”ദേവ, വാനരാകാരനായ ഒരു വലിയ ജന്തു ഉദ്യാനത്തില്‍വന്ന് സീതയോടു സംസാരിച്ചു. പിന്നെയവന് അശോകവനികയാകെ തകര്‍ത്തു. നമ്മുടെ ക്ഷേത്രത്തിന്റെ പ്രാസാദം അവന് നശിപ്പിച്ചു. കാവല്ക്കാരെ അടിച്ചുകൊന്നു. അവന് അവിടെതന്നെയിരിക്കുന്നു പ്രഭോ പോയിട്ടില്ല.” ഇതുകേട്ടയുടനെ രാവണന് വേഗത്തില്‍ എഴുന്നേറ്റ് പ്രഹസ്തന്റെ മകനും ശക്തിശാലിയുമായ ജംബുമാലിയെ ഒരുലക്ഷം ഭടന്മാരോടൊപ്പം അവനെ പിടിച്ചുകൊണ്ടുവരാന്‍ അയച്ചു.
ഗോപുരം തകര്‍ത്ത് കൈയില്‍ ഇരുമ്പു തൂണുമെടുത്ത് കാത്തിരുന്ന ഹനുമാന് തന്റെ നേരെ വരുന്ന ഭടന്മാരെക്കണ്ട് ഒന്നലറി. ആ ശബ്ദം കൊണ്ടുതന്നെ പലരും വീണു. അവര്‍ അടുത്തുചെല്ലാതെ അസ്ത്രപ്രയോഗം തുടങ്ങി. അസ്ത്രങ്ങളൊന്നും അങ്ങോട്ടേശുന്നില്ല. ആന ഈച്ചകളെ ഞെരിക്കുന്നതുപോലെ ഏതാനും നിമിഷംകൊണ്ട് ജംബുമാലിയും ഭടന്മാരും യമുപുരി പൂകി. വിവരമറിഞ്ഞ് രാവണന് കോപാക്രാന്തനായി. ഒരു വലിയസേനയും അഞ്ചുസേനാപതിമാരെയും അയച്ചു. ഹനുമാന് തന്റെ ഇരുമ്പുതൂണുകൊണ്ട് എല്ലാറ്റിനേയും തച്ചുകൊന്നു. അടുത്തത് വീരന്മാരായ ഏഴുമന്ത്രിപുത്രന്മാരാണ്
രാവണനിര്ദ്ദേശമനുസരിച്ചെത്തിയത്. അവര്‍ക്കും അധികനേരം ആയുസുണ്ടായില്ല. നിസ്സാരനായ ഒരു വാനരനെ പിടിക്കാന്‍ കഴിയാത്ത സേനയെ എന്തിനുകൊള്ളാം. അപ്പോള്‍ രാവണന്റെ ഇളയ മകനായ അക്ഷകുമാരന്‍ മുന്നോട്ടുവന്ന് വാനരനെ ഞാന്‍ പിടിച്ചുകൊണ്ടുവരാമെന്നു പറഞ്ഞ് സേനയോടൊപ്പം തിരിച്ചു. അവനടുത്തുവന്നപ്പോള്‍ ഹനുമാന് ദേവാലയത്തിന്റെ വളച്ചുവാതലിലേക്കു കയറി. എന്നിട്ട് കൈയിലിരുന്ന ഇരുമ്പുതൂണ് അക്ഷകുമാരനുനേരെയെറിഞ്ഞു. അതുവന്നുകൊണ്ട് അക്ഷകുമാരനും സൈന്യവും കാലന്റെ അടുത്തെത്തി. രാജകുമാരനായ അക്ഷന്‍ മരിച്ചതറിഞ്ഞ് വ്യസനവും കോപവുംകൊണ്ട് അന്ധനായ രാവണന് ഇന്ദ്രജിത്തിനോടു പറഞ്ഞു.
”മകനെ കുമാരനെക്കൊന്ന ശത്രുവിനെ പിടിക്കാന്‍ ഞാന്‍ പോകുന്നു. അവനെ ബന്ധിച്ചോ കൊന്നോ നിന്റെ അടുത്തുകൊണ്ടുവരാം”. ”വേണ്ട പിതാവു പോകണ്ട ഞാന്‍ സേനയുമായിപോയി ബ്രഹ്മാസ്ത്രംകൊണ്ട് അവനെ ബന്ധിച്ചുകൊണ്ടുവരാം.” മഹാപരാക്രമിയായ ഇന്ദ്രജിത്ത് രഥത്തില്‍കയറി വലിയസേനയുമായി ഉപവനത്തിലെത്തി. അതുകണ്ട് ഹനുമാന് സിംഹനാദം മുഴക്കി. രണ്ടുപേര്‍ക്കും പരാക്രമംകൊണ്ട് പരസ്പരബഹുമാനവുമുണ്ടായി. ഇന്ദ്രജിത്ത് അസ്ത്രപ്രയോഗം തുടങ്ങി.
അപ്പോള്‍ ഹനുമാന് ഇരുമ്പുതൂണുകൊണ്ട് രഥത്തിലടിച്ച് സൂതനെ കൊന്നു. കുതിരകളെ കൊന്നു. ഇത്രയൊക്കെ അസ്ത്രം പ്രയോഗിച്ചിട്ടും രോമങ്ങള്‍ നന്നാലു കീറി കപീന്ദ്രനും എന്ന് എഴുത്തച്ഛന്. നാലു രോമം മുറിഞ്ഞു. അത്രമാത്രം ഇവനെ ഒരുതരത്തിലും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഇന്ദ്രജിത്തിനു ബോധ്യമായി. ഉടനെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. മാരുതി ആ അസ്ത്രത്തെ മാനിച്ച് ബന്ധനസ്ഥനായി. ഇന്ദ്രജിത്ത് ഹനുമാനെ രാവണന്റെ മുമ്പിലേക്കു കൊണ്ടുപോയി.
മേഘനാഥന് വലിയ ഘോഷത്തോടെ മാരുതിയെ വഹിച്ചുകൊണ്ടുപോയി.
നിമിഷങ്ങള്‍ക്കകം മാരുതിയുടെ ബന്ധനം അവസാനിച്ചു. എങ്കിലും ബന്ധനസ്ഥനാണെന്നു ഭാവിച്ച് അനങ്ങാതെ കിടന്നു. താമരയിതള്‍പോലെ നേത്രങ്ങളുള്ള ശ്രീരാമന്റെ തിരുനാമം ആരാണോ സദാ ജപിക്കുന്നത്, അവര്‍ പരിശുദ്ധനായ വിഷ്ണുഭക്തിയാല്‍ അജ്ഞാനകര്മ്മബന്ധനം തീര്‍ന്ന് മുക്തരാകുന്നു. അവര്‍ കോടി സൂര്യന്മാര്ക്കു തുല്യമായ വിഷ്ണുപദം പ്രാപിക്കുന്നു. ഭഗവാന് രാമന്റെ ചരണകമലങ്ങളെ സദാ തന്റെ ഹൃദയകമലത്തില്‍ ധരിക്കുന്ന ഹനുമാന് സമസ്ത ബന്ധനങ്ങളില്‍നിന്നും മുക്തനാണ്. മരണ ജനിമയ വികൃതിബന്ധനമില്ലാത്തവര്ക്ക് മറ്റുള്ള ബന്ധനംകൊണ്ട് എന്തുസങ്കടം? നിശാചരര്‍ എടുത്തുകൊണ്ടുപോകുമ്പോള്‍ തന്നെ ബ്രഹ്മപാശബന്ധനം മാറിയെങ്കിലും തന്റെ കാര്യസാധ്യത്തിന് നിശ്ചലനായികിടന്നു കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: