ശിവാകൈലാസ്
വിളപ്പില്‍: കാട്ടാക്കട മണ്ഡലത്തിനായി കോണ്‍ഗ്രസിലെ ഐ വിഭാഗം രംഗത്തെത്തിയതോടെ സ്പീക്കര്‍ എന്‍. ശക്തന്റെ സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലായി. നാലാം തവണയും കാട്ടാക്കട മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാമെന്ന കണക്കുകൂട്ടലില്‍ ശക്തന് പയറ്റിയ തന്ത്രങ്ങളും ഇതോടെ പാളുകയാണ്.
കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന് വിട്ടുനല്‍കിയിട്ടുള്ള ജില്ലയിലെ ചുരുക്കം ചില സീറ്റുകളിലൊന്നാണ് കാട്ടാക്കട. മൂന്നു തവണ ശക്തന് ഐ വിഭാഗം പ്രതിനിധിയായി മത്സരിച്ചാണ് ഇവിടെ വിജയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞതവണ വിജയിച്ചു കഴിഞ്ഞ് ഐ ഗ്രൂപ്പ് വിട്ട് ശക്തന് എ ഗ്രൂപ്പിലേക്ക് ചേക്കേറി. മന്ത്രി സ്ഥാനം മോഹിച്ചാണ് മറുകണ്ടം ചാടിയതെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും പിന്നിട് ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് സ്പീക്കറുടെ കസേരയും ശക്തന് ലഭിച്ചു. അതോടെ ശക്തന് എ ഗ്രൂപ്പില്‍ നിലയുറപ്പിച്ചു. ഇത് കാട്ടാക്കട മണ്ഡലത്തിലെ ഐ ഗ്രൂപ്പുകാര്‍ക്ക് മുഖത്തേറ്റ അടിയായി. അവര്‍ ഒളിഞ്ഞും തെളിഞ്ഞും ശക്തനെതിരെ പടയൊരുക്കം തുടങ്ങി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തന്റെ നോമിനികളായി മത്സരിച്ചവരെയെല്ലാം ഐ വിഭാഗം തെരഞ്ഞുപിടിച്ച് തോല്‍പ്പിച്ചു. എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന വിളപ്പില്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഐ വിഭാഗത്തിന് അവകാശപ്പെട്ട കാട്ടാക്കട മണ്ഡലത്തില്‍ ശക്തനെ സ്ഥാനാര്‍ഥിയാക്കിയാല്‍ എന്തുവിലകൊടുത്തും തോല്‍പ്പിക്കുമെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.
വികസനസെമിനാര്‍ എന്ന പേരില്‍ മണ്ഡലത്തിലുടനീളം ശക്തന് വിളിച്ചുചേര്‍ക്കുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗത്തില്‍ നിന്ന് ഐ ഗ്രൂപ്പ് പ്രതിനിധികള്‍ വിട്ടുനിന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇന്നലെ മലയിന്‍കീഴ് പഞ്ചായത്തിലെ ദേവി ആഡിറ്റോറിയത്തില്‍ ശക്തന് വിളിച്ചുകൂട്ടിയ യോഗത്തില്‍ ജനതാദള്‍ യുഡിഎഫില്‍ തുടര്‍ന്നാല്‍ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം തുറന്നടിച്ചതും ശക്തന് തലവേദനയായി. തത്കാലം ജനതാദളിനോട് മൃദുസമീപനം മതിയെന്ന് ശക്തന് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചെങ്കിലും ആരും മുഖവിലയ്ക്കെടുത്തിട്ടില്ല.
ഐ ഗ്രൂപ്പിലെ പ്രബലരായ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം. മണികണ്ഠന്, മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മലയിന്‍കീഴ് വേണുഗോപാല്‍, യൂത്ത് കമ്മീഷന് ചെയര്മാന് അഡ്വ ആര്.എസ്. രാജേഷ് എന്നിവരാണ് കാട്ടാക്കട മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥി കുപ്പായം തുന്നി കാത്തിരുന്നത്. ഇതില്‍ അഡ്വ ആര്.എസ്. രാജേഷിന് കേന്ദ്രനേതൃത്വവുമായി അടുപ്പമുണ്ട്. ഈ അടുപ്പം കാട്ടാക്കടയില്‍ രാജേഷിന് നറുക്ക് വീഴുമെന്ന് ശക്തന് മനസിലാക്കി. ഇതിന് തടയിടാന്‍ ശക്തന് നേരിട്ടിടപെട്ട് നേമത്ത് രാജേഷിന് സീറ്റുറപ്പിച്ചതായാണ് അറിവ്. അതോടെ കാട്ടാക്കട സീറ്റെന്ന ആവശ്യത്തില്‍ നിന്ന് രാജേഷ് പിന്മാറി. എന്നാല്‍ മലയിന്‍കീഴ് വേണുഗോപാലിനെയും അഡ്വ മണികണ്ഠനെയും ഒപ്പം നിര്‍ത്താന്‍ ശക്തന് ഇതേവരെ സാധിച്ചിട്ടില്ല.
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഐ ഗ്രൂപ്പ് നോമിനിയായാണ് ആര്. സെല്‍വരാജ് മത്സരിച്ച് വിജയിച്ചത്. പാറശാലയിലെ എ.റ്റി. ജോര്‍ജും ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായിരുന്നു. താനുള്‍പ്പെടെ മൂന്നുപേര്‍ ഒരേ ഗ്രൂപ്പും ഒരേ സമുദായവുമെന്നത് മുന്നോട്ടുള്ള യാത്രയില്‍ ഗുണകരമാകില്ലെന്ന തിരിച്ചറിവും അധികാരമോഹവുമാണ് ശക്തനെ എ ഗ്രൂപ്പിലേക്ക് ചാടാന്‍ പ്രേരിപ്പിച്ചത്. ശക്തന് പോയതിനു പിന്നാലെ സെല്‍വരാജും എ ഗ്രൂപ്പിലേക്ക് ചേക്കേറി. ഇപ്പോള്‍ ഈ മേഖലയില്‍ എ.റ്റി. ജോര്‍ജ് മാത്രമാണ് ഐ വിഭാഗത്തിലുള്ളത്. കാട്ടാക്കട മണ്ഡലത്തിനു പകരം മറ്റേതെങ്കിലും മണ്ഡലം നേതൃത്വത്തോട് പറഞ്ഞ് തരപ്പെടുത്തി കൊടുക്കാമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ശക്തന്റെ ഇടനിലക്കാര്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് പിന്നാലെ ഉണ്ടെങ്കിലും വഴങ്ങാന്‍ അവര്‍ തയ്യാറായിട്ടില്ല. ആറ് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കാട്ടാക്കട മണ്ഡലത്തില്‍ രണ്ടിടത്ത് ഭരണം ബിജെപിക്കാണ്. ഒരിടത്ത് പ്രധാന പ്രതിപക്ഷവും മറ്റ് മൂന്ന് പഞ്ചായത്തുകളില്‍ ശക്തമായ സ്വാധീനവുമുള്ള ബിജെപി മണ്ഡലത്തില്‍ പി.കെ. കൃഷ്ണദാസിനെ അവതരിപ്പിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു. കോണ്‍ഗ്രസിന് ഇക്കുറി പള്ളിച്ചല്‍ പഞ്ചായത്തില്‍ മാത്രമാണ് ഭരണം നിലനിര്‍ത്താനായത്. കഴിഞ്ഞ തവണ ഭരിച്ച പല പഞ്ചായത്തുകളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും ശക്തനെതിരെയുള്ള ജനവികാരമാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: