തിരുവല്ല: ഇരവിപേരൂരിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തെ പൊലിസ് പിടികൂടി. മുണ്ടക്കയം കുട്ടിക്കല്‍ മൂന്നുപാറ തടത്തില്‍ സുജ(30), റാന്നി ഈട്ടിച്ചുവട് പിലാപ്പാറ പതാലില്‍ ഷാജഹാന് (ഷാജി 36), ഈട്ടിച്ചുവട് ആഞ്ഞിലിമൂട്ടില്‍ അനില്‍ മാത്യു(പുള്ള് 36), റാന്നി ബ്ലോക്ക്പടി പവ്വത്ത് മേല്‍മുറിയില്‍ രാജീവ് (പൊന്നിക്കണ്ണന്‍ 30), പത്തനംതിട്ട കുമ്പഴ അമീര്‍ മന്‍സിലില്‍ ഷീജാ മുഹമ്മദ്(40) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇരവിപേരൂര്‍ ജംഗ്ഷനിലെ ദേവി മെഡിക്കല്‍സ് സ്റ്റോര്‍ ഉടമ ദീപക്കിന്റെ പരാതിയിലാണ് പ്രതികള്‍ കുടുങ്ങിയത്. കേസിലെ ഒന്നാം പ്രതി സുജ കഴിഞ്ഞ ഒരു മാസത്തോളമായി മെഡിക്കല്‍ സ്റ്റോറില്‍ മരുന്നുകള്‍ വാങ്ങാന്‍ എത്തിയിരുന്നു. ഈ പരിചയംവെച്ച് സംഭവ ദിവസം മൂന്നിന് ഷീജയെയും കൂട്ടി മെഡിക്കല്‍ സ്റ്റോറിലെത്തിയ സുജ, ഷീജയ്ക്ക് ബാത്ത്റൂമില്‍ പോകണമെന്ന് ദീപക്കിനോട് പറഞ്ഞു.
മെഡിക്കല്‍ സ്റ്റോറിനു പിന്നിലുളള വീട്ടിലെ ബാത്ത്റൂമില്‍ പോകാനായി ദീപക് അനുവദിക്കുകയും ചെയ്തു.
ഏറെ സമയം കഴിഞ്ഞിട്ടും ബാത്ത്റൂമില്‍ പോയവര്‍ തിരികെ വരാത്തതിനാല്‍ ദീപക്ക് അവരെ തിരക്കി വീട്ടിലേക്ക് ചെന്നു. ഈസമയം ഷാജഹാനും അനില്‍ മാത്യുവും രാജീവും വീടിനുള്ളിലേക്ക് ഇരച്ചുകയറി. ഞങ്ങള്‍ മഫ്ടി പോലിസാണെന്നും ഇവിടെ അനാശാസ്യം നടക്കുന്നതറിഞ്ഞ് വന്നതാണെന്നും പൊലിസ് ജീപ്പ് വെളിയില്‍ കിടപ്പുണ്ട് വന്നു വണ്ടിയില്‍ കയറണമെന്നും സ്ത്രീകളുമൊരുമിച്ചുള്ള ഫോട്ടോയെടുക്കണമെന്നും മറ്റും പറഞ്ഞ് ദീപക്കിനെ ഭീഷണിപ്പെടുത്തി. അല്ലെങ്കില്‍ കേസ് ഒതുക്കണമെന്നും അതിനു പണം വേണമെന്ന് പറയുകയും ചെയ്തു.
പണം കൊടുക്കാന്‍ വിസമ്മതിച്ച ദീപക്കിനെ ബലമായി പിടിച്ചുനിര്‍ത്തി കഴുത്തില്‍ അണിഞ്ഞിരുന്ന ആറു പവന്റെ മാലയും ഒരു പവന്റെ മോതിരവും അലമാരയില്‍ സൂക്ഷിച്ചിരുന്ന 15,000രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന് സംഘം സ്ഥലംവിട്ടു.
ദീപക്കിനെ വിളിച്ച സുജയുടെ ഫോണ്‍ നമ്പര്‍ മുഖേന സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെല്ലാം പിടിയിലായത്.
ഭാര്യയുമായി പിണങ്ങി കഴിയുന്ന ഷാജഹാനും ഭര്‍ത്താവുമായി പിണങ്ങിയ സുജയും തമ്മില്‍ ഇപ്പോള്‍ റാന്നിയില്‍ ഒന്നിച്ചുകഴിയുകയാണ്. നേരത്തെ ഇവര്‍ ഉള്‍പ്പെട്ട സംഘം പത്തനംതിട്ടയിലും സമാനരീതിയിലുള്ള കവര്‍ച്ച നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന സി.ഐ. ടി.മനോജ് പറഞ്ഞു. കാര്‍ വാടകയ്ക്കെടുത്താണ് പ്രതികള്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്.
സ്വര്‍ണാഭരണങ്ങള്‍ ചെങ്ങന്നൂരിലെ ഒരു ജുവലറിയില്‍ 69000 രൂപയ്ക്ക് വില്‍പ്പന നടത്തിയതും പണവും മൊബൈല്‍ ഫോണും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഒരാഴ്ച മുമ്പ് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ഇവരെ റാന്നി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുവല്ല ഡിവൈ.എസ്.പി കെ.ജയകുമാര്‍,സിഎ മനോജ്, എസ്.ഐ വിനോദ് കൃഷ്ണന്, എ.എസ്.ഐ ജെയിംസ്, ഷാഡോ പൊലിസ് അംഗങ്ങളായ എ.എസ്.ഐ രാധാകൃഷ്ണന്, അജി ശാമുവല്‍, അജികുമാര്‍, വിത്സണ്, ബിജു മാത്യു, സി.പി.ഒ ശരത്, വനിതാ സി.പി.ഒ മാരായ മിത്ര.വി.മുരളി, രജിത എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: