ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റു-
ള്ളവര്ക്കായ്ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മ്മലപൗര്‍ണ്ണമി
അറിഞ്ഞീലിത്രനാളും ഞാ-
നിദ്ദിവ്യപുളകോദ്ഗമം
ആ മഹാനഷ്ടമോര്‍ത്തോര്‍ത്തു
കുലുങ്ങിക്കരയുന്നുഞാന്
ഇത് അക്കിത്തത്തിന്റെ അനുഭവസാക്ഷ്യമാണ്. ഇത് സനാതനധര്‍മ്മം ആദിമുതല് ഉദീരണം ചെയ്യുന്ന ദര്ശനസാരവുമാണ്.
സര്‍വേ ഭവന്തു സുഖിനഃ
സര്‍വേ സന്തു നിരാമയഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖഭാഗ് ഭവേത്
എന്ന ശാന്തിമന്ത്രത്തിന്റെ ധ്വനി പകര്‍ന്ന വിവേകമാണ് ഒരാളെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്. ഇത്തരം വെളിപ്പെടുത്തല്‍ പൊള്ളയായ മുദ്രാവാക്യപ്രയോഗകൗശലത്തില്നിന്നല്ല അക്കിത്തത്തില്‍ സംഭവിക്കുന്നത്; നമ്മുടെ നാട്ടുനടപ്പ് അതാണെങ്കില്‍പ്പോലും.
ആഢ്യത്വത്തിന്റെ പരിവേഷത്താല്‍ അകലം കല്‍പ്പിക്കപ്പെട്ട ഒരു ഭൂതകാലത്തില്‍ ബാല്യകൗമാരങ്ങള്‍ ആഹുതി ചെയ്തിട്ടാണ് അക്കിത്തം യൗവനത്തിലേക്കെത്തിച്ചേര്ന്നത്. അപ്പോഴേക്കും ”ഉപ്പുകല്ലിനായുരിയരിച്ചോറിനായി” നഗരക്രൗര്യങ്ങളിലേക്ക് കൂപ്പുകുത്തുന്ന പരിതാപനിലയിലെത്തിയിരിക്കുന്നു കവി. ബ്രാഹ്മണ്യം, സാത്വികത, ആഭിജാത്യം മുതലായവ പ്രതിലോമപരവും ധ്വംസനീയവുമെന്നു പ്രചരിപ്പിക്കപ്പെട്ട ഒരു ദശാസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു കേരളം അന്ന്.
ആനപ്പുറത്ത് കയറാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി സമീപിച്ച കുട്ടികളോട്,
എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍
എന്റയല്ലീ മഹാക്ഷേ്രതവും മക്കളേ!
നിങ്ങള്‍ തന് കുണ്ഠിതം കാണ്മതില്
ഖേദമു-
ണ്ടെങ്കിലും നിന്ദിപ്പതില്ലെന്‍
വിധിയെ ഞാന്‍
ഗര്‍ഭഗൃഹത്തിലുണ്ടാശ്രിതവാത്സല്യ-
നിര്ഭയനായൊരാളെന്റെയായെന്റെയായ്!
എന്ന് ഉറക്കെപ്പാടേണ്ടിവന്ന അപഹാസ്യനായ ഒരു ശാന്തിക്കാരന് ഈ കവിയുടെ ഉള്ളില്‍ ആത്മനിന്ദയും അപകര്‍ഷവും മാത്രം സ്വന്തമാക്കി ഒളിച്ചിരിപ്പുണ്ട്. അതിനെത്തുടര്‍ന്ന് ഇത്തരം ആത്മസങ്കോചങ്ങളെ മറികടക്കാന്‍ അക്കാലത്ത് പലരും ചെയ്തതുപോലെ അക്കിത്തവും കമ്യൂണിസത്തിന്റെ തുറമുഖത്തില്‍ വിശ്വാസത്തെ നങ്കൂരമിട്ടിരുന്നു. കുറച്ചുദിവസങ്ങള്‍ക്കകം അതിനും ഒരു വ്യത്യാസമുണ്ടായി. മറ്റുപലരും ഭൗതികസമൃദ്ധികള്ക്ക് ഇനിയുള്ള കാലം ഇതാണു ഫലപ്രദം എന്നുകണ്ട് അവിടെ തമ്പടിക്കുകയാണ് ഉണ്ടായത്. കവി ആ മാര്‍ഗമല്ല സ്വീകരിച്ചത്. അദ്ദേഹം കമ്യൂണിസത്തില്‍ ദര്‍ശിച്ചത് സമത്വവും സമാധാനവും ശാന്തിയും ഒക്കെ പ്രദാനംചെയ്യുന്ന വേദോക്തസമാനമായ സത്യശിവസൗന്ദര്യങ്ങളുടെ ഒരു ശാദ്വലഭൂമിയായിരുന്നു. മുന്‍േപ സൂചിപ്പിച്ച ആ സനാതനധര്‍മ്മത്തിന്റെ സ്വാധീനത.
മാനവസംസ്കാരത്തില്‍ പ്രഥമവും പ്രധാനവുമായ ആര്‍ഷദര്‍ശനം വേണ്ടുവോളം സ്വാംശീകരിച്ചിരുന്നതിനാല് അക്കിത്തത്തിന് കാലാനുസൃതമായ നവധാരണകളെയും ഉള്‍ക്കൊള്ളാന്‍ തെല്ലും പ്രയാസമുണ്ടായില്ല. ഒപ്പം ഭാരതീയദര്ശനസഫലതയായ ഭയരഹിതസ്വാതന്ത്ര്യമരുളുന്ന വിമര്‍ശനശേഷിയും. അങ്ങനെ സമത്വസുന്ദരനവലോകം സൃഷ്ടിക്കാനാകും എന്നു വ്യാമോഹിപ്പിച്ച പ്രത്യയശാസ്ത്രം സമഗ്രാധിപത്യത്തിനും അധിനിവേശത്തിനും ഹിംസക്കുംവേണ്ടി നിലകൊള്ളുന്ന സംഘടിതശക്തിയാണെന്ന് തിരിച്ചറിഞ്ഞതോടെ അക്കിത്തം ആ കടവും കടക്കാന്‍ നിര്‍ബന്ധിതനായി. താന്‍ ജീവിച്ച ‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’ ദര്‍ശിച്ച് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതാന്‍ കവി സന്നദ്ധനായ ചരിത്രഭൂമിക ഇതാണ്.
ഇൗ യുഗത്തിന്റെ പൊട്ടിക്കരച്ചിലെന്‍-
വായില്‍നിന്നു നീ കേട്ടുവെന്നോ, സഖീ?
ഈ യുഗത്തിന്റെ വൈരൂപ്യദാരുണ-
ച്ഛായെന് കണ്ണില്‍ കണ്ടുവെന്നോ,
സഖീ?
ഈ യുഗത്തിന്റെ ദുര്‍ഗന്ധമെന്‍ ശ്വാസ-
വായുവിങ്കല്നിന്നുള്ക്കൊണ്ടു
നീയെന്നോ?
ഈ യുഗത്തിന്റെ ഞെട്ടിത്തെറിക്കലെന്‍-
സ്നായുവില്‍നിന്നു നിന്
നെഞ്ചെരിെച്ചന്നോ?
നീയഹോ രുചിച്ചാളെന്റെ ചുണ്ടില്‍ നി-
ന്നീ യുഗത്തിന്റെ കയ്പുമെന്നോ, സഖീ?
(കരതലാമലകം)
എന്ന ചോദ്യപരമ്പര ഉന്നീതാമകുന്നത് ഈ സാഹചര്യത്തിലായിരുന്നു. താന്‍ അംഗമായിരുന്ന രാഷ്ട്രീയകക്ഷിയിലും അത് നേതൃത്വം നല്കിയ ഭരണത്തിലും ഈ ലോകത്തിലും പുലരുന്ന നീതിയെ നീതിയെന്നു വിളിക്കാന്‍ മനുഷ്യസ്നേഹിയും പക്വമതിയും സുധീരനുമായ അക്കിത്തത്തിനെങ്ങനെ സാധിക്കും? അഹിംസ പരമധര്‍മ്മമായി
കണക്കാക്കപ്പെടുമ്പോള്‍,
നിന്നെക്കൊന്നവര്‍ കൊന്നു പൂവേ
തന്നുടെ തന്നെ മോക്ഷത്തെ
എന്നല്ലേ അംഗീകരിക്കാനാവൂ കവിക്ക്?
അതല്ല, പൊരുത്തപ്പെടാനാകാത്തവയുമാ യി ഐക്യപ്പെട്ട് നേതൃസ്ഥാനീയരും
മാന്യരുമൊക്കെ നീങ്ങുമ്പോള്‍,
വെളിച്ചം ദുഃഖമാണുണ്ണീ
തമസല്ലോ സുഖപ്രദം
എന്നുമാകുന്നു ആര്ഷോക്തിപോലുള്ള കവിമൊഴി.
പക്ഷേ ഇതൊരു ദുരന്താഭിമുഖ്യമോ വിശ്വാസമോ അല്ലെന്നു മനസിലാക്കാന്‍ ഒരു പ്രയാസവും ഇല്ലതന്നെ. കവിസ്വത്വവും ദര്‍ശനവും ‘കരതലാമലകം’പോലെ പ്രസ്പഷ്ടമാക്കിയിട്ടുണ്ടല്ലോ അക്കിത്തം സ്വന്തം കവിതയില്‍!
മനുഷ്യവിരുദ്ധമായ ഏത് ധര്‍മ്മസങ്കടത്തിനിടയിലും അക്ഷമനായി നിലകൊള്ളാന്‍ തന്നെ പ്രാപ്തനാക്കുന്ന ഊര്ജസ്രോതസ്സിനെപ്പറ്റി അക്കിത്തത്തിന് അനുഭവബോധ്യമുണ്ട്. അതിതാണ്:
ചാരമാമെന്നെക്കര്മ്മകാണ്ഡങ്ങളില്
ധീരനാക്കുന്നതെന്തൊക്കെയാണെന്നോ?
നിന്റെ രൂപവും വര്‍ണവും നാദവും
നിന്റെ പൂഞ്ചായല്തൂകും സുഗന്ധവും
നിന്നിലെന്നും വിടരുമനാദ്യന്ത-
ധന്യചൈതന്യനവ്യപ്രഭാതവും
നിന്തളര്ച്ചയും നിന്നശ്രുബിന്ദുവും
നിന്റെ നിര്‍മ്മല പ്രാര്‍ത്ഥനാഭാവവും!
‘ഗൃഭ്ണാമി തേ സൗഭഗത്വായ ഹസ്തം’ എന്നുജപിച്ച സ്വത്വത്തിന്റെ സഫലതയാണിത്. ജീവിതം യജ്ഞമാണ്; ധര്‍മ്മയജ്ഞം. മോക്ഷത്തിനുള്ള അനുഷ്ഠാനം. കലികാലത്തില്‍ അതിനുള്ള മന്ത്രം നാരായണനാമം. നാമത്തിലൂടെയും ഭാഗവതത്തിലൂടെയും അക്കിത്തം ഇതിനകം എത്രയേറെ മുന്നേറിക്കഴിഞ്ഞു. അതിനാല്‍,
നിരുപാധികമാം സ്നേഹം
ബലമായിവരും ക്രമാല്‍
ഇതാണഴകിതേ സത്യം
ഇതു ശീലിക്കില്‍ ധര്‍മ്മവും
എന്നതാകുന്നു അക്കിത്തത്തിന്റെ മതവും ദര്‍ശനവും. സത്യധര്മ്മാദിയിലും സ്നേഹവിശ്വാസത്തിലും അധിഷ്ഠിതമായ ദര്‍ശനത്തില്‍ വിശ്വസിക്കുന്നവരുടെ വഴിയാണിത്. അക്കിത്തത്തിന് അതറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: