കൊച്ചി: കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിലെ പിളര്‍പ്പ് ഇരുമുന്നണികള്‍ക്കിടയിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. യുഡിഎഫിലെ പ്രബലകക്ഷിയായ മാണി വിഭാഗത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് അടര്‍ന്ന് മാറിയത് യുഡിഎഫിന് കനത്ത തിരിച്ചടിയാകും. ജില്ലയില്‍ 6 മണ്ഡലങ്ങളില്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് ചെറുതല്ലാത്ത സ്വാധീനമുണ്ട്. നിയമസഭാതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്ക്കുമ്പോള് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്റെ നീക്കം യുഡിഎഫിനെ ആശങ്കയിലാക്കിയിട്ടുണ്ട്. പി.ജെ.ജോസഫിന്റെ കൂടെ നില്ക്കുന്നവരില് പലരും ഫ്രാന്‍സിസ് ജോര്‍ജിന് ഒപ്പം നീങ്ങാന്‍ ഒരുങ്ങുകയാണ്. മലയോര മണ്ഡലങ്ങളില്‍ ഈ മാറ്റം കൂടുതല്‍ യുഡിഎഫിന് പ്രശ്നമാകും.
എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ വരവ് എല്‍ഡിഎഫിലും പ്രശ്നമായിരിക്കുകയാണ്. ഫ്രാന്‍സിസ് ജോര്‍ജ്ജിന് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. മൂവാറ്റുപുഴ അസംബ്ലി മണ്ഡലമാണ് ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ മൂവാറ്റുപുഴ സീറ്റ് സിപിഐക്കുള്ളതാണ്. മൂവാറ്റുപുഴ വിട്ടുകൊടുക്കാന്‍ സിപിഐ തയ്യാറല്ല. ഇക്കാര്യം സിപിഐ ജില്ലാ സെക്രട്ടറി പി.രാജു വ്യക്തമാക്കിക്കഴിഞ്ഞു. ജില്ലയില്‍ പറവൂരും, മൂവാറ്റുപുഴയുമാണ് സിപിഐയുടെ മണ്ഡലങ്ങള്‍. ഈ സീറ്റുകളില്‍ ഒരു വീട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് സിപിഐ നേതൃത്വം പറയുന്നു. കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗം യുഡിഎഫ് ബന്ധം അവസാനിപ്പിച്ചത് പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി കുന്നത്തുനാട്, പിറവം മണ്ഡലങ്ങളില്‍ യുഡിഎഫിന് ഷീണം ചെയ്യും.
എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ഇരുകൈയും നീട്ടി എല്‍ഡിഎഫിലേക്ക് സ്വീകരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാന്‍ സിപിഎം ഏറെ പണിപ്പെടേണ്ടിവരും.
ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെട്ടിരുന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിക്കെതിരെ ബാര്‍കോഴക്കെതിരെ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം. മാണിക്ക് ഒപ്പം നിന്ന് ഒടുവില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ മാണിയെ തള്ളി പുറത്തുവന്നയാളാണ് ജോര്‍ജ്. ഫ്രാന്‍സിസ് ജോര്‍ജിനെ തോളിലേറ്റി നടക്കുമ്പോള്‍ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം വിഴുങ്ങേണ്ട ഗതികേടിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: