കൊട്ടാരക്കര: ആര്‍എസ്എസ് താലൂക്ക് പ്രചാരകിനെ മൃഗീയമായി മര്‍ദ്ദിച്ച് അവശനാക്കിയിട്ടും കലിയടങ്ങാതെ കൊട്ടാരക്കരയില്‍ പോലീസിന്റെ തേര്‍വാഴ്ച. രാത്രിയുടെ മറവില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ച് കയറിയാണ് പോലീസ് അഴിഞ്ഞാടിയത്. നാല് വീടുകളുടെ വാതിലുകള്‍ തകര്‍ത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുത്തശ്ശിമാര്ക്കുമുള്പ്പടെ പോലീസിന്റെ തെറിയഭിഷേകം നേരിടേണ്ടിവന്നു. സംഘത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഇതില്‍ കൂടുതലാവും അനുഭവം എന്ന് മുന്നറിയിപ്പോടെയായിരുന്നു അക്രമം.
ആര്‍എസ്എസ് പ്രചാരകനെ മര്‍ദ്ദിച്ച് ലോക്കപ്പിലടച്ച പോലീസ് നടപടിയെ തുടര്‍ന്ന് ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിലാണ് പോലീസിന്റെ അക്രമം അരങ്ങേറിയത്. രാത്രിയില്‍ കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് മുന്‍ താലൂക്ക് ശാരീരിക് പ്രമുഖ് ശ്രീനിവാസനെ പോലീസ് വാഹനത്തിലും കുണ്ടറ സ്റ്റേഷനിലും ക്രൂരമര്‍ദ്ദനത്തിന് വിധേയനാക്കി. ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ പോലീസുകാര്‍ കലിയടങ്ങും വരെ മര്‍ദ്ദിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കോട്ടാത്തല ഹരിദാസന്, വല്ലം വിഷ്ണു എന്നിവര്‍ക്കും ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നു.
ജില്ലാപ്രചാര്‍ പ്രമുഖ് ആര്. വേണുവിന്റെ എഴുകോണിലുള്ള വീട്ടിലെത്തിയ സംഘം 80 വയസ് കഴിഞ്ഞ അമ്മയെയും പത്താംക്ലാസുകാരനായ മകനെയും ഭീഷണിപെടുത്തിയാണ് മടങ്ങിയത്. എഴുകോണ്‍ സുഗതന്റെ വീട്ടിലെത്തിയ മുപ്പതംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും വീട്ടുസാധനങ്ങള്‍ ഉള്‍പ്പടെ വാരിവിതറിയതായും സുഗതന് പറഞ്ഞു.
ഹിന്ദുഐക്യവേദി താലൂക്ക് രക്ഷാധികാരി നെടുവത്തൂര്‍ എട്ടിയാട്ട് വീട്ടില്‍ ഗോപാലകൃഷ്ണന് ഉണ്ണിത്താന്റെ വീട്ടില്‍ പിറകിലെത്തെ കതക് ചവിട്ട് പൊളിച്ചാണ് അറുപതോളം വരുന്ന പോലീസുകാര്‍ ഇരച്ചുകയറിയത്. കോട്ടാത്തല പണയിലുള്ള ഹരിദാസന്റെ വീടിന്റെ രണ്ട് കതകുകളും തല്ലിപ്പൊളിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞു. ഹരിദാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വല്ലം ക്ഷേത്രത്തിന് സമീപമുള്ള വിഷ്ണുവിന്റെ വീട്ടിലും അതിക്രമം നടത്തിയ സംഘം വിഷ്ണുവിനെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിലെടുത്ത മൂന്ന് പേരെയും പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊട്ടാരക്കര എസ്ഐയുടെ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായ താലൂക്ക് പ്രചാരക് ബിനീഷ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്. തലയ്ക്കും ചെവിക്കുമാണ് ബിനീഷിന് പരിക്കേറ്റത്.
നുണ പ്രചരിപ്പിച്ച് മനോരമയും
കൊട്ടാരക്കര: നുണ പ്രചാരണത്തിന് മനോരമയും പോലീസും ഒറ്റകെട്ട്. ബൈക്കിന്റ പിന്നിലിരുന്ന് യാത്ര ചെയ്ത ആര്‍എസ്എസ് പ്രചാരകനെ ക്രൂരമായി മര്‍ദ്ദിച്ച് ലോക്കപ്പിലടച്ച പോലീസ് നടപടിയെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന ലാത്തിചാര്‍ജ്ജ് മറച്ചുവെച്ച മനോരമ ആര്‍എസ്എസുകാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചു എന്ന് വാര്‍ത്ത നിരത്തുകയായിരുന്നു. ഇതിനൊപ്പം വ്യാജഫോട്ടോ അച്ചടിക്കാനും മനോരമ തയ്യാറായി. നാളുകള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകരുടെ ചിത്രം എവിടെ നിന്നോ സംഘടിപ്പിച്ച് ഇന്നലെത്തെ പത്രത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. പോലീസ് നല്കിയ ചിത്രമാണെന്നാണ് അവരുടെ അവകാശവാദം. ഇതോടെ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്. പെറ്റി കേസ് എടുത്ത് തീര്‍ക്കേണ്ട കേസില്‍ ആര്‍എസ്എസിന്റെ പ്രചാരകന് പോലീസ് മര്‍ദ്ദനത്തിനിരയായി മെഡിക്കല്‍കോളേജില്‍ ആയത് മനോരമയ്ക്ക് വാര്‍ത്തയല്ല. മനോരമയുടെ നുണപ്രചാരണത്തിനെതിരെ നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്. ജയപ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: