ചെറുപുഴ: പുതിയതായി ആരംഭിച്ച ചെറുപുഴ പോലീസ് സ്റ്റേഷനില്‍ ഇതുവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയില്ല. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ധനവകുപ്പ് ഉടക്കിട്ടതാണ് ചെറുപുഴ ഉള്‍പ്പെടെ അടുത്തിടെ ഉദ്ഘാടനം ചെയ്ത പുതിയ പോലിസ് സ്റ്റേഷനുകള്‍ക്ക് വിനയാകുന്നത്. ഒരു സ്റ്റേഷനു മാത്രം നാല്പതോളം തസ്തികകളാണ് പുതിയതായി സൃഷ്ടിക്കേണ്ടത്. കഴിഞ്ഞ മാസം 20ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ചെറുപുഴ പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്തത്. നാലു ദിവസത്തിനുള്ളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങുമെന്ന് ഉദ്ഘാടന സമയത്ത് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സി.കൃഷ്ണന് എം എല്‍എ, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനമല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നടപടി ഉണ്ടായില്ല. പിന്നീട് ചെറുപുഴ പോലീസ് സ്റ്റേഷന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ച് സര്‍ക്കാര്‍ നോട്ടിഫിക്കേഷനും വന്നു. ആഭ്യന്തര വ്കുപ്പിന്റെ ചില നടപടിക്രമങ്ങള്ക്കൂടി കഴിഞ്ഞാല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആരംഭിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ചെറുപുഴ സ്റ്റേഷനില്‍ വരുന്ന കേസുകള്‍ പെരിങ്ങോം പോലീസ് സ്റ്റേഷനിലേയ്ക്കാണ് അയക്കുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും സംഘടിപ്പിച്ച എസ്ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരേയും നിയമിച്ചാണ് സ്റ്റേഷന് ഉദ്ഘാടനം ചെയ്തത്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചെറുപുഴ പോലീസ് സ്റ്റേഷന് ഒരു പോലീസ് ഔട്ട് പോസ്റ്റിന്റെ നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരുന്ന ചെറുപുഴ പോലീസ് സറ്റേഷന് ഒരു പോലീസ് ഔട്ട് പോസ്റ്റായി മാറുമോ എന്നാ ആശങ്കയിലാണ് നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: