തൃശൂര്‍: മധ്യകേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ഒരു നൂറ്റാണ്ടുമുമ്പെ കുന്നംകുളം. കൊച്ചി-മലബാര്‍ നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കുന്നംകുളം മണ്ഡലത്തില്‍ എന്നും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ആവേശം ഏറെയാണ്.
കേരള രൂപീകരണത്തിന് മുമ്പുതന്നെ തിരുകൊച്ചി നിയമസഭയിലേക്ക് കുന്നംകുളത്തുനിന്ന് ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരുന്നു. കുന്നംകുളം നഗരസഭക്ക് പുറമെ പോര്‍ക്കുളം, കാട്ടകാമ്പാല്‍, കടവല്ലൂര്‍, ചൊവ്വന്നൂര്‍, കടങ്ങോട്, വേലൂര്‍, എരുമപ്പെട്ടി പഞ്ചായത്തുകളാണ് കുന്നംകുളം നിയോജകമണ്ഡലത്തില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ ഇരു മുന്നണികളും മാറിമാറി ഭരിച്ച പാരമ്പര്യമാണ് കുന്നംകുളത്തിന്റേത്. 2011ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബാബു എം പാലിശ്ശേരി നിസ്സാര വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിഎംപിയിലെ സി.പി.ജോണായിരുന്നു എതിരാളി.
1957ല്‍ ഐക്യകേരളത്തിലെ ആദ്യനിയമസഭയിലേക്ക് സിപിഐയിലെ ടി.കെ.കൃഷ്ണനെയാണ് കുന്നംകുളത്തുകാര്‍ തെരഞ്ഞെടുത്തത്. 60ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. ടി.കെ.കൃഷ്ണനെ പരാജയപ്പെടുത്തി പി.ആര്.കൃഷ്ണന് വിജയിയായി. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളില്‍ 65,67,70 വിജയം സിപിഎമ്മിനായിരുന്നു. ടി.കെ.കൃഷ്ണന് രണ്ടുവട്ടവും എഎസ്എന്‍ നമ്പീശന് ഒരു പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു. 77ലും 80ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിലെ കെ.പി.വിശ്വനാഥന് വിജയിയായി. പിന്നീട് 82ലും 87ലും സിപിഎമ്മിലെ കെ.പി.അരവിന്ദാക്ഷന് തെരഞ്ഞെടുക്കപ്പെട്ടു.
91ല്‍ ടി.വി.ചന്ദ്രമോഹനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 96ല്‍ ചന്ദ്രമോഹനെ പരാജയപ്പെടുത്തി സിപിഎമ്മിലെ എന്‍.ആര്.ബാലന് വിജയിയായി. 2001ല്‍ ടി.വി.ചന്ദ്രമോഹന് വീണ്ടും കോണ്‍ഗ്രസ്സിനുവേണ്ടി വിജയക്കൊടി പാറിച്ചു. 2006ലും 2011ലും ബാബു എം പാലിശ്ശേരി വിജയം നേടി. ഒരു മുന്നണിയേയും സ്ഥിരമായി വരിക്കാത്ത പാരമ്പര്യമാണ് കുന്നംകുളത്തിന് ഉള്ളത്. വാണിജ്യകേന്ദ്രം എന്ന നിലയില്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് കുന്നംകുളം. മലഞ്ചരക്ക് വ്യാപാരത്തിന്റെ കേന്ദ്രം കൂടിയാണ് ഇവിടം. റബ്ബര്‍, അടയ്ക്ക, നാളികേരം തുടങ്ങിയവയുടെ മധ്യകേരളത്തിലെ പ്രധാന വിപണിയാണ് കുന്നംകുളം അങ്ങാടി.
അതുകൊണ്ടുതന്നെ കാര്‍ഷിക വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കുന്നംകുളത്തിന്റെ മനോഭാവത്തെ സ്വാധീനിക്കുക സ്വാഭാവികം. നഗരത്തിന് ചുറ്റും കിടക്കുന്ന പഞ്ചായത്തുകളെല്ലാം പൂര്‍ണമായും കാര്‍ഷിക മേഖലയാണ്. നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക്, റബ്ബര്‍ തുടങ്ങിയവ വ്യാപകമായി കൃഷി ചെയ്യുന്ന മേഖലകളാണ് ഈ പഞ്ചായത്തുകള്‍. കഴിഞ്ഞ കാലങ്ങളില്‍ ഇരു മുന്നണികളില്‍ നിന്നും നേരിട്ട തിക്താനുഭവങ്ങളും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും മൂലം വോട്ടര്‍മാര്‍ അസംതൃപ്തരാണ്.
പൊതുവായ വികസനത്തിന്റെ കാര്യത്തിലും മണ്ഡലം പിന്നിലാണ്. ഗതാഗതക്കുരുക്ക് കുന്നംകുളം നഗരത്തിന്റെ തീരാശാപമാണ്. ഗുരുവായൂര്‍, ചാവക്കാട്, പട്ടാമ്പി, വടക്കാഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡുകള്‍ തിരിയുന്ന ജംഗ്ഷന് കൂടിയാണ് കുന്നംകുളം പട്ടണം. വന്‍തിരക്ക് അനുഭവപ്പെടുന്ന ഇവിടെ ആവശ്യത്തിന് വീതിയുള്ള റോഡുകളോ സൗകര്യങ്ങളുള്ള ബസ്സ് സ്റ്റാന്റോ ഇല്ല. നഗരത്തിന്റെ വികസനം കാല്‍നൂറ്റാണ്ടിലേറെയായി മരവിച്ച അവസ്ഥയിലാണെന്ന് കുന്നംകുളത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് വോട്ടുനേടുക എന്ന തന്ത്രമാണ് ഇക്കുറി കുന്നംകുളത്ത് ഇരുമുന്നണികളും പയറ്റാനൊരുങ്ങുന്നത്.
മതന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, മുസ്ലീം വോട്ടുബാങ്കുകള്‍ക്ക് സ്വാധീനമുള്ള കുന്നംകുളത്ത് ഈ വിഭാഗങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഇരുമുന്നണികളും ഇക്കുറി ശ്രദ്ധിക്കുന്നു. സാമുദായിക വോട്ടുബാങ്ക് വിജയമുറപ്പാക്കുമെന്ന ധാരണയിലാണ് മുന്നണികള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ്കുമാര്‍ പതിനായിരത്തിലേറെ വോട്ടുകള്‍ നേടി ശ്രദ്ധപിടിച്ചുപറ്റി.
ബിജെപി നേടിയ വോട്ടുകളാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമായതെന്ന് വിലയിരുത്തുന്നു. കുന്നംകുളം നഗരസഭാതെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റം കാഴ്ചവെച്ചു. ജാതിമത മുദ്രാവാക്യങ്ങള്‍ക്കപ്പുറം വികസനത്തിന്റെ സന്ദേശം തെരഞ്ഞെടുപ്പ് വേദികളില്‍ എത്തിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കാല്‍നൂറ്റാണ്ടായി വികസനം മുരടിച്ച് നില്ക്കുന്ന കുന്നംകുളത്തിന് പുതിയ മുഖം നല്കാന് വികസനത്തിലൂന്നിയ രാഷ്ട്രീയത്തിനേ കഴിയൂ എന്ന് വോട്ടര്‍മാരും തിരിച്ചറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: