കേരളീയ സമൂഹത്തില്‍ തിന്മയുടെ വിത്തുവിതച്ച് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തുണ്ടായ സാമൂഹ്യതിന്മകളുടെ വളര്‍ച്ച വളരെ വലുതാണ്. വികസനമെന്ന പേരില്‍ ഖജനാവു മുടിച്ച് ചാണ്ടി സര്‍ക്കാര്‍ പടുത്തുയര്‍ത്തിയ നിര്മാണപ്രവര്ത്തനങ്ങളേക്കാള് എത്രയോ വലുതാണ് കേരളീയ സമൂഹത്തില്‍ യുഡിഎഫ് ഭരണം ഉണ്ടാക്കിയ മൂല്യച്യുതി. ബാര്‍ കോഴ കേസില്‍ സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രി രാജിവച്ച് പുറത്താകേണ്ടിവന്നു. ആരോപണങ്ങളില്‍ തനിക്കും പങ്കുണ്ടെന്ന് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തി.
സോളാര്‍ കേസില്‍ ഒരു സ്ത്രീയുടെ മൊഴിയുടെ പേരില്‍ മാസങ്ങളായി മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്. പത്രമാധ്യമങ്ങള്‍ ഒരു കേരളാ മുഖ്യമന്ത്രിയെ ഇത്തരത്തില്‍ തരംതാഴ്ത്തി എഴുതിയ ഒരു ഭരണകാലഘട്ടം കേരള ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. കടകംപിള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പു കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസ് വലിച്ചിഴക്കപ്പെട്ടു. മുഖ്യമന്ത്രി മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ മറ്റു മന്ത്രിമാര്‍ക്ക് നല്കിയ സന്ദേശമെന്തായിരുന്നു? ചെറുപ്പക്കാര്‍ക്ക് നല്കിയ സൂചനകള്‍ എന്താണ്?
മുഖ്യമന്ത്രി കളങ്കിതനാണെന്ന ഖ്യാതി കേരളത്തിലും ഭാരതത്തിലും പരന്നു. സത്യസന്ധതയും സല്‍കര്‍മങ്ങളും ആദര്ശധീരതയുംകൊണ്ട് മാതൃകയാകേണ്ട ഭരണാധികാരിതന്നെ തട്ടിപ്പിനും കള്ളക്കടത്തുകാരനും കൂട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ കേരളീയ സമൂഹത്തിന് കളങ്കമായ കാലമാണ് കടന്നുപോയത്. ഉന്നത സ്ഥാനങ്ങളിലെ സുപ്രധാന നിയമനങ്ങള്‍ വിവാദമായി. കോടതി കയറി. മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാത താല്‍പ്പര്യത്തിന് ഉത്തമ ഉദാഹരണമാണ് ചീഫ് സെക്രട്ടറി ജിജി തോംസണന്റെ കാലാവധി നീട്ടുവാനുള്ള ശ്രമവും അതു നടപ്പാകാതെ വന്നപ്പോള്‍ മുഖ്യ ഉപദേശകനായി നിയമിച്ചതും. മുഖ്യവിവരാവകാശ കമ്മീഷനെ നിയമിക്കുവാനുള്ള നടപടിക്ക് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.
പരിസ്ഥിതി വിഷയങ്ങളിലേക്കു വരാം. ലഘുധാതുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന മണ്ണ്, മണല്‍, ചെളി, കളിമണ്ണ്, ചരല്, ചെങ്കല്ല് എന്നിവയുടെ ഖനനത്തിന് പരിസ്ഥിതി ആഘാതപഠനം വേണമെന്ന നിയമവും ഹൈക്കോടതിയും ഹരിതട്രിബ്യൂണലും സുപ്രീംകോടതിയും നിഷ്കര്‍ഷിച്ചിട്ടും അതിനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച ചെറുകിട ധാതുക്കളുടെ ഖനനത്തിന് പരിസ്ഥിതി ആഘാതപഠനം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ജില്ലാതലത്തില്‍ പരിസ്ഥിതി ആഘാത പഠനത്തിനും അത്യാവശ്യ പരിശോധനയ്ക്കുമായി സ്ഥാപിതമായ ജില്ലാതല വിദഗ്ദ്ധ സമിതികള്‍ നോക്കുകുത്തികളായി മാറി. പരിസ്ഥിതി ആഘാതപഠനം ഒഴിവാക്കിയതോടെ നാടുമുഴുവന്‍ കുഴിച്ച് മുടിപ്പിക്കുവാന്‍ മാഫിയകള്‍ കച്ചകെട്ടിയിറങ്ങിയിരിക്കയാണ്.
ഒരു ഭരണം നിയമങ്ങളെ നിശ്ശേഷം നശിപ്പിക്കുന്ന കാഴ്ചയാണിത്. ജില്ലാ വിദഗ്ദ്ധ സമിതികളുടെയും ജില്ലാ കളക്ടറുടെയും നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റോ അനുമതിയോ ഇല്ലാതെ അഹോരാത്രം ഖനനം നടക്കുന്ന ജില്ലകള്‍ കേരളത്തില്‍ ഇതോടെ സജീവമായി. ഭരണം മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് ഉത്തമ ഉദാഹരണമാണിത്. മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ നടക്കുന്ന ഇത്തരം ഖനന പ്രക്രിയകള്‍ തുടരുന്നത് നാടിനാപത്താണ്. ഇത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് നാടിനെ കൊണ്ടെത്തിക്കും.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി തെക്ക് വില്ലേജില്‍ 1250 ഏക്കര്‍ വനഭൂമി നിയമവിരുദ്ധമായും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയും 904 കൈയേറ്റക്കാര്‍ക്ക് പതിച്ചുനല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു. 1964 ലെ ഭൂ പതിവ് ചട്ടത്തിലെ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ദുരുപയോഗം ചെയ്താണ് വനം കൈയേറ്റം നിയമവിധേയമാക്കിയത്. പെരിയാര്‍ കടുവാ സങ്കേതത്തിലെ വനഭൂമിയാണ് കൈയേറ്റക്കാര്‍ക്ക് പതിച്ചു നല്‍കിയിരിക്കുന്നത്.
കോട്ടയത്ത് ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് 125 ഏക്കര്‍ നെല്‍വയല്‍ നികത്തുവാന്‍ 2015 നവംബറില്‍ ഉത്തരവിറക്കി. കോട്ടയം കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൃഷിക്ക് യോഗ്യമല്ലാത്ത നെല്‍വയല്‍ നികത്തുവാന്‍ അനുമതി നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കോട്ടയം കോറിഡോര്‍ പ്രോജക്ട് എന്ന പേരിലാണ് നികത്തല്‍ നടന്നത്. ക്രിക്കറ്റ് സ്റ്റേഡിയം, പ്രദര്‍ശന വേദി, കണ്വെന്ഷന് സെന്റര്‍, സൈക്കിള്‍ ട്രാക്ക്, ജലവിനോദങ്ങള്‍ എന്നിവയാണ് നെല്‍വയല്‍ നികത്തിയുള്ള പ്രോജക്ടില്‍ ലക്ഷ്യമിടുന്നത്. 2008 ന് മുമ്പ് നികത്തിയെടുത്ത നെല്‍വയലുകള്‍ ക്രമപ്പെടുത്തുവാന്‍ ഇറക്കിയ ഉത്തരവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ മറ്റൊരു ഇടപെടലാണ്. 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. നെല്‍വയലുകളുടെ നാശത്തിനാണ് ഫൈനടച്ചാല്‍ തണ്ടപ്പേര് രജിസ്റ്ററില്‍ നിലമെന്നത് മാറ്റി കരഭൂമിയെന്നാക്കി നല്‍കിയത്. ഇത് വരുംതലമുറയോടു ചെയ്ത ചതിയാണ്.
വയലിനോടൊപ്പം നികത്തിയെടുത്ത സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും പുരയിടമാക്കി. പാടശേഖരങ്ങളോടൊപ്പം നികത്തിയ തോടുകളും അരുവികളും മിച്ചഭൂമിയും സര്‍ക്കാര്‍ ഭൂമിയും ചാലുകളുമെല്ലാം ഇതോടെ ക്രമപ്പെടുത്തിയെടുക്കുവാന് സര്‍ക്കാര്‍ സന്ദര്‍ഭമൊരുക്കി. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടു പോകുന്നതിന് ഇത് ഇടവരുത്തിയിരിക്കയാണ്. പാടം നികത്തി കരഭൂമിയാക്കി മാറ്റിയതിന്റെ പേരില്‍ നടന്ന അഴിമതി അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വനനിയമവും ഭൂസംരക്ഷണ നിയമവും ചെറുകിട ധാതു ഖനന നിയമങ്ങളും അട്ടിമറിച്ച് ആയിരക്കണക്കിന് പാറമടകള്‍ക്കാണ് പാട്ടഭൂമിയില്‍ കുന്നുകളും മലകളും തച്ചുതകര്ക്കാന് അനുമതി നല്‍കിയത്. കേരള തനിമ നഷ്ടപ്പെടുത്തുവാനും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനും ജൈവവൈവിധ്യ നാശത്തിനും വനം-വന്യജീവി നാശത്തിനും ഇടവരുത്തിയിരിക്കുന്ന ഖനന അനുമതികള്‍ ഈ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് ചെയ്ത കടുത്ത അനീതിയാണ്. നാടുമുടിപ്പിച്ചും പ്രകൃതി വിഭവ കൊള്ള നടത്തിയും ഒട്ടനവധി നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്നും അഴിമതി നടത്തിയും ഭരിച്ചിറങ്ങുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളീയ സമൂഹത്തിന് അപമാനമായി.
ഇപ്പോള്‍ ബഹുജന സമ്മര്‍ദ്ദം ശക്തമായപ്പോള്‍, ഹൈക്കോടതി ഇടപെട്ടപ്പോള്‍, മെത്രാന് കായലിലും കടമക്കുടിയിലും കായലും പാടവും നികത്താന്‍ നല്കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. ഇതുപോലെ എത്രയെത്ര അനീതികള്‍ സംസ്ഥാനത്തോട് ഈ ഭരണകാലം ഭരണകൂടം ചെയ്തുകൂട്ടി? ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്തുവാന്‍ സുവര്‍ണ കാലഘട്ടമായിരുന്നു ഇത്. പരിസ്ഥിതി മാത്രമല്ല, ജനങ്ങളില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ആദര്‍ശശുദ്ധിയും നീതിബോധവും ആത്മാഭിമാനവും നശിപ്പിക്കാന്‍ മാത്രമെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തിന് കഴിഞ്ഞുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: