കൊച്ചി: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധൃതിപിടിച്ചുള്ള തീരുമാനം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും പദ്ധതിക്കുള്ള അരി പണം നല്കി വാങ്ങില്ലെന്നും ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരി സര്‍ക്കാര്‍ സൗജ്യനമായി നല്കിയാല് വിതരണം ചെയ്യാന്‍ തയ്യാറാണെന്നും അസോസിയേഷന്.
കിലോക്ക് 5.90 രൂപ നിരക്കില്‍ എഫ്സിഐയില്‍ കെട്ടിവെച്ചാല്‍ മാത്രമേ അരി ലഭിക്കൂ. മുന്‍കൂറായി അടക്കുന്നതിനുള്ള പണം ഭക്ഷ്യവകുപ്പിന്റെ കൈവശമില്ല. റേഷന്‍ വ്യാപാരികള്‍ മുന്‍കൂര്‍ പണം നല്കി അരി വാങ്ങി സൗജന്യമായി വിതരണം ചെയ്യണമെന്നും ചെലവായ പണം പിന്നീട് നല്‍കാമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് റേഷന്‍ മൊത്ത, ചില്ലറ വ്യാപാരികള്‍ തള്ളി. സൗജന്യമായി നല്കുന്ന അരിയുടെ വില എപ്പോള്‍, എങ്ങനെ റേഷന്‍ വ്യാപാരികള്‍ക്ക് തരുമെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
റേഷന്‍ മൊത്ത, ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന് കുടിശ്ശികയായി 60 കോടി രൂപയും മണ്ണെണ്ണ മൊത്ത വ്യാപാരികള്‍ക്ക് ഒന്നര കോടി രൂപയും സര്‍ക്കാര്‍ നല്‍കാനുണ്ട്. കമ്മീഷന് വര്‍ധിപ്പിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിച്ചിട്ടില്ല.
നിലവില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡുള്ള 20 ലക്ഷം കുടുംബങ്ങളില്‍ ആറ് ലക്ഷവും അനര്‍ഹരാണ്. അര്‍ഹതാ പട്ടികയിലുള്ള 14 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുമില്ല. 17 വര്‍ഷം മുമ്പ് തയ്യാറാക്കിയ ദാരിദ്ര്യ രേഖ പട്ടിക പ്രകാരമുള്ള ബിപിഎല്‍ കാര്‍ഡുകള്‍ക്കാണ് സൗജന്യ അരി നല്‍കുന്നത്. അര്‍ഹരായവരെ കണ്ടത്തൊതെയുള്ള തീരുമാനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക, പദ്ധതി പ്രകാരം മുന്‍ഗണന പട്ടിക തയാറാക്കുക, പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.ഷാജഹാന്, പി.ജി.സജീവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: