ആലപ്പുഴ: പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് വിവിധ മുസ്ലീം സംഘടനകള്‍ മാതൃഭൂമി പത്രക്കെട്ടുകള്‍ കത്തിച്ചു. ഏജന്റുമാരെയും വിതരണക്കാരെയും ഭീഷണിപ്പെടുത്തി, പത്രവിതരണം മുടക്കി. ആലപ്പുഴയിലെ ഓഫീസിനു നേരെയും അക്രമം നടത്തി. ഇന്നലെ പുലര്‍ച്ചെയാണ് ആലപ്പുഴ, പുന്നപ്ര, വളഞ്ഞവഴി, വണ്ടാനം, കാക്കാഴം, പുറക്കാട്, കായംകുളം, തുടങ്ങിയ പ്രദേശങ്ങളില്‍ മാതൃഭൂമി പത്രം വ്യാപകമായി കത്തിച്ചത്. പത്രവിതരണക്കാരെയും ഏജന്റുമാരെയും പലസ്ഥലങ്ങളിലും അക്രമിക്കുകയും ചെയ്തു. വഴിയില്‍ തടഞ്ഞുനിര്‍ത്തി മാതൃഭൂമി പത്രം തെരഞ്ഞുപിടിച്ച് കീറിക്കളയുകയും ചെയ്തു. മാതൃഭൂമി വിതരണം ചെയ്താല്‍ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജില്ലയില്‍ ആയിരക്കണക്കിന് പത്രമാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കിയ പത്രക്കെട്ടുകള്‍ പോലും നശിപ്പിച്ചു.
വ്യാപകമായ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ചില മത തീവ്രവാദ സംഘടനകളാണെന്ന് പറയപ്പെടുന്നു. എന്നാല്‍ പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മാതൃഭൂമി അധികൃതര്‍ പോലീസില്‍ പരാതി നല്‍കാനും തയ്യാറായിട്ടില്ല. ബുധനാഴ്ച രാത്രിയും മാതൃഭൂമിയുടെ ആലപ്പുഴ ഓഫീസിനു നേരെ അക്രമം നടന്നു. ഗേറ്റുകള്‍ തകര്‍ക്കുകയും കല്ലെറിയുകയുമുണ്ടായി. ഓഫീസില്‍ അതിക്രമിച്ചു കടന്ന് ഒരു സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പരാതി നല്കാത്തതിനാല് പോലീസ് കേസെടുത്തിട്ടില്ല. ഇന്നലെ രാവിലെ മാതൃഭൂമിയുടെ പറവൂര്‍ തൂക്കുകുളത്തെ ഓഫീസിലേക്ക് സമസ്തയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. വന്‍ പോലീസ് സന്നാഹം എത്തിയ ഓഫീസിനടുത്തുവച്ച് ഇവരെ തടയുകയായിരുന്നു. പിന്നീട് പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രം കൂട്ടിയിട്ട് കത്തിച്ചു. ഇന്നും മുസ്ലീം ഐക്യവേദിയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ മാതൃഭൂമി ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. ഭീഷണിയും അക്രമവും ഉണ്ടായ സാഹചര്യത്തില്‍ പത്രവിതരണക്കാരും ഭയപ്പാടിലായിരിക്കുകയാണ്.
രേഖാമൂലം പരാതികള്‍ കിട്ടാത്തതിനാല്‍ പോലീസിനാകട്ടെ നടപടി സ്വീകരിക്കാന്‍ കഴിയുന്നുമില്ല. പത്ര മാനേജ്മെന്റ് ശക്തമായ നടപടി സ്വീകരിക്കാത്തത് ഏജന്റുമാര്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചിലസ്ഥലങ്ങളില്‍ ഏജന്റുമാര്‍ മാതൃഭൂമിയെ ബഹിഷ്കരിക്കുകയും ചെയ്തു.
മലപ്പുറത്തും മാതൃഭൂമി കത്തിച്ചു
മലപ്പുറം: പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് മാതൃഭൂമിക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധം. എസ്കെഎസ്എസ്, എംഎസ്എഫ്, യൂത്ത് ലീഗ് തുടങ്ങി വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ പ്രധാന ടൗണുകളില്‍ പ്രകടനം നടത്തി. പലയിടങ്ങളിലും പത്രങ്ങള്‍ കത്തിച്ചു. വരിക്കാരായ നിരവധി ആളുകളാണ് പത്രം നിര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമാണ് മാതൃഭൂമിക്കെതിരെ നടക്കുന്നത്. പത്രം മാപ്പ് പറഞ്ഞിട്ടും പ്രശ്നത്തിന്റെ തീവ്രത കുറഞ്ഞിട്ടില്ല. ഇന്നലെ നിരവധി സ്ഥലങ്ങളിലാണ് പത്രം കത്തിച്ചത്. കടകളില്‍ വില്‍പ്പനക്കെത്തിച്ച പത്രം കൂട്ടത്തോടെ വാങ്ങി കത്തിക്കുകയും ചെയ്തു.
ഇന്ന് വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ മാതൃഭൂമി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ചാനല്‍ ദുര്‍ഗ്ഗാദേവിയെ ആക്ഷേപിച്ച് പരിപാടി അവതരിപ്പിച്ചപ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്ന് അഭിപ്രായം പറഞ്ഞവരാണ് പത്രത്തിനെതിരെ പ്രതിഷേധവുമായി മുന്‍പന്തിയിലുള്ളത്. മുസ്ലീം ലീഗിന്റെ നേതാക്കന്മാര് എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: