കൊല്ലം: ലഹരിയുടെ പിടിയിലമര്‍ന്ന് ജില്ല. നഗരവും ഗ്രാമവും ഒരുപോലെ ലഹരി പിടിമുറുക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട, പുത്തൂര്‍, കൊട്ടാരക്കര, ഓയൂര്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, അഞ്ചാലുംമൂട് എന്നീ ഭാഗങ്ങളിലാണ് കഞ്ചാവ് വില്‍പ്പന നടത്തിയവരെ എക്സൈസും പോലീസും ചേര്‍ന്ന് പിടികൂടുന്നത്.
ആഴ്ചയില്‍ അഞ്ചും ആറും കഞ്ചാവ് കേസുകളാണ് ജില്ലയില്‍ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് വകുപ്പുകളിലുമായി രജിസ്റ്റര്‍ ചെയ്യുന്നത്. പ്രതികളെല്ലാം തന്നെ മുമ്പും കഞ്ചാവ് വില്‍പ്പന നടത്തി പിടിയിലായവരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വാളത്തുംഗല്‍ സ്വദേശി നൗഷാദ്(34), വടക്കേവിള ശിവകുമാര്‍ എന്നിവര്‍ സ്ഥിരം ക്രിമിനലുകളാണെന്നാണ് എക്സൈസിന്റെ നിഗമനം.
ആഴ്ചകള്‍ക്ക് മുമ്പ് പുത്തൂരില്‍ കഞ്ചാവുവില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് രഹസ്യമായി അറസ്റ്റ് ചെയ്തിരുന്നു. പുത്തൂരിലും പരിസരപ്രദേശത്തും വന്‍രീതിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഇവരെ വലയിലാക്കുകയായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രണ്ടരകിലോ കഞ്ചാവുമായി മൈനാഗപ്പള്ളി സ്വദേശി ബിജുവിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്നുമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണ് ഇയാള്‍ പിടിയിലായത്.
തമിഴ്നാട്ടിലെ കമ്പത്ത് നിന്നുമാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നതെന്ന് പോലീസിനും എക്സൈസിനും ഒരുപോലെ അറിയാമെങ്കിലും ഈ ശൃംഖലയിലെ മൊത്തക്കച്ചവടക്കാരെ പിടികൂടാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. കൊട്ടാരക്കരയില്‍ കാറില്‍ കടത്തിയ കഞ്ചാവുപൊതികള്‍ പോലീസ് കണ്ടെടുക്കുകയും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കാറിന്റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് കൊണ്ടുവരുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: