സീതയാല്‍ നല്ല വാക്കുകള്‍കൊണ്ട് ബഹുമാനിക്കപ്പെട്ട ഹനുമാന് അല്പം മാറിയിരുന്ന് ആലോചിക്കുന്നു. ചെയ്തുതീര്‍ക്കേണ്ട കാര്യം ചെയ്തുതീര്‍ത്തു കഴിഞ്ഞാല്‍ ആദ്യം ചെയ്തതിനു ദോഷം വരാതെ വേറെ ചിലതുകൂടി ചെയ്യുന്നവനാണ് യോഗ്യന്‍. സീതയെ കണ്ടുപിടിക്കുക മാത്രമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ശത്രുവുമായി ഒന്നേറ്റുമുട്ടി അയാളുടെ ശക്തിയെന്താണെന്ന് ശരിയായി അറിഞ്ഞിട്ടുപോകയാണെങ്കില് യജമാനന്റെ ആജ്ഞ നിറവേറ്റിയതുപോലെയാണ്.
രാവണനുമായി ഒരു യുദ്ധം ചെയ്യാന്‍ വഴി ഈ ഉദ്യാനം തകര്‍ക്കുകയാണ് എന്നു ചിന്തിച്ച് മനോഹരമായ അശോകവനം അടിച്ചുതകര്‍ക്കാന്‍ തുടങ്ങി.
പരപുരിയില് ഒരു രാജകാര്യാര്ത്ഥത്തിന് നിയോഗിക്കപ്പെട്ടാല്‍ ഏല്പിച്ച കാര്യത്തിന് ഒരു കുറവും കൂടാതെ നിവേറ്റിയതിനുശേഷം സ്വന്തം സാമര്‍ത്ഥ്യമനുസരിച്ച് മറ്റൊന്നുകൂടി നന്നായി ചെയ്തിട്ടു പോകുന്നവനാണ് ഉത്തമന്. രാവണനെ ഒന്നു കാണണം.
ആരോടാണ് കളിച്ചതെന്നും വരാന്‍പോകുന്ന ആപത്തെന്താണെന്നും അറിയിക്കണം എന്നു നിശ്ചയിച്ച് ഹനുമാന് ഒരുവലിയ മരം പിഴുതെടുത്ത് മറ്റുമരങ്ങളില് അടിച്ചും, വന്മരങ്ങള് പിഴുതെറിഞ്ഞും മണ്ഡപങ്ങളും കുളങ്ങളും തകര്‍ത്തും ഉദ്യാനത്തിന് നാശം വരുത്താന്‍ തുടങ്ങി. സീതയിരുന്ന ശിംശപാ വൃക്ഷമൊഴിച്ച് മറ്റുള്ളവയിലധികവും ഒടിഞ്ഞും മറിഞ്ഞും വീണു. പക്ഷികള്‍ ഭയന്ന് ശബ്ദിച്ചുകൊണ്ട് അങ്ങുമിങ്ങും പറന്നു. വള്ളിക്കുടിലുകള്‍ നശിപ്പിക്കപ്പെട്ടു. ശിലാഗൃഹങ്ങള്‍ തവിടുപൊടിയായി. അവിടെയുണ്ടായിരുന്ന രാക്ഷസികള്‍ പേടിച്ച് പരക്കംപാഞ്ഞു.
ഉറങ്ങിക്കിടന്നവര്‍ ഞെട്ടിയുണര്‍ന്ന് ആര്‍ത്തനാദം മുഴക്കി. എന്താണു സംഭവമെന്ന് പലര്‍ക്കും മനസ്സിലായില്ല. ഒടുവില്‍ ആകാശം മുട്ടെ വലുപ്പമുള്ള ഒരു വാനരനാണ് ഉദ്യാനം തകര്‍ക്കുന്നതെന്ന് അവര്‍ കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: