ശിവാകൈലാസ്
വിളപ്പില്‍: സ്വയം സ്ഥാനാര്‍ത്ഥി ചമഞ്ഞ് കാട്ടാക്കട മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച സ്പീക്കര്‍ എന്‍. ശക്തനെതിരെ പ്രാദേശിക നേതൃത്വത്തിന്റെ പടയൊരുക്കം. കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷാണ് ശക്തനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്. ശക്തന് കാട്ടാക്കടയില്‍ മത്സരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേരത്തെ പ്രതിഷേധവുമായി നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഒരു ബ്ലോക്ക് കമ്മിറ്റി ഒന്നടങ്കം എതിര്‍പ്പുമായി എത്തിയിട്ടുള്ളത്. ഇന്ന് കാട്ടാക്കട കട്ടയ്ക്കോട് സിഎസ്ഐ ചര്‍ച്ചില്‍ ശക്തന് വിളിച്ചുകൂട്ടിയിട്ടുള്ള വികസന സെമിനാര്‍ ബൂത്ത് തലം മുതല്‍ ബ്ലോക്ക് കമ്മിറ്റി വരെയുള്ള കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ബഹിഷ്ക്കരിക്കുമെന്ന് വണ്ടന്നൂര്‍ സന്തോഷ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വന്തം സമുദായാംഗങ്ങളെയും പേഴ്സണല്‍ സ്റ്റാഫുകളെയും ഉപയോഗിച്ചാണ് ശക്തന് മണ്ഡലത്തില്‍ വികസന സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. പാര്‍ട്ടി പ്രാദേശിക ഘടകങ്ങളെ നോക്കുകുത്തികളാക്കി ശക്തന് ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതായി ഇവര്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഔദ്ധേ്യാഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനുമതി ഇല്ലാതെയാണ് ശക്തന് മണ്ഡലത്തില്‍ സമാന്തര പാര്‍ട്ടിയുമായി ചുറ്റിയടിക്കുന്നതെന്നും ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തുന്നു. മൂക്കുന്നിമലയിലെ അനധികൃത ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കി വിവാദത്തിലായ മുന്‍ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് രാകേഷിനെതിരെ കെപിസിസി അധ്യക്ഷന്‍ നടപടി എടുത്തിരുന്നു. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ രാകേഷിനെ ഒപ്പം കൂട്ടിയാണ് ശക്തന് യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഡിസിസി പ്രസിഡന്റിന് പരാതിനല്‍കിയിരുന്നു.
ശക്തന്റെ പാര്‍ട്ടിവിരുദ്ധ നിലപാടുകള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ബ്ലോക്ക് കമ്മിറ്റി ഡിസിസിയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു. വി.എം. സുധീരന് നയിച്ച ജനരക്ഷാ യാത്ര കാട്ടാക്കടയില്‍ എത്തിയപ്പോള്‍ ശക്തനോട് ബ്ലോക്ക് കമ്മിറ്റി സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. സുധീരന്റെ യാത്രയ്ക്ക് ചില്ലി പൈസ താന്‍ തരില്ലെന്ന ദാര്ഷ്ട്യത്തിനൊപ്പം യാത്രയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് ശക്തനില്‍ നിന്നുണ്ടായതെന്ന് പ്രാദേശിക നേതൃത്വം പറയുന്നു. മാറനല്ലൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബിന്ദുവിന് സ്പീക്കറുടെ പദവി ഉപയോഗിച്ച് ശക്തന് ജോലി വാങ്ങിക്കൊടുത്തു. ഇത്തരത്തില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ശക്തന് ചെയ്തു കൂട്ടുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നല്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശക്തന്റെ പേരുള്‍പ്പെടുത്തിയത് സ്ഥലം എംഎല്‍എ ആയതുകൊണ്ട് മാത്രമാണ്. ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, മലയിന്‍കീഴ് വേണുഗോപാല്‍, അഡ്വ എം. മണികണ്ഠന് എന്നിവരില്‍ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്നതായിരുന്നു പ്രാദേശിക ഘടകത്തിന്റെ പൊതുവികാരമെന്നും സൂചനയുണ്ട്. മണ്ഡലത്തിലെ പാര്‍ട്ടി അനുഭാവികളായ നാനാമതസ്ഥര്‍ വോട്ടു ചെയ്താണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തന് വിജയിച്ചത്. എന്നാല്‍ ജയിച്ചു കഴിഞ്ഞപ്പോള്‍ അത് സ്വന്തം സമുദായത്തിന്റെ വോട്ടുകൊണ്ടാണെന്ന് ശക്തന് പറഞ്ഞത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതികൂലമായി ബാധിക്കും. കാട്ടാക്കടയില്‍ ശക്തന് മത്സരിക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങളും വിവാദങ്ങളും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയരുമെന്നതില്‍ തര്‍ക്കമില്ല. ശക്തനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടി വിടുമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: