മാര്‍ച്ച് എട്ട് ലോക വനിതാ ദിനം. ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ പ്രമേയം Planet 50:50 by 2030 step it up for gender equality എന്നാണ്. ലോകം മുഴുവനും ലിംഗനീതിയും ലിംഗ സമത്വവും കാംക്ഷിക്കുന്നുവെന്നും ഇപ്പോള്‍ ലോകത്തെവിടെയും ലിംഗ നീതിയും സമത്വവും ഇല്ല എന്നല്ലേ ഇതിനര്‍ത്ഥം?
ഭാരതത്തിലും കേരളത്തിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുപോലും പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. വീട്ടിലും വഴിയിലും ട്രെയിനിലും ബസ്സിലും സ്ത്രീ സുരക്ഷിതയല്ല. ഗോവിന്ദച്ചാമി എന്ന നീചന് ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തുകൊന്ന സൗമ്യ ഇന്നും നമ്മുടെ ഉള്ളില്‍ നീറുന്ന ഓര്‍മയാണ്. ഗാര്‍ഹിക പീഡനത്തിലും സാക്ഷര-സാംസ്കാരിക കേരളം മുന്നിലാണ്! സാക്ഷരതയ്ക്കും സംസ്കാരത്തിനും എന്തുറോളാണ് ഈ സാമൂഹിക പ്രശ്നത്തില്‍ വഹിക്കാനുള്ളത്? ഗാര്‍ഹികപീഡന കേസുകള്‍ കുടുംബ കോടതിയിലും കൂടി വരികയാണ്.
പ്ലാനറ്റ് 50:50 എന്നു പറയുമ്പോള്‍ സ്ത്രീ-പുരുഷ തുല്യത എന്നല്ലേ അര്‍ത്ഥം. പ്ലാനറ്റിനുമേല് സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം. പക്ഷെ സ്ത്രീ ഇവിടെ ഇന്നും പുരുഷവിധേയയാണ്. സംസ്കാരം അന്യമാകുന്ന കാലമാണിത്. ഈ കാലഘട്ടത്തില്‍ സ്ത്രീകള്ക്കാവശ്യം ശാക്തീകരണമാണ്. തന്‍കാലില്‍ നില്ക്കാന്, തന്റെ നേരെവരുന്ന ആക്രമങ്ങളെ പ്രതിരോധിക്കാനുള്ള ശാരീരികവും മാനസികവുമായ ശക്തി.
ഇന്ന് സ്ത്രീകള്‍ക്ക് പ്രതികരണശേഷിയില്ല. ബസ്സില്‍ പിന്നിലിരുന്ന് തോണ്ടുന്ന പുരുഷനോട് ‘എടുക്കെടാ കൈ’ എന്ന് ഉറക്കെ പറയാനുള്ള ധൈര്യമില്ലാത്തവള്‍. അനാവശ്യ കമന്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ പേടിയുള്ളവള്. ഈ ഉള്‍വലിവിന് കാരണം പെണ്‍കുട്ടികളെ വീട്ടില്‍ ”ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട്” എന്ന രീതിയില്‍ വളര്‍ത്തുന്നതാണ്. മുള്ളിനെ ഒടിക്കാന്‍ ത്രാണിയുള്ള ഇലകളാകുമ്പോഴാണ് സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നത്.
ഇന്ന് പെണ്‍കുട്ടികള്‍ക്ക്, സ്ത്രീകള്‍ക്ക് സ്വന്തം വീട് സുരക്ഷിതമല്ല. അച്ഛന് മകളെ പീഡിപ്പിക്കുന്നു. സഹോദരനും അമ്മാവനും എന്തിന് മുത്തച്ഛന്വരെ പെണ്മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മൂന്നുവയസ്സായ പെണ്‍കുട്ടിയെ മുത്തച്ഛന് പീഡിപ്പിച്ച കഥ സുഗതകുമാരി എന്നോട് പറഞ്ഞിട്ടുണ്ട്. രണ്ടാനച്ഛന് പീഡിപ്പിച്ച 14 കാരി പോലീസില്‍ പരാതി നല്കിയപ്പോള് അമ്മ പറഞ്ഞത് അവള് ഒരാളുടെകൂടെ ഒളിച്ചോടി പോകാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് കേസ് എന്നാണ്. അമ്മമാര്‍പോലും പെണ്മക്കളുടെ രക്ഷകരല്ല. പറവൂര്‍ പെണ്‍കുട്ടിയെ അച്ഛന് പീഡിപ്പിച്ചശേഷം ശോഭാ ജോണ്‍ എന്നൊരു വനിതാ ഗുണ്ടയ്ക്ക് വിറ്റു. മറ്റൊരമ്മയും പണത്തിനുവേണ്ടി മകളെ ഒരുലക്ഷം രൂപയ്ക്ക് ശോഭാ ജോണിന് വിറ്റിരുന്നു.
പിതാവും സഹോദരനും ചേര്‍ന്ന് മൂത്ത മകളെ പീഡിപ്പിച്ചപ്പോള്‍ അവള് തീകൊളുത്തി മരിച്ചു. അതിനുശേഷം അവര്‍ രണ്ടാമത്തെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കുട്ടി സ്കൂളിലെ കൗണ്‍സിലറോട് പറഞ്ഞാണ് നിര്‍ത്തിയത്. അധ്യാപകനും മദ്രസ അധ്യാപകനും പള്ളിയിലെ പാസ്റ്ററും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കാലമാണിത്.
ഇന്ന് കേരളത്തിലാണ് ഏറ്റവുമധികം കോഗ്നൈസബിള്‍ കുറ്റങ്ങള്‍-ബലാത്സംഗം, സ്ത്രീപീഡന മരണം, പെണ്‍ഭ്രൂണഹത്യ, ഗര്‍ഭഛിദ്രങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവ നടക്കുന്നത്. മയക്കുമരുന്ന് കച്ചവടം, ആയുധ കച്ചവടം, ചന്ദനക്കടത്ത്, വന്യമൃഗക്കടത്ത് എന്നിവയും സൈബര്‍ ക്രൈമുകളും വര്‍ധിക്കുകയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1953 ല്‍ കൊലപാതകം 7.90 ശതമാനം ആയിരുന്നത് 2006 ല്‍ 32481 ആണ്.കേരളത്തിലെ ക്രൈം റേറ്റ് 45.58 ആണ്. ഏറ്റവുമധികം ക്രൈം നടക്കുന്നു. അനുശ്രീ എന്ന സ്ത്രീ തന്റെ മകളെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ സംഭവം അടുത്തിടെയുണ്ടായി. കുടുംബ ആത്മഹത്യകളും കേരളത്തില്‍ കൂടുന്നു. സ്ത്രീകളുടെ ഉപഭോഗ തൃഷ്ണ കുടുംബത്തെ കടത്തിലാക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് സ്ത്രീശാക്തീകരണത്തിന് പ്രസക്തിയേറുന്നത്. യഥാര്‍ത്ഥത്തില്‍ അമ്മമാര്‍ കുട്ടികളെ ഏതുവാക്കാണ്, ഏതു സ്പര്‍ശമാണ്, ഏതുനോട്ടമാണ് ചീത്ത എന്നും പഠിപ്പിക്കേണ്ടതാണ്. പക്ഷെ സീരിയല്‍ മുഗ്ദ്ധരായ സ്ത്രീകള്‍ക്ക് അതിന് നേരമില്ല.
സ്ത്രീശാക്തീകരണം എന്നാല്‍ സ്ത്രീകള്‍ക്ക് തുല്യപദവിയും സമൂഹത്തില്‍ തുല്യസ്ഥാനവും ലഭിക്കുകയെന്നതാണ്. രാഷ്ട്രപതി പോലും പറഞ്ഞത് പാര്‍ലമെന്റില്‍ 12 ശതമാനം മാത്രമാണ് സ്ത്രീകള്‍ എന്നാണ്. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ പങ്കാളികളായാല്‍ സരിതാ പ്രശ്നം പോലുള്ളവ ഉയര്‍ന്നുവരില്ല. സ്ത്രീകള്‍ക്ക് പഞ്ചായത്തുതലത്തില്‍ 50 ശതമാനം സവരണമുണ്ട്. പക്ഷേ ആത്മവിശ്വാസക്കുറവുള്ള അവര്‍ ഭര്‍ത്താവിനെയോ പഞ്ചായത്ത് സെക്രട്ടറിയെയോ ആശ്രയിക്കുന്നു.
കേരള നിയമസഭയില്‍ സ്ത്രീപ്രാതിനിധ്യം 12 ശതമാനം മാത്രമാണ്. മന്ത്രിസഭയില്‍ ഒരു സ്ത്രീ മാത്രം. മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സ്ത്രീകള്‍ക്ക് മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും ഭരിക്കാന്‍ സാധിക്കുമെന്ന് ഷീലാ ദീക്ഷിതും മായാവതിയും ജയലളിതയും സുഷമാസ്വരാജും തെളിയിച്ചതാണ്. പക്ഷെ രാഷ്ട്രീയം എന്നാല്‍ പുരുഷന്മാര്ക്ക് അധികാരത്തില്‍ വരാനും അഴിമതി നടത്താനുമുള്ള ഇടമാണ്. അവര്‍ സ്ത്രീകളെ ഒഴിവാക്കുന്നു.
സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണം. അത് തനിക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ മാത്രമല്ല, പ്രസവം, മക്കളെ വളര്‍ത്തല്‍ എന്ന കൃത്യങ്ങള്‍ക്ക് പുറമെ സ്ത്രീകള്‍ക്കും സമൂഹത്തിന് തന്റേതായ സംഭാവനകള്‍ നല്കാന് കഴിയണം. ഇന്ന് കുടുംബശ്രീ ഒരു വന്‍പ്രസ്ഥാനമായി വളര്‍ന്നല്ലോ. അത് തുടങ്ങിയയിടയ്ക്ക് ആലപ്പുഴയില്‍ അതിനെപ്പറ്റി എഴുതാന്‍ ഞാന്‍ പോയിരുന്നു. അവര്‍ സ്ത്രീ കൂട്ടായ്മ സംഘടിച്ചപ്പോള്‍ അവര്‍ക്ക് ബാങ്കില്‍ പോകാനും ധനം കൈകാര്യം ചെയ്യാനും സാധിച്ചു.
സ്ത്രീകളില്‍ ഇതുവരെ പുറത്തുവരാന്‍ സാധിക്കാത്ത വളരെയധികം കഴിവുകളുണ്ട്. സ്ത്രീശാക്തീകരണം സാമൂഹിക സമത്വം ഉറപ്പാക്കുന്നു. ശാക്തീകരിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ സ്വത്തായി മാറുന്നു. സ്ത്രീകള്‍ അന്തര്മുഖരാകാതെ, സ്വന്തം ഗൃഹമാണ് ലോകം എന്ന് ചിന്തിക്കാതെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ തയ്യാറാകണം. അതിനുവേണ്ട വിദ്യാഭ്യാസം നേടി ജോലി കരസ്ഥമാക്കണം. ജോലി ലഭിച്ചാല്‍ സാമ്പത്തിക സുരക്ഷിതത്വവും സ്വാശ്രയശീലവും ഉറപ്പാകും.
രാഷ്ട്രീയത്തില്‍ മത്സരിക്കുന്നത് സ്ത്രീകളുടെ മൗലികാവകാശമാണ്. അത് സ്ത്രീ ശാക്തീകരണത്തിന് വഴിതെളിക്കുന്നു. ലോകരാജ്യങ്ങളില്‍നിന്നും ചന്ദ്രനില്‍ ഇറങ്ങുന്ന സ്ത്രീയും ബഹിരാകാശ യാത്രികരും ഡോക്ടര്‍മാരും സയന്റിസ്റ്റുകളും ഉണ്ടെന്നത് തെളിയിക്കുന്നത് ശാക്തീകരിക്കപ്പെട്ട സ്ത്രീയുടെ കഴിവാണ്. 11 വയസ്സുമാത്രം പ്രായമുള്ള മലാല വിദ്യാഭ്യാസത്തിനുവേണ്ടി പൊരുതി യുഎന്നില്വരെ പ്രസംഗിച്ചുവല്ലൊ. അവള് ഇപ്പോള്‍ സ്ത്രീവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര വക്താവാണ്.
ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്ക് ഊന്നല്‍നല്‍കുന്നുണ്ട്. സ്ത്രീകളുടെ കംപാര്‍ട്ട്മെന്റ് ട്രെയിനില്‍ നടുക്കാക്കുന്നത്, ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ മുതലായവ സ്ത്രീശാക്തീകരണത്തിനുതകും.
സ്ത്രീശാക്തീകരണം എന്നാല്‍ തനിക്ക് നേരെവരുന്ന അക്രമങ്ങളെ പ്രതിരോധിക്കുക മാത്രമല്ല സ്ത്രീയുടെ ആത്മവിശ്വാസവും ക്രിയാത്മകതയും പ്രതിരോധശേഷിയും വര്ധിപ്പിക്കുകകൂടിയാണ്. സ്ത്രീകള്‍ സ്വയം ബഹുമാനിക്കാന്‍ പഠിക്കണം. തന്നെപ്പറ്റി തന്നെ നല്ല പ്രതിഛായ സൂക്ഷിക്കണം, തന്റെ റോളിനെപ്പറ്റി ധാരണയുണ്ടാകണം. കുടുംബത്തില്‍ മാത്രമല്ല, സമൂഹത്തിലും. ഇന്ന് തന്റെ സാമൂഹ്യറോളിനെപ്പറ്റി ഗൃഹകേന്ദ്രീകൃത മനഃസ്ഥിതിയുള്ള സ്ത്രീയ്ക്കറിയില്ല. മധ്യവര്‍ഗത്തിനുള്ള അവബോധം കീഴ്വര്ഗത്തിനും ലഭ്യമാക്കണം.
ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇന്ന് ടെക്നിക്കല്‍ അപ്ഗ്രഡേഷന്, ഇന്റര്‍നെറ്റ് ഉപയോഗം മുതലായവ സ്വായത്തമാക്കാന്‍ പുതിയ ടെക്നോളജി പഠിക്കണം. ആധുനിക കാലത്തെ വികസനത്തിനൊപ്പം സഞ്ചരിക്കാന്‍ സ്ത്രീ തയ്യാറാകണം. പിതൃദായക്രമത്തിലുള്ള സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇന്ന് കൂടുതല്‍ പരിഗണന ലഭിക്കുന്നുണ്ട്.
തന്റെ നേരെ നടക്കുന്ന അക്രമത്തെ കണ്ടില്ലെന്നുനടിക്കാതെ കുറ്റക്കാര്‍ക്കെതിരെ കോടതിയില്‍ പോകാനുള്ള ചങ്കൂറ്റം നിയമത്തെക്കുറിച്ചുള്ള അവബോധത്തിലൂടെ സ്ത്രീകള്‍ നേടണം. ബൗദ്ധികവികാസവും നേടണം. സ്വരക്ഷയ്ക്കായി കരാട്ടെ, ജൂഡോ മുതലായവ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. സൈക്കിള്‍ ചവിട്ടാനോ സ്കൂട്ടര്‍ ഓടിക്കാനോ ഉള്ള കഴിവ് പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
സ്ത്രീകള്‍ക്ക് ആത്മാഭിമാനം അത്യാവശ്യമാണെന്ന് സൈക്കോളജിസ്റ്റ് സി.ജെ.ജോണ്‍ പറയുന്നു. സ്ത്രീക്ക് ഇല്ലാത്തതും അതുതന്നെയാണ്. അതുകൂടാതെ ഇ-ഗവേര്‍ണന്‍സ്, ധനമാനേജ്മെന്റ്, രാഷ്ട്രീയ ശാക്തീകരണത്തിനുള്ള അവബോധം, പരന്നവായന മുതലായവ സ്വായത്തമാക്കി പുതിയ രംഗങ്ങളിലേക്ക് പ്രവേശിക്കുവാനുള്ള ആത്മവിശ്വാസം നേടണം.
ലോകത്തിലെ 50 ശതമാനം സ്ത്രീകളും ശാക്തീകരിക്കപ്പെട്ടാല്‍ ലോകത്തിന്റെ ഗതിതന്നെ മാറും. ലിംഗനീതിയെപ്പറ്റി അവബോധം നേടുക, അവസരസമത്വം ഉറപ്പാക്കുക, ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ സാധ്യമാകുക തുടങ്ങിയവ സ്വായത്തമാക്കി പുതിയ തലങ്ങളിലേക്ക് പ്രവേശിക്കണം.
ഇതെല്ലാം പറയുമ്പോഴും ഇന്ന് സൈബര്‍ അഡിക്ടായ സ്ത്രീകള്‍ നെറ്റ് ഉപയോഗത്തിലൂടെ, ഫേസ് ബുക്കിലൂടെ എല്ലാം അപച്യുതികളിലേക്ക് വഴുതിവീഴുന്നുണ്ട്. ഭര്‍തൃമതികളായ സ്ത്രീകള്‍പോലും ചാറ്റിങ്ങില്ക്കൂടി കാമുകന്മാരെ സമ്പാദിക്കുന്നു. പുതിയ തലമുറയ്ക്ക് സദാചാരബോധംപോലും നഷ്ടമാകുന്നുണ്ടെന്ന് സുപ്രസിദ്ധ സോഷ്യല്‍ ആക്ടിവിസ്റ്റായ സുഗതകുമാരി പറയുന്നു. ഇന്ന് കുട്ടികള്‍ മോഡല്‍ ഡ്രസ് മാത്രമല്ല, മോഡേണ്‍ കാമുകന്മാരെയും തേടുന്നു. കോളേജ് കുമാരികള് ശാക്തീകരണം നേടി ബാറുകളില്‍ മദ്യപിക്കുന്നു. അവരുടെ വസ്ത്രധാരണ രീതിപോലും കാമോദ്ദീപകമാകുമ്പോള് അവര്‍ ലൈംഗികാതിക്രമം ക്ഷണിച്ചുവരുത്തുന്നു.
സ്ത്രീശാക്തീകരണം എന്നാല്‍ സമൂഹത്തില്‍ തുല്യപദവി മാത്രമല്ല, ആ പദവി സമൂഹനന്മയ്ക്കായി ഉപയോഗിക്കാനുള്ള മനഃസ്ഥിതിയും അറിവുംകൂടി സ്വായത്തമാക്കുന്നതാണ്. തുല്യപദവി സ്ത്രീമേല്ക്കോയ്മയാകാതെ, സമൂഹത്തിലും ജീവിതത്തിലും അപസ്വരങ്ങള്‍ സൃഷ്ടിക്കാതെ പ്ലാനറ്റ് 50:50 സ്വന്തമാക്കുക എന്നതാണ്.
നരജീവിതമൊരു കലയായ് മാറും
പുലരിയെ സ്വപ്നം കാണ്മവര് നാം
നരനും നാരിയും ഒരു പൂനിരപോല്‍
പുലരും നാളെയൊരുക്കും നാം”
എന്ന കവിയുടെ പ്രത്യാശ നമുക്കും ഉള്‍ക്കൊള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: