കണ്ണൂര്‍: ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റപ്രസന്റേറ്റീവ് അസോസിയേഷന് ബിഎംഎസ്ആര്‍എ രജത ജൂബിലി സമ്മേളനം ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത റാലിയോടെ കണ്ണൂരില്‍ തുടക്കമായി. സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം കോര്‍ണ്ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി ദുരൈരാജ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ തൊഴിലാളി വിരുദ്ധ നയങ്ങളെ എതിര്‍ക്കാന്‍ ബിഎംഎസ് ഒഴികെ മറ്റൊരു തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും അര്‍ഹതയില്ലെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയുടെ കാര്യത്തിലും വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും ഉള്‍പ്പെടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ എല്ലാ കാലത്തും ഉറച്ച നിലപാടെടുത്ത തൊഴിലാളി സംഘടന ബിഎംഎസ് മാത്രമാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തും പശ്ചിമബംഗാളില്‍ സിപിഎം ഭരണം നടത്തിയ കാലങ്ങളിലും ഇത്തരം നിലപാടുകളെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ക്കുള്ളത്.
നല്ലതിനെ അഭിനന്ദിക്കാനും തെറ്റിനെ തെറ്റായി ചൂണ്ടിക്കാട്ടാനും എല്ലാകാലത്തും ബിഎംഎസ് തയ്യാറായിട്ടുണ്ട്. രാജ്യത്തെ തൊഴിലളികളെ ഒന്നടങ്കം അവഗണിച്ച ഭരണകൂടമായിരുന്നു യുപിഎയുടേത്. എന്നാല്‍ ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി തൊഴിലാളി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ചര്‍ച്ച നടത്തി. ഇതുവഴി ബിജെപി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളോടുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധത വ്യക്തമാക്കി.
ബിഎംഎസിനെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഭാരതത്തില്‍ ഒരു തൊഴില്‍ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പ്രസക്തിയില്ലെന്ന് കഴിഞ്ഞ ദിവസം ഐഎന്‍ടിയുസി ഉള്‍പ്പെട പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിന്റെ പരാജയം ചൂണ്ടിക്കാട്ടുന്നു. തൊഴിലാളി വിരുദ്ധമായ എല്ലാത്തിനെയും ഏതു സര്‍ക്കാരിന്റെ കാലത്തും പല്ലും നഖവും ഉപയോഗിച്ച് ബിഎംഎസ് എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്ക്കള് അതിനുള്ള ചങ്കൂറ്റം ഇല്ല. തൊഴിലാളികളുടെ ബോണസ് പരിധി വര്‍ദ്ധിപ്പിച്ചു, മിനിമം വേജസ് വര്‍ദ്ധിപ്പിച്ചു, അസംഘടിത മേഖലയില്‍ ഇഎസ്ഐ ഏര്‍പ്പെടുത്തി, പ്രസവകാല അവധി 26 ആഴ്ചയായി ഉയര്‍ത്തി തുടങ്ങി നിരവധി തൊഴിലാളി അനുകൂല നടപടികള്‍ മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിക്കഴിഞ്ഞു.
എന്നാല്‍ ഷോപ്സ് ആന്റ് എസ്റ്റാബിഷ്മെന്റ് നിയമം നിലവിലുള്ളതുപോലെ തുടരണമെന്നും പുതിയ നിയമം പിന്‍വലിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു. സ്റ്റാന്റപ് ഇന്ത്യ സ്റ്റാര്‍ട്ടപ് ഇന്ത്യാ പദ്ധതിയില്‍ തൊഴില്‍ സംരംഭകര്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെ കടക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരെ ബിഎംഎസ് ശക്തമായി നിലകൊണ്ടു. ദേശീയതയെ നശിപ്പിക്കാന്‍ ലോകത്തിലെ ഒരുശക്തിക്കും സാധിക്കില്ലെന്നും സിപിഎം കണ്ണൂരില്‍ ആയുധം താഴെവെക്കാന്‍ തയ്യാറാകണമെന്നും സംഘപ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്യാന്‍ നോക്കിയാല്‍ നിങ്ങള്‍ സ്വയം ഇല്ലതാവുകയാവും ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ്ആര്‍എ സംസ്ഥാന അധ്യക്ഷന്‍ പി.എന്‍.പ്രദീപ് അധ്യക്ഷത വഹിച്ചു. ബിഎംഎസ്ആര്‍എ സംസ്ഥാന സംഘടനാ സെക്രട്ടറി സി.പി.ഗോപീകൃഷ്ണന്, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.രാജീവന്, ബിഎംഎസ് സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, ബിഎംഎസ്ആര്‍എ സംസ്ഥാന സെക്രട്ടറി കെ.സുരേഷ് കുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ ആര്.വേണുഗോപാല്‍, ജലേഷ് കുമാര്‍, എം.അനീഷ്കുമാര്‍, ഉപേന്ദ്രന്, വൈസ് പ്രസിഡണ്ടുമാരായ സുദര്ശനന് നായര്‍, സതീഷ് പൈ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ജയദീപ് സ്വാഗതം പറഞ്ഞു. ഇന്ന് പ്രതിനിധി സമ്മേളനം നടക്കും. വൈകുന്നേരം സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: