ഇടുക്കി: ഇടുക്കി എഡിഎമ്മായിരുന്ന മോന്‍സി പി.അലക്സാണ്ടറുടെ കാലൊടിച്ച കേസ് വീണ്ടും ചൂടുപിടിക്കുന്നു. പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോള്‍, സിപിഎം ലോക്കല്‍ സെക്രട്ടറി ചന്ദ്രബാബു എന്നിവര്‍ ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചതോടെ കേസ് വഴിത്തിരിവിലായിരിക്കുകയാണ്.
ബിജിമോള്‍ക്കൊപ്പം ജാമ്യാപേക്ഷ സമര്‍പ്പിച്ച ചന്ദ്രബാബുവിനെതിരെ ബിജെപി പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം പെരുവന്താനം പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവിലാണ്. ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ എഡിഎം നിയോഗിച്ചിരിക്കുന്ന അഭിഭാഷകന് ചന്ദ്രബാബുവിന്റെ ക്രിമിനല്‍ പശ്ചാത്തലം കോടതിയില്‍ ഉന്നയിക്കുമെന്ന് ഉറപ്പായിരുന്നു. ഇങ്ങനെ വന്നാല്‍ ജാമ്യാപേക്ഷ തള്ളാന്‍ വേറെ കാരണങ്ങള്‍ കോടതിക്ക് പരിഗണിക്കേണ്ടതില്ല. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് ജാമ്യാപേക്ഷ പിന്‍ലിച്ചത്.
മാത്രവുമല്ല അറസ്റ്റ് ആഘോഷമാക്കാനാണ് ബിജിമോള്‍ക്ക് താല്‍പ്പര്യം. ക്രൈംബ്രാഞ്ച് സംഘം പീരുമേട്ടില്‍ വന്ന് അറസ്റ്റ് ചെയ്താല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കും. ഈ സാഹചര്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ബിജിമോള്‍ കരുതുന്നു.
ബിജിമോളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് ഹൈക്കോടതി ജഡ്ജി കെമാല്‍പാഷ ആവശ്യപ്പെട്ടതോടെ ക്രൈംബ്രാഞ്ച് വെട്ടിലായി. ജഡ്ജിയുടെ പരാമര്‍ശം അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരത്തിലുള്ള കൈകടത്തലായാണ് പോലീസ് വീക്ഷിക്കുന്നത്. അതിനാല്‍ പരാമര്‍ശങ്ങള്‍ക്കെതിരെ അപ്പീല്‍ പോകാന്‍ സംസ്ഥാന പോലീസ് തീരുമാനിച്ചിട്ടുണ്ട്.
അപ്പീലുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ബിജിമോളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊരുത്തക്കേടുണ്ട്. ബിജിമോളെ അറസ്റ്റ് ചെയ്യേണ്ട എന്ന മുന്‍ നിലപാടില്‍ നിന്ന് മാറ്റമുണ്ടായാല്‍ കോടതി ഇടപെട്ടതിനാല്‍ അറസ്റ്റ് ചെയ്തു എന്ന് വ്യാഖ്യാനിക്കപ്പെടും. ബിജിമോളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ച് തള്ളിയിരുന്നെങ്കില്‍ അറസ്റ്റല്ലാതെ മറ്റ് മാര്‍ഗം ക്രൈംബ്രാഞ്ചിന് മുന്നിലില്ലായിരുന്നു. ജാമ്യാപേക്ഷ പിന്‍വലിച്ചതോടെ അറസ്റ്റ് എന്ന കടമ്പ ഉടനെ കടക്കേണ്ടി വരില്ലെന്നാണ് ക്രൈംബ്രാഞ്ച് നല്കുന്ന സൂചന.
കേസില്‍ ബിജിമോള്‍ക്ക് പുറമെ അമ്പതോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ബിജിമോളെ അറസ്റ്റ് ചെയ്താല്‍ ഈ പ്രതികളെയും അറസ്റ്റ് ചെയ്യേണ്ടിവരും. തെരഞ്ഞെടുപ്പു കാലമായതിനാല്‍ ക്രൈംബ്രാഞ്ചിന്റെ നീക്കത്തിന് രാഷ്ട്രീയ പിന്തുണ ലഭിക്കുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: