തൃശൂര്‍: വടക്കാഞ്ചേരി മണ്ഡലം പൂര്‍ണമായും കാര്‍ഷിക മേഖലയാണ്. അതുകൊണ്ടുതന്നെ കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ ഇവിടെ ഉയരുന്ന മുദ്രാവാക്യങ്ങള്‍ക്ക് കൃഷിയുടെ ഗന്ധമുണ്ട്. തൃശൂര്‍ ജില്ലയിലെ പ്രധാന നെല്‍കൃഷി മേഖലകളിലൊന്നായ കോള്‍പടവുകള്‍ ഏറെയുള്ള മണ്ഡലമാണ് വടക്കാഞ്ചേരി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി നഗരസഭ ആയെങ്കിലും ഒരു പട്ടണത്തിന്റെ പ്രൗഡിയോ വികസനമോ വടക്കാഞ്ചേരിയില്‍ എത്തിയിട്ടില്ല.
തോളൂര്‍, അടാട്ട്, കൈപ്പറമ്പ്, അവണൂര്‍, കോലഴി, മുളങ്കുന്നത്തുകാവ്, മുണ്ടത്തിക്കോട്, തെക്കുംകര എന്നീ പഞ്ചായത്തുകളും വടക്കാഞ്ചേരി നഗരസഭയും ഉള്‍പ്പെടുന്നതാണ് വടക്കാഞ്ചേരി മണ്ഡലം. 2011ലാണ് പഴയ വടക്കാഞ്ചേരി മണ്ഡലത്തെ പുനഃസംഘടിപ്പിച്ച് ഇന്നത്തെ മണ്ഡലം രൂപീകരിച്ചത്. കുന്നംകുളം മണ്ഡലത്തിന്റെ ഭാഗമായിരുന്ന തോളൂര്‍, അടാട്ട്, കൈപ്പറമ്പ്, അവണൂര്‍ പഞ്ചായത്തുകളും തൃശൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കോലഴി, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളും വടക്കാഞ്ചേരി മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലത്തിന്റെ പഴയകാല രാഷ്ട്രീയ ചരിത്രത്തിന് വലിയ പ്രസക്തിയില്ല. 1957ലെ ആദ്യതെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.
സിപിഐയിലെ സി.സി.അയ്യപ്പനാണ് വടക്കാഞ്ചേരിയെ ആദ്യമായി നിയമസഭയില്‍ പ്രതിനിധീകരിച്ചത്. എന്നാല്‍ പിന്നീട് മണ്ഡലം കോണ്‍ഗ്രസ് കുത്തകയാക്കി. 1977 മുതല്‍ കോണ്‍ഗ്രസ്സിലെ കെ.എസ്.നാരായണന് നമ്പൂതിരി തുടര്‍ച്ചയായി അഞ്ചു പ്രാവശ്യം വടക്കാഞ്ചേരിയില്‍ വിജയക്കൊടി പാറിച്ചു. തുടര്‍ന്ന് 96ലും 2001ലും കെ.കരുണാകരന്റെ വിശ്വസ്തനായിരുന്ന വി.ബലറാം ഇവിടെ വിജയിച്ചു. 2004ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന കെ.മുരളീധരനെ തോല്‍പ്പിച്ചുകൊണ്ട് കന്നിക്കാരനായ എ.സി.മൊയ്തീനിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എ.സി.മൊയ്തീനെ സിപിഎം വീണ്ടും കളത്തിലിറക്കി.
ഇക്കുറി കോണ്‍ഗ്രസ്സിലെ ടി.വി.ചന്ദ്രമോഹന് ആയിരുന്നു പരാജയമറിഞ്ഞത്. 2011ല്‍ കോണ്‍ഗ്രസ്സിന്റെ സീനിയര്‍ നേതാവായ സി.എന്‍.ബാലകൃഷ്ണന് തന്റെ ആദ്യ തെരഞ്ഞെടുപ്പു മത്സരത്തില്‍ വടക്കാഞ്ചേരിയില്‍ വിജയിച്ചതോടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസ്സിന്റെ കയ്യിലായി. സി.എന്‍.ബാലകൃഷ്ണന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണ-ഖാദി വകുപ്പ് മന്ത്രിയുമായി.
പ്രഗത്ഭരായ സാമാജികര്‍ പലരും വടക്കാഞ്ചേരിയെ പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും പൊതുവായ വികസനത്തിന്റെ കാര്യത്തില്‍ വടക്കാഞ്ചേരി കേരളത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ്.
നെല്‍കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമുള്ള മണ്ഡലത്തില്‍ ഈ മേഖലയുടെ വികസനത്തിനാവശ്യമായ യാതൊന്നും നടപ്പിലാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്ക്കായിട്ടില്ല. ചെമ്മണ്പാതകളാണ് ഇപ്പോഴും ഗ്രാമപഞ്ചായത്തുകളില്‍ പലയിടത്തും. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിക്ക് ജില്ലാ ആശുപത്രിയുടെ പദവി നല്കി ഉയര്‍ത്തിയെങ്കിലും അതിനു തക്ക അടിസ്ഥാന സൗകര്യങ്ങളൊ വികസനമോ ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ സുപ്രധാനമായ ആരോഗ്യ സര്‍വകലാശാലയുടെ ആസ്ഥാനവും തൃശൂര്‍ മെഡിക്കല്‍ കോളേജും മണ്ഡലത്തിലാണ്.
എന്നാല്‍ ഇതിന്റെ പ്രയോജനം കാര്യമായി പ്രദേശവാസികള്ക്കില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും മെഡിക്കല്‍ കോളേജിനെ വീര്‍പ്പുമുട്ടിക്കുന്നു. ആരോഗ്യസര്‍വകലാശാലക്ക് സ്വന്തമായി ആസ്ഥാനമന്ദിരവും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ഇനിയുമായിട്ടില്ല. മണ്ഡലത്തിലെ പ്രധാന പൊതുമേഖലാസ്ഥാപനങ്ങളിലൊന്നായ വിരുപ്പാക്ക സ്പിന്നിങ്ങ് മില്‍ അടച്ചുപൂട്ടല്‍ ഭീഷണിയുടെ വക്കിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ലേഓഫ് പ്രഖ്യാപിച്ച കമ്പനി പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം ലഭിച്ചശേഷമാണ് പ്രവര്‍ത്തനമാരംഭിച്ചത്.
300ലേറെ തൊഴിലാളികള്‍ പണിയെടുക്കുന്ന കമ്പനിയെ രക്ഷിക്കാന്‍ സംസ്ഥാനം മാറിമാറി ഭരിച്ച രണ്ട് മുന്നണികളും ഒരു നടപടിയും സ്വീകരിച്ചില്ല. വടക്കാഞ്ചേരി പട്ടണത്തിന്റേയും സമീപ പഞ്ചായത്തുകളുടേയും പ്രധാന കുടിവെള്ള സ്രോതസ്സായ വാഴാനി ഡാം പരിസരപ്രദേശങ്ങള്‍ പൂര്‍ണമായും കയ്യേറ്റക്കാരുടെ അധീനതയിലാണ്. വാഴാനി ഡാം നവീകരണത്തിനും വിപുലീകരണത്തിനും കേന്ദ്രസഹായം ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. മണ്ഡലത്തിലെ മലയോര മേഖലയില്‍ കഴിയുന്ന ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി കാര്യമായൊന്നും ഇതുവരെ ആര്‍ക്കും ചെയ്യാനായിട്ടില്ല.
ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണ് വടക്കാഞ്ചേരി. അറുപത് ശതമാനത്തിലേറെ ഹിന്ദു വോട്ടുകളും ഇരുപത് ശതമാനത്തോളം മുസ്ലീം വോട്ടുകളുമുണ്ട്. നായര്‍, ഈഴവ, എഴുത്തച്ഛന് സമുദായങ്ങള്‍ക്കാണ് പ്രാമുഖ്യം. സാമുദായിക സമവാക്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റിയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ഓരോ കാലത്തും ഇവിടെ വിജയമുറപ്പിച്ചിട്ടുള്ളത്. ഇക്കുറി പക്ഷെ സ്ഥിതി വ്യത്യസ്തമാണ്. മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയും അടിസ്ഥാന വികസനവും തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കി ബിജെപി ഇവിടെ സജീവമാണ്.
വിരുപ്പാക്ക സ്പിന്നിങ്ങ് മില്ലിനും വാഴാനി ഡാമിനും മറ്റുമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സഹായങ്ങള്‍ ബിജെപി ചൂണ്ടിക്കാണിക്കുന്നു. തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചതും ഗ്രാമപഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതം വര്‍ദ്ധിപ്പിച്ചതും കാര്‍ഷികമേഖലയുടെ വികസനത്തിന് മോദി സര്‍ക്കാര്‍ ബജറ്റിലവതരിപ്പിച്ച പദ്ധതികളും ബിജെപി പ്രചരണായുധമാക്കുന്നുണ്ട്. ഇതോടെ സാമുദായിക സമവാക്യങ്ങളില്‍ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയം കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ഉപേക്ഷിക്കേണ്ടിവരും. ഗിമ്മിക്കുകളിലൂടെ വോട്ടുപിടിക്കുവാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടിവരും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 24000ത്തോളം വോട്ടുകള്‍ ബിജെപി മണ്ഡലത്തില്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: