും എന്തുകൊണ്ടാണ് നിയമനിര്‍മാണ സഭകളില്‍ വനിതാ സംവരണം 33 ശതമാനമായി നിശ്ചയിക്കുന്ന നിയമം നമുക്ക് പാസ്സാക്കാനാവാത്തത്. എന്തുകൊണ്ടാണ് അത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമാക്കാനായത്. എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ വനിതാ സഭാംഗങ്ങള്‍ക്കുള്ള സമ്മേളനത്തില്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടിയുടെ വനിതാധ്യക്ഷയായ സോണിയാ ഗാന്ധി, അവര്‍ ഒരു യോഗം നയിക്കേണ്ടയാളായിട്ടും, പങ്കെടുക്കാതിരുന്നത്. സംവരണമൊന്നുമില്ലാതിരുന്നിട്ടും ലോക്സഭയുടെ സ്പീക്കര്‍ പദവിയില്‍ എങ്ങനെ വനിത എത്തി. വിദേശകാര്യം, വാണിജ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ജല സംരക്ഷണം തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ പ്രമുഖ മന്ത്രാലയങ്ങള്‍ക്ക് വനിതാ മന്ത്രിമാരുണ്ടായതെങ്ങനെയാണ്. അതെ, അതുതന്നെയാണ്, കാഴ്ചപ്പാടാണ് പ്രധാനം. കേരളത്തിലെ മന്ത്രിസഭയില്‍ ഒരു വനിതാ മന്ത്രിയെ നിയോഗിച്ചത് സംസ്ഥാനം മുഴുവന്‍ ശബ്ദമുയര്ത്തിയിട്ടാണെന്ന് ഓര്‍ക്കണം.
ലോക്സഭയില്‍ ഇപ്പോള്‍ 61 വനിതാംഗങ്ങളുണ്ട്, 11 ശതമാനം. ഏറ്റവും കൂടുതല്‍ ബിജെപി അംഗങ്ങളാണ്. യുപിയില്‍നിന്ന് 13-ഉം ബംഗാളില്‍നിന്ന് 12-ഉം പേരുണ്ട്. കേരളത്തില്‍നിന്ന് ഒരേയൊരാള്‍. ലോകതലത്തില്‍ പാര്‍ലമെന്റിലെ വനിതാ സാന്നദ്ധ്യം 21.3 ശതമാനമാണ്. ചൈനയില്‍ 55 പേരും പാക്കിസ്ഥാനില്‍ 66 പേരും വനിതകളാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച ആശയമുണ്ട്, വനിതാ ദിനത്തില്‍ പാര്‍ലമെന്റില്‍ വനിതാംഗങ്ങള്‍ മാത്രം സംസാരിക്കട്ടെയെന്ന്. ലോക്സഭയിലായാലും രാജ്യസഭയിലായാലും നമുക്ക് മികച്ച വനിതാംഗങ്ങളുണ്ട്. അവര്‍ സംസാരിക്കട്ടെ, അഭിപ്രായം പറയട്ടെ. നമ്മുടെ സഭകളിലേക്ക് വനിതകള്‍ ഇനിയും വരണോ, വരണമെങ്കില്‍ ഏതുതരക്കാര്‍ വരണം, അവരെ എങ്ങനെ കൊണ്ടുവരണം, പാര്‍ട്ടിയുടെ പ്രതിനിധിയായതുകൊണ്ടുമാത്രം. വിജയിച്ചു വരുന്നവര്‍ക്കും അവരെ വിജയിപ്പിക്കുന്നവര്‍ക്കും സ്വയം വിലയിരുത്താന്‍ അവസരമായേനെ അത്.
വളയിട്ട കൈകള്‍ വളയം പിടിക്കുന്നതും വിമാനം പറത്തുന്നതും റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നതും ബഹിരാകാര യാത്ര നടത്തുന്നതും വലിയ വലിയ കാര്യം തന്നെയാണ്. അതെല്ലാം പക്ഷേ വനിതാ ശാക്തീകരണത്തിന്റെ ചില അടയാളങ്ങള്‍ മാത്രമാണ്. വനിതകളുടെ ശാക്തീകണം എന്ന ആശയം കുടുംബ ശ്രീ പദ്ധതിയിലൂടെ പുതിയൊരു കൂട്ടം സേവക വനിതാ വൃന്ദത്തെ സൃഷ്ടിക്കലായി മാത്രം ഒതുങ്ങിയാല്‍ ലക്ഷ്യം പൂര്‍ത്തിയാകുന്നുവെന്ന് പറയാനാവില്ലല്ലോ.
സ്ത്രീകള്‍ക്ക് ജന്മനാ കല്പ്പിച്ചുകിട്ടിയിരിക്കുന്ന ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്, പരിമിതികള്‍ക്കപ്പുറം പരമാവധി വളരാനും പ്രവര്‍ത്തിക്കാനുമുള്ള അവസരമുണ്ടാകുമ്പോളാണ് യഥാര്‍ത്ഥ വനിതാവിപ്ലവം ഉണ്ടാകുന്നത്. അടിസ്ഥാന കര്ത്തവ്യങ്ങളില്നിന്നകന്നു പോകുകയും മറ്റു ചിലത് എത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും അതില്‍ പൂര്‍ണ്ണമായി വിജയിക്കാനാവാതെ വരുകയും ചെയ്യുമ്പോള്‍ ആ വിപ്ലവം പൊയ്വെടിയാകും. ഒരു തരത്തിലും നിരുത്സാഹപ്പെടുത്താനല്ല ഇപ്പറയുന്നത്, മറിച്ച് മറന്നുപോകുന്ന അടിസ്ഥാന കടമകളെക്കുറിച്ച് മയപ്പെടുത്തിയുള്ള ഓര്‍മ്മപ്പെടുത്തല്‍ മാത്രം. ഇത്തരത്തില്‍ അസാധാരണരായിരുന്ന വനിതകള്‍ ചരിത്രത്തില്‍ ഏറെയുണ്ട്. പക്ഷേ അവര്‍ ഇന്നത്തെ സമൂഹത്തിനു മാതൃകയാകുന്നില്ലെന്നു മാത്രം.
ഇവിടെയാണ് ഏറെ നാളായി രാജ്യത്തുയരുന്ന, എന്നാല്‍ ഇനിയും വ്യക്തമായ ഒരു തീരുമാനമെടുക്കാന്‍ ഭരണകൂടവും അനുബന്ധ സംവിധാനങ്ങളും ധൈര്യം കാട്ടാത്ത ഏക സിവില്‍ നിയമത്തിന്റെ പ്രസക്തി. വനിതകള്‍ക്ക് നിയമനിര്‍മ്മാണ സഭയില്‍ സംവരണം നടപ്പാക്കാന്‍ നാം നിയമം നിര്‍മ്മിക്കാന്‍ മുതിരുമ്പോള്‍ എന്തുകൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന സംവിധാനമായ, ഏക സിവില്‍നിയമം എന്ന ആവശ്യത്തോടു കണ്ണു പൂട്ടിപ്പിടിക്കുന്നു. ഹൈക്കോടതി ജസ്റ്റീസ് ബി. കെമാല്‍ പാഷയാണ് ഏറ്റവും പുതുതായി ഇതെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. അതിനു മുമ്പ് സുപ്രീം കോടതിയും രാജ്യത്തെ വിവിധ ഹൈക്കോടതികളും ഈ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.
പക്ഷേ, മതത്തിനെ പേടിച്ചുപോലുമല്ല, സംഘടിത വോട്ടുശക്തിയെ പേടിച്ച് അതിനെക്കുറിച്ച് വ്യക്തമായ നിലപാടുപോലും പറയാന്‍ ചിലര്‍ മുതിരുന്നില്ലെന്നു മാത്രം. ബഹുഭര്‍ത്തൃത്വം വേണമെന്നല്ല, സാമൂഹ്യ നീതി എല്ലാ വനിതകള്‍ക്കും ഉറപ്പാക്കാന്‍ കഴിയണം.
ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനില്‍ വനിതയ്ക്ക് പ്രധാനമന്ത്രിയാകാം. ഇസ്ലാം മതാധിഷ്ഠിത ഭരണക്രമമുള്ള, കടുത്ത മുസ്ലിം യാഥാസ്ഥിതിക വാദത്തിന്റെ വക്താക്കളായ ജമാ അത്തെ ഇസ്ലാമി പാര്‍ട്ടി വലിയ സ്വാധീന ശക്തിയായ ബംഗ്ലാദേശില്‍ ഒരു വനിതയ്ക്ക് പ്രധാനമന്ത്രിവരെയാകാം. (ആ മതാധിപത്യത്തില്നിന്ന് മാറാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പുതിയ വാര്‍ത്ത). പക്ഷേ, കേരളത്തില്‍, വിപ്ലവ മുന്നണിയോടൊപ്പം ചേര്‍ന്നു ഭരണം നടത്തിയിട്ടുള്ള, പുരോഗമനവാദം പറയുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന് ഒരു വനിതാ എംഎല്‍എ ഉണ്ടായിട്ടില്ല. മത്സരിയ്ക്കാന്‍ സ്ഥാനാര്‍ത്ഥിത്വം കൊടുക്കാന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ല. അത്തരം സാഹചര്യത്തില്‍ വനിതാ ശാക്തീകരണത്തിന്റെ ജനാധിപത്യ മാര്‍ഗ്ഗം അകലെയകലെയാണെന്നല്ലേ പറയാന്‍ പറ്റൂ.
എന്നാല്‍, ഈ വനിതാ ദിനത്തില്‍ മറ്റൊരു ചോദ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇക്കാലമത്രയുംകൊണ്ട് വനിതകള്‍ക്കുള്ള പങ്ക് രാജ്യത്തെ എല്ലാ തലത്തിലും, ഓരോ പ്രവര്‍ത്തനത്തിലും ആസൂത്രണത്തിലും അവയുടെ ആശയം ഉദിക്കുമ്പോള്‍ത്തന്നെ ഉള്‍ക്കൊള്ളിക്കാനായി എന്നത് വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെയും പ്രവര്‍ത്തകരുടെയും വിജയാണ്. മാലിന്യം പൊതു നിരത്തിലെറിയുമ്പോഴും ഇന്ന് സാധാരണ പൊതുജനവും ആരോഗ്യ പരിപാലനത്തെക്കുറിച്ച് അരപ്പേജില്‍ കവിയാതെ ഉപന്യസിക്കാന്‍ സമര്‍ത്ഥരാണ്. പ്ലാസ്റ്റിക് കത്തിച്ചു നശിപ്പിക്കുമ്പോഴും മരം മുറിച്ച് മാറ്റി അവിടെ കോണ്‍ക്രീറ്റു വീടുവെക്കുമ്പോഴും വീട്ടുമുറ്റം കോണ്ക്രീറ്റിട്ടുറപ്പിക്കുമ്പോഴും കിണര്‍ മൂടി ടാങ്കര്‍ വെള്ളത്തിന് കാത്തിരിക്കുമ്പോഴും പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് പത്തിരുപതു മിനിട്ട് നിര്‍ത്താതെ സംസാരിക്കാന്‍ പ്രാപ്തരാണ്. വനിതകളുടെ അവകാശങ്ങക്കെുറിച്ച് പറയാന്‍ അവര്‍ക്കും ആര്‍ക്കും നാവുനീളം വലുതാണ്.
ഇതെല്ലാം അതത് മേഖലയില്‍ ഇതുവരെ നടത്തിയ ബഹുജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സദ്ഫലംതന്നെയാണ്. സമ്മതിക്കുകതന്നെ വേണം.
ഇതൊക്കെയാണെങ്കിലും, നിയമം നിര്‍മ്മിക്കാനും നിര്‍വഹണം കുറ്റമറ്റതാക്കാനും വനിതകള്‍തന്നെ വേണമെന്നു സമ്മതിക്കുക. അപ്പോഴും മറ്റൊരു അടിസ്ഥാന ചോദ്യം നിലനില്ക്കുന്നു. സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ, ഗാര്‍ഹിക കടമയുടെ കാര്യത്തില്‍ വനിതകള്‍ പിന്നാക്കം പോയിട്ടില്ലേ. ഭരണാധികാരിയുടെ, നിയമനിര്‍മ്മാതാവിന്റെ, നയതന്ത്രജ്ഞയുടെ, സാമൂഹ്യ സേവനത്തിന്റെ, മാധ്യമപ്രവര്‍ത്തനത്തിന്റെ മേഖലയില്‍ ചില വനിതകള്‍ അസാധാരണമായ പ്രതിഭ തെളിയിക്കുമ്പോള്‍ ഭാരതത്തിന്റെ മാത്രം പ്രത്യേകതയായ, രാജ്യത്തിന്റെ സാംസ്കാരിക-സാമ്പത്തിക-സാമൂഹ്യ നിലനില്‍പ്പിനുതന്നെ അടിസ്ഥാനമായ കുടുംബ ഭദ്രതയുടെ കാര്യത്തില്‍ നിന്ന് ശ്രദ്ധ നഷ്ടമായോ എന്നു സംശയിക്കേണ്ടതില്ലേ. അങ്ങനെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അടുക്കളയിലും അകത്തളങ്ങളിലും അരകല്ലിലും അലക്കു കല്ലിലും (അതൊന്നും ഇന്നില്ലാതായിക്കൊണ്ടിരിക്കുന്നെങ്കിലും) ഒതുക്കണം വനിതാ ശാക്തീകരണമെന്നൊന്നുമല്ല ഇപ്പറയുന്നതിനര്‍ത്ഥം. അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്നു ഭയന്നാണ് പലരും പരസ്യമായി പറയാത്തതും. പക്ഷേ, അമ്മുമ്മയുടെ, അമ്മയുടെ, സഹോദരിയുടെ, ജീവിത പങ്കാളിയുടെ, മകളുടെ, അദ്ധ്യാപികയുടെ കുടുംബ-സാമൂഹിക കടമകള്‍കൂടി ഇന്ന് വനിതാ ശാക്തീകരണത്തില്‍ അനിവാര്യമായിരിക്കുന്നു. കാരണം, സമൂഹത്തെ തളര്‍ത്തിക്കൊണ്ടുള്ള, വീട്ടകത്തെ അസ്വസ്ഥവും അനാഥവുമാക്കിക്കൊണ്ടുള്ള വനിതാ ശാക്തീകരണത്തിന് ജീവചൈതന്യം ഉണ്ടാകില്ല. ലക്ഷ്യവേധിയാകില്ല. സ്ത്രീകള്‍ ചോദ്യം ചെയ്യുന്നതും സ്ത്രീകള്‍ക്കു വേണ്ടി ചോദ്യം ചെയ്യുന്നതും വെറും കൈക്കരുത്തും മെയ്ക്കരുത്തും മാത്രമായിപ്പോകും. അതിനപ്പുറം സ്ത്രീ സ്വയം ചോദ്യം ചെയ്യുന്നതിനുകൂടി തയ്യാറാകുന്ന സ്ഥിതി വിശേഷം വരണം. സതിയും സാവിത്രിയും ആകണമെന്നൊന്നുമുള്ള കടും പിടിത്തമല്ല. സാമൂഹ്യ-ഗാര്‍ഹിക കാര്യങ്ങളില്‍ ഇതെല്ലാം പുരുഷന്മാര്ക്കും ബാധകംതന്നെയാണ്, വനിതാ ദിനമായതിനാല്‍ സ്ത്രീകളില്‍ കേന്ദ്രീകരിച്ചുവെന്നുമാത്രം.
** ** **
പിന്കുറിപ്പ്: ശിവരാത്രി വാസ്തവത്തില്‍ പാര്‍വതിയുടെ ത്യാഗമായിട്ടും ശിവന്റെ പേരിലല്ലേ അറിയപ്പെടുന്നത്, ഇത് പുരുഷാധിപത്യത്തിന്റെ അടയാളമല്ലേ എന്ന് ഒരു പ്രസംഗ ശകലം. ശിവം എന്നാല്‍ മംഗളം എന്നാണ് സംസ്കൃതത്തില്‍ അര്‍ത്ഥം എന്നു വിശദീകരിച്ചപ്പോള്‍ ഫാസിസത്തിന്റെ സംസ്കൃതത്തേക്കാള്‍ പ്രാകൃതമാണ് പഥ്യമെന്നു മറുവാക്ക് (തറുതല). ദുര്‍ഗ്ഗാ ദേവിയ്ക്കു പുതിയ വ്യാഖ്യാനം ചമയ്ക്കുന്ന കാലവും അത്തരക്കാര്‍ക്കു മാര്‍ക്കറ്റു വിലകൂടുതലാകുന്ന സമയവും ആണല്ലോ ഇന്നത്തെ വിപ്ലവത്തിന്റെ പരകോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: