കൊച്ചി: സോളാര്‍ കേസ് പ്രതി സരിതയുമായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഒരു വര്‍ഷത്തിനിടെ ഫോണില്‍ ബന്ധപ്പെട്ടത് 513 തവണ. സോളാറുമായി ബന്ധപ്പെട്ട യാതൊരു വിഷയവും സരിതയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം സോളാര്‍ അന്വേഷണ കമീഷന് മുമ്പാകെ മൊഴി നല്കി. നേരിട്ട് കണ്ടിട്ടില്ലെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
2015 മെയ് 16 മുതല്‍ 2016 ജനുവരി 26 വരെ സരിത മൂന്ന് നമ്പറുകളില്‍ നിന്ന് 513 തവണ തമ്പാനൂര്‍ രവിയെ വിളിച്ചിരുന്നതായുള്ള ഫോണ്‍ വിളിയുടെ രേഖകള്‍ കമീഷന് ജസ്റ്റിസ് ശിവരാജന് അദ്ദേഹത്തെ കാണിച്ചു. സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തമ്പാനൂര്‍ രവി സമ്മതിച്ചു. താന്‍ സരിതയെ വിളിക്കുകയായിരുന്നില്ല.
സരിത തന്നെയാണ് ആദ്യം വിളിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. താനൊരു പൊതു പ്രവര്‍ത്തകനാണ്. ഏത് അര്‍ധരാത്രിയിലും ആര് ഫോണില്‍ വിളിച്ചാലും ഫോണെടുത്ത് സംസാരിക്കും. അങ്ങനെ സരിതയുമായും സംസാരിച്ചിട്ടുണ്ട്. അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സരിതയുമായി സംസാരിച്ചിട്ടില്ല. രാഷ്ട്രീയപരമായ ചര്‍ച്ചകളില്‍ പ്രത്യേകിച്ച് ചാനല്‍ ചര്‍ച്ചകളിലും പത്രമാധ്യമങ്ങളിലും സോളാര്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കാറുണ്ട്.
അത് വളരെ മാനസിക പ്രയാസമുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രസ്താവനകളില്‍ നിന്നും പാര്‍ട്ടി നേതാക്കളെ പിന്തിരിപ്പിക്കാന് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഫോണില്‍ ബന്ധപ്പെട്ടത്. കെപിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ചതല്ലാതെ എന്തെങ്കിലും നടപടിയെടുത്തിട്ടില്ല. ഇത്തരം വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന കാര്യം സരിതയോട് പറഞ്ഞിരുന്നില്ല.
സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്ന് തമ്പാനൂര്‍ രവി മൊഴി നല്കി. അഭിഭാഷകനെന്ന നിലയില്‍ അറിയാമെന്നും പറഞ്ഞു. എന്നാല്‍ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് ഫെനിയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ കമീഷന് അദ്ദേഹത്തെ കാണിച്ചു. ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നു ഫെനിയുമായി സംസാരിച്ചതെന്നായിരുന്നു തമ്പാനൂര്‍ രവിയുടെ മറുപടി.
മുഖ്യമന്ത്രിക്കുവേണ്ടി തമ്പാനൂര്‍ രവി വിളിച്ചിരുന്നുവെന്ന് സരിത കമീഷന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഓഡിയോ സി.ഡിയും ഹാജരാക്കിയിരുന്നു. കൂടാതെ എ.പി.അബ്ദുല്ലകുട്ടി എംഎല്‍ക്കെതിരെ കേസ് കൊടുക്കാന്‍ പറഞ്ഞത് തമ്പാനൂര്‍ രവിയാണെന്നും സരിത പറഞ്ഞിരുന്നു. ഇക്കാര്യങ്ങളില്‍ വിശദീകരണം തേടിയാണ് തമ്പാനൂര്‍ രവിയെ കമീഷന് വിളിച്ചുവരുത്തിയത്.
പോലീസ് അസോസിയേഷനെതിരെ സരിത ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായെടുത്ത കോള്‍ റെക്കോഡില്‍ നിന്നാണ് സരിതയും തമ്പാനൂര്‍ രവിയും തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: