കണ്ണൂര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന് കണ്ണൂര്‍ ജില്ല വിട്ട് കാസര്‍കോഡ് ജില്ലയിലെ ഉദുമയില്‍ മത്സരിക്കാനൊരുങ്ങുന്നത് പാര്‍ട്ടിക്കകത്തെ വിമതരെ ഭയന്ന്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട സുധാകരന് കണ്ണൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാമെന്ന് കണക്ക് കൂട്ടുന്നതിനിടെയാണ് വിമതശല്യം വിനയായത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ ഉറച്ച മണ്ഡലമാണ് കണ്ണൂര്‍. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ സുധകരന് പ്രാരംഭ പ്രവര്‍ത്തനങ്ങളാരംഭിച്ചിരുന്നു. കെ.സുധാകരന് മത്സരിക്കാന്‍ സാധ്യതയുള്ള കണ്ണൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ മത്സരിക്കുമെന്ന് വിമത നേതാവ് പി.കെ.രാഗേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ആരാണെന്നറിഞ്ഞതിന് ശേഷം അന്തിമ തീരുമാനനമെടുക്കുമെന്നായിരുന്നു രാഗേഷ് അന്ന് പറഞ്ഞിരുന്നത്. സുധാകരനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ മത്സര രംഗത്തിറങ്ങാനാണ് രാഗേഷിന്റെ തീരുമാനം. കെ.സുധാകരനെതിരെ പി.കെ.രാഗേഷ് മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്കാന് എല്‍ഡിഎഫ് തത്വത്തില്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഉദുമയിലേക്ക് മാറാന്‍ സുധാകരനെ പ്രേരിപ്പിച്ചത് രാഗേഷിന്റെയും സിപിഎമ്മിന്റെയും നിലപാടുകളാണ്.
കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രഥമ മേയര്‍സ്ഥാനം സിപിഎം പിടിച്ചെടുത്തത് കോണ്‍ഗ്രസ്സ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷിന്റെ പിന്തുണയോടെയായിരുന്നു. 55 അംഗങ്ങളുള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും 27 സീറ്റുകള്‍ വീതമാണ് നേടിയത്. പി.കെ.രാഗേഷ് മുന്നോട്ട് വെച്ച ഉപാധികള്‍ കോണ്‍ഗ്രസ്സ് നേതൃത്വം അംഗീകരിക്കാത്തത് കൊണ്ടാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിന്തുണച്ചത്. പിന്നീട് കോണ്‍ഗ്രസ്സ് നേതൃത്വം വിട്ടുവീഴ്ച ചെയ്യുകയും രാഗേഷ് കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ തയ്യാറാവുകയും ചെയ്തിരുന്നു. കോര്‍പറേഷനില്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ രാഗേഷ് കോണ്‍ഗ്രസ്സിനെ പിന്തുണക്കുകയും ചെയ്തു. രാഗേഷ് മുന്നോട്ട് വെച്ച ഉപാധിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ എസ്ഐയെ കോണ്‍ഗ്രസ്സ് നേതൃത്വം സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ്സ് അഴീക്കോട് മണ്ഡലം, ബ്ലോക്ക് കമ്മറ്റികള്‍ പുന:സംഘടിപ്പിക്കണമെന്ന ആവശ്യം നേതൃത്വം നേരത്തെ അംഗീകരിച്ചിരുന്നെങ്കിലും അത് നടപ്പാക്കുന്നതില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോയതാണ് രാഗേഷിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റത്തിന് പിന്നില്‍. കെപിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണനടക്കുമുള്ള ഒരു വിഭാഗത്തിന്റെ പരോക്ഷമായ പിന്തുണ രാഗേഷിന് ലഭിക്കുന്നുണ്ട്. കണ്ണൂരില്‍ പി.കെ.രാഗേഷിന്റെ പിന്തുണയില്ലാതെ ജയിക്കാന്‍ സാധിക്കില്ലെന്ന ധാരണയാണ് രണ്ടാമതൊന്നാലോചിക്കാതെ മണ്ഡലം മാറാന്‍ സുധാകരനെ പ്രേരിപ്പിച്ചതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന് നേരിയ ഭൂരിപക്ഷമുള്ള ഉദുമയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വവും സുധാകരനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: