ഇന്ദ്രജിത്ത് ഹനുമാനെ നഗരം ചുറ്റിച്ചുകൊണ്ടിരിക്കുമ്പോള് കാണാനെത്തിയ പുരവാസികള്‍ ഹനുമാനെ മുഷ്ടിചുരുട്ടി ഇടിച്ചു. എന്നിട്ടും ഹനുമാന് ചലിച്ചതേയില്ല. ബന്ധനസ്ഥനായ ഹനുമാനെ ഒടുവില്‍ രാവണന്റെ സദസ്സിനു മുന്നില്‍കൊണ്ടു നിറുത്തി.
”ഇതാ നമ്മുടെ വീരരാക്ഷസന്മാരെയൊക്കെ കൊന്ന വാനരനെ ഞാന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് ബന്ധിച്ച് കൊണ്ടുവന്നിരിക്കുന്നു. അങ്ങ് ആലോചിച്ച് ഉചിതമായതെന്തോ അതുചെയ്യുക.”
വാല്മീകി രാമായണത്തില്‍ രാവണനും ഹനുമാനും തമ്മില്‍ കാണുന്നത് ഒരു വാനരനും ഒരു രാക്ഷസനും തമ്മില്‍ കാണുതായിട്ടില്ല. രാവണന് അസുരചക്രവര്‍ത്തിയാണ്. നിസ്സാരനാക്കി കളയാനുളളയാളല്ല. ഒറ്റ നോട്ടത്തില്‍ രണ്ടുപേര്‍ക്കും പരസ്പരബഹുമാനം തോന്നിയെന്ന് വാല്മീകി.
സ്വര്‍ണം കൊണ്ടു ശോഭിക്കുന്നതും അനേകം മുത്തുമണികള്കൊണ്ടു മറയ്ക്കപ്പെട്ടതും വിലിപിടിച്ചതുമായ കിരീടം, വലിയ പ്രകാശമുള്ള വജ്രങ്ങളും രത്നങ്ങളും പതിച്ചതുമായ നിരവധി സ്വര്‍ണാഭരണങ്ങള്‍, ദേഹമാസകലം രക്തചന്ദനംപൂശി, അതിനുമീതെ അണിഞ്ഞിരിക്കുന്ന കുറികൂട്ടുകള്, പട്ടുവസ്ത്രം ഇവയാണു വേഷം. നല്ലവണ്ണം തുറന്നിരിക്കുന്നതും ഭയജനകവുമായ ചുവന്ന കണ്ണുകള്‍, മൂര്‍ച്ചയുള്ള ദംഷ്ട്രകള്‍, തൂങ്ങിക്കിടക്കുന്ന ചുണ്ടുകള്‍ പൂര്‍ണചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖം, പത്തുതലകള്‍ കണ്ടാല്‍ ശിഖരങ്ങളോടുകൂടിയ മന്ദരപര്‍വതം പോലെ, ഭയങ്കരമായ അഞ്ചുപത്തികളുള്ള പാമ്പുകളെപ്പോലുള്ള കൈള്‍.വലിയ രത്നകംബളം വിരിച്ച് സ്ഫടികസിംഹാസനത്തില് ഇരിക്കുന്നു. സുന്ദരിമാരായ സ്ത്രീകള്‍ വെണ്‍ചാമരം വീശികൊണ്ടിരിക്കുന്നു. ദുര്‍ദ്ധരന്‍, പ്രഹസ്തന്‍, മഹാപാശ്വന്, നികുംഭന് എന്നീനാലു മന്ത്രിമാര്‍ സമീപത്തിരിക്കുന്നു. ഇത്തരത്തില്‍ രാവണനെ കണ്ടപ്പോള്‍ ദേവന്മാരോടൊപ്പം സ്വര്‍ഗത്തിലിരിക്കുന്ന ഇന്ദ്രനെപ്പോലെ ഹനുമാനുതോന്നി. രാവണന്റെ തേജസ്സില്‍ മതിമറന്ന ഹനുമാന് പറയുന്നു.
”ഹൊ! എന്തൊരു രൂപം. എന്തൊരു ധൈര്യം. എന്തൊരു ശക്തി. എന്തൊരു ശോഭ! ഇയാള്‍ അധര്‍മ്മം അനുഷ്ഠിച്ചില്ലായിരുന്നെങ്കില്‍ ദേവേന്ദ്രനോടുകൂടിയ ദേവലോകത്തിന്റെയും അധിപതിയും രക്ഷിതാവുമാകുമായിരുന്നു. ക്രൂരനും ദയാശൂന്യനുമായ ഇയാളുടെ പ്രവൃത്തികളെ സര്‍വ്വരും നിന്ദിക്കുന്നു. ദേവന്മാരും അസുരന്മാരുമടക്കം സകല ജനങ്ങളും ഇയാളെ ഭയപ്പെടുന്നു.”
ഹനുമാനെ കണ്ടപ്പോള്‍ രാവണന് ആദ്യമൊന്നു ഞെട്ടി. ”ഇവിടെ വന്നിരിക്കുന്ന ഇയാള്‍ സാക്ഷാല്‍ ഭഗവാന് നന്ദിതന്നെയാണൊ? പണ്ടു ഞാന്‍ കൈലാസത്തില്‍ വച്ചു പരിഹസിച്ചപ്പോള്‍ എന്നെ ശപിച്ച നന്ദി വാനര വേഷത്തില്‍ വന്നിരിക്കിയാണോ?
രാവണന് തൊട്ടടുത്തിരുന്ന അഞ്ജനപര്‍വതംപോലെ കറുത്ത പ്രഹസ്തനോട് പറഞ്ഞു ”ഇവന് എന്തിനാണിവിടെ വന്നത്?
എവിടെനിന്നും വരുന്നു? എന്തിന് എന്റെ ഉപവനം നശിപ്പിച്ചു? രാക്ഷസന്മാരെ കൊന്നതെന്തിന്? ഇതൊക്കെ ചോദിക്കൂ”
രാവണന് ലങ്കാധിപനാണ് ഒരു വെറും വാനരനോട് സംസാരിക്കുന്നത് തന്റെ വിലയ്ക്ക് ചേര്‍ന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: