സിഎംഎസ്-ഒരു വിയോജനക്കുറിപ്പ് എന്ന തലക്കെട്ടില്‍ മാര്‍ച്ച് 5 ലെ ജന്മഭൂമിയില് വന്ന ലേഖനം കോട്ടയം എന്ന ഹൈന്ദവ നഗരത്തിനുമേല്‍ ക്രൈസ്തവ സഭകള്‍ തീര്‍ത്ത വൈദേശിക മൂടുപടം വലിച്ചുകീറുന്ന ഒന്നായിരുന്നു. അഷ്ടഗന്ധം മാത്രം പുകഞ്ഞിരുന്ന തിരുനക്കരത്തേവരുടെ മണ്ണില്‍ കുന്തിരിക്കപ്പുകയും പരന്നതിന്റെ അറിയാക്കഥകള്‍ ഇനിയുമുണ്ടെന്നതിനാല്‍ പുതിയ തലമുറയുടെ അറിവിലേയ്ക്കായി അവയില്‍ ചിലത് കുറിക്കുന്നു.
ആദായനികുതി വകുപ്പുകാരെ വെട്ടിക്കാന്‍ ചിലര്‍ രണ്ട് കണക്കുപുസ്തകം സൂക്ഷിക്കുന്നതുപോലെ കേരളത്തിലെ ക്രൈസ്തവ സഭകളും തങ്ങളുടെ പാരമ്പര്യത്തെപ്പറ്റി രണ്ട് പുസ്തകം സൂക്ഷിക്കുന്നുണ്ട്. അതിലൊന്ന് മുന്‍പറഞ്ഞപോലെ ഇന്‍കം ടാക്സുകാരുടെ കണ്ണില്‍ പൊടിയിടാന്‍ സൂക്ഷിക്കുന്നതുമാതിരി തോമായുടെ ആഗമനകഥയും മേരിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ തോമാ കുന്നംകുളത്തുനിന്ന് മാലാഖയുടെ മുതുകിലേറി ആകാശമാര്‍ഗ്ഗം യെരുശലേമിലേക്ക് പോയതും നമ്പൂതിരിയെ വിരട്ടാന്‍ മാനത്തേക്ക് ജലപീരങ്കി ചീറ്റിച്ചതുമായ അടിപൊളി ഫലിതകഥകളാണ്. രണ്ടാമതാവട്ടെ ബ്രിട്ടീഷ്, ഫ്രഞ്ച്, പറങ്കി അധിനിവേശ മതംമാറ്റത്തിന്റെയും ബേക്കര്‍-ബെയ്ലി- ബുക്കാനന്മാര്‍ നടത്തിയ ഹിന്ദുനശീകരണത്തിന്റെയും നേരായ ചരിത്രവും.
എല്ലാ കേസുകളിലും ഒരു തുമ്പെങ്കിലും അവശേഷിക്കുമെന്നതുപോലെ, തോമാക്കഥയായാലും ബേക്കര്‍ചരിത്രമായാലും ഒറിജിനാലിറ്റിക്കുവേണ്ടി ചില ക്രൈസ്തവര്‍ തന്നെ ഏച്ചുകെട്ടിയ അലങ്കാരങ്ങളാണ് പില്ക്കാലത്ത് അവര്‍ക്കുതന്നെ വിനയായി മാറിയതും. ആരാന്റെ മണ്ണും പുറമ്പോക്കും കാടും മലയും കണ്ടാല്‍ ഇല്ലാത്ത ചെപ്പേടുകള്‍ പൊടിതട്ടിയെടുക്കുന്ന സ്വഭാവഗുണം മറ്റൊന്നും.
ചരിത്രകുതുകികളുടെ താല്‍പ്പര്യാര്‍ത്ഥം കോട്ടയം പട്ടണത്തിന്റെ ഭൂതകാല ഭൂമിശാസ്ത്രം ചെറുതായൊന്നു വിവരിക്കാം. അന്നുമിന്നുമെന്നും കോട്ടയത്തിന്റെ കുലദൈവം തിരുനക്കരത്തേവരായ ശ്രീമഹാദേവന് തന്നെ. ഒന്നാം ചേരസാമ്രാജ്യകാലത്ത് കുട്ടനാടിന്റെ ഭാഗമായിരുന്ന കോട്ടയം പിന്നീട് വേമ്പൊലി രാജ്യത്തിന്റെ ഭാഗമായി. വേമ്പൊലിനാട് രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ഉത്തരഭാഗം ഏറ്റുമാനൂര്‍, പാലാ, വൈക്കം എന്നിവ ചേര്‍ന്ന് വടക്കുംകൂര്‍ രാജ്യമായും ദക്ഷിണഭാഗം ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, ഇടുക്കി, തൊടുപുഴ, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവ ചേര്‍ന്ന് ബൃഹത്തായ തെക്കുംകൂര്‍ രാജ്യവുമായി മാറി. (മൂവാറ്റുപുഴയും തൊടുപുഴയും കൂത്താട്ടുകുളവും പിന്നീട് വടക്കുംകൂറില്‍ ചേര്‍ക്കപ്പെട്ടു).
നാടിനെ തിരുനക്കരത്തേവരുടെ കാല്ക്കല് സമര്‍പ്പിച്ച് തളിയില്‍ കോട്ടക്കോവിലകം രാജധാനിയാക്കി തെക്കുംകൂര്‍ രാജാക്കന്മാര് ഭരിച്ച ഇക്കാലമാണ് തിരുനക്കര ക്ഷേത്രത്തിന്റെയും കോട്ടയം നഗരത്തിന്റെതന്നെയും സുവര്‍ണകാലവും. തെക്കുംകൂര്‍ ഇല്ലാതായപ്പോള്‍ തിരുവിതാംകൂറില്‍ ചേര്‍ക്കപ്പെട്ട കോട്ടയം അന്ത്യത്തില്‍ ഇന്നത്തെ ഏകീകൃത കേരളത്തിന്റെ ഭാഗമായിത്തീര്‍ന്നു. തിരുനക്കര ക്ഷേത്രത്തെ ചുറ്റിപ്പറ്റി വളര്‍ന്ന പട്ടണമായതുകൊണ്ടാണ് ‘തിരുനക്കരത്തേവരല്ലാതെ മറ്റൊരു ദൈവം കോട്ടയത്തിനില്ല’ എന്നുപറയുന്നതും.
ഹൈന്ദവപൈതൃകം വെടിഞ്ഞ് വൈദേശിക മതവിശ്വാസികളായതുമൂലം സ്വന്തക്കാരായ ഹിന്ദുക്കളാല്‍ ബഹിഷ്കൃതരായ ഏതാനും അസംഘടിത ക്രൈസ്തവര്‍ ‘മാര്‍ഗവാസികള്‍’ എന്ന നാമംപേറി കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളില്‍ അപൂര്‍വമായി ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തമായി പള്ളിയോ പ്രാര്‍ത്ഥിക്കാന്‍ ബൈബിളോ ഇല്ലാതിരുന്നതിനാലും ബ്രഹ്മ-വിഷ്ണു-പരമേശ്വരന്മാരുടെയും പരബ്രഹ്മത്തിന്റെയും പര്യായമായ ‘കര്‍ത്താവ്’ എന്ന സംസ്കൃതപദം അന്ന് ഹിന്ദുക്കളുടെ കൈവശം തന്നെയായിരുന്നതിനാലും പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലാതെ ഉള്ളതുകൊണ്ട് ഓണംകൂടി കഴിയുകയായിരുന്നു അവര്‍. ഈ സ്ഥിതിക്ക് മാറ്റമുണ്ടായതാവട്ടെ 1816 ലെ ബേക്കര്‍-ബെയ്ലി വരവിനുശേഷവും.
അതോടെയാണ് തിരുനക്കരത്തേവര്‍ വാഴുന്ന കോട്ടയം നഗരത്തില്‍ കാലുകുത്താനും മറുനാടന്‍ ദൈവങ്ങള്‍ക്ക് കിടപ്പാടമുണ്ടാക്കിക്കൊടുക്കാനും ക്രൈസ്തവര്‍ക്ക് കഴിഞ്ഞത്. മിഷണറിമാര്‍ നടത്തിയ ഹൈന്ദവ നശീകരണത്തിനെതിരെ കോട്ടയത്തെ ഹിന്ദുക്കളില്‍നിന്ന് എതിര്‍പ്പുണ്ടായപ്പോള്‍ മൈസൂറില്‍നിന്ന് എത്തിച്ച അറബിക്കുതിരകളുടെ പുറത്ത് അകമ്പടിക്കാരുമായി പ്രഭാതവ്യായാമത്തിനെന്ന വ്യാജേന ‘ലോയല്‍റ്റി പ്രൊസഷന്‍’ (ബ്രിട്ടീഷ് ഭക്തരുടെ പട്ടണപ്രവേശം) നടത്തിയിരുന്ന ഹെന്റി ബേക്കറുടെയും ജൂണിയര്‍ ബേക്കറുടെയും വീരകഥകള്‍ മണ്‍റോയെപ്പോലുള്ള രാജ്യദ്രോഹികളെ നന്മകളുടെ കെടാദീപമായി അവതരിപ്പിക്കുന്ന ലാപ്ടോപ് തലമുറ എങ്ങനെയറിയാന്‍.
ഇനി ബെയ്ലിക്ക് കര്‍ത്താവ്, സ്തോത്രം, ബലി, പരിശുദ്ധാത്മാവ് തുടങ്ങിയ അര്‍ത്ഥവത്തായ ഹൈന്ദവരാധനാപദങ്ങളുടെ സാരം പകര്‍ന്നുകൊടുത്ത ചാത്തുമേനോനെപ്പറ്റി കേട്ടോളൂ.
പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട് സ്വദേശിയായ ചാത്തുമേനോന്‍ ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ചെങ്ങന്നൂര്‍ ആലം സ്വദേശിനിയായ പാര്‍വതിയമ്മ. മക്കളുടെ പേരുകള്‍ ഗോവിന്ദന്‍കുട്ടി മേനോന്, കല്യാണി, കാര്‍ത്യായനി, ലക്ഷ്മിക്കുട്ടി, പദ്മനാഭമേനോന്‍, പാര്‍വതിക്കുട്ടി.
ക്രിസ്ത്യാനികളാക്കപ്പെട്ടപ്പോള്‍ ആ കുട്ടികള്‍ക്ക് ബെയ്ലി നല്കിയ പേരുകള്‍ യഥാക്രമം ബെയ്ലി ഫെന്‍, എലിസബത്ത് ഫെന്‍, സാറാ ഫെന്‍, മറിയം ഫെന്‍, ബേക്കര്‍ ഫെന്‍, തെരേസാ ഫെന്‍ എന്നിങ്ങനെയാണ്. ജോസഫ് ഫെന്നിന്റെയും ബഞ്ചമിന് ബെയ്ലിയുടെയും കെണിയില്‍ വീണ് 1831 ല്‍ ക്രിസ്ത്യാനിയായ ചാത്തുമേനോന്റെ ശവമടക്കിനെച്ചൊല്ലി ചില വിവാദങ്ങള്‍ ഉണ്ടായത് ഇവിടെ എഴുതുന്നില്ല.
ഇപ്പോഴത്തെ മെത്രാന്‍കായല്‍ വിവാദത്തിനും കോട്ടയത്തെ ക്ഷേത്രങ്ങളുമായി ബന്ധമുള്ളതുകൊണ്ട് അതുംകൂടി കേള്‍ക്കുക: 1789 ല്‍ ടിപ്പുസുല്‍ത്താന്‍ കുന്നംകുളത്തെ ചാട്ടുകുളങ്ങര ക്രിസ്ത്യന്‍ ചര്‍ച്ച് അഗ്നിക്കിരയാക്കുകയും അനേകം ക്രൈസ്തവരെ ദാരുണമായി കൊലപ്പെടുത്തുകയുമുണ്ടായി. പുലിക്കോട്ടില്‍ ജോസഫ് മെത്രാന് എന്ന പേരില്‍ പില്ക്കാലത്ത് പ്രസിദ്ധനായ ഇട്ടൂപ്പ് മല്പാന്റെ അപേക്ഷപ്രകാരം കൊച്ചി രാജാവിന്റെ മന്ത്രിയായ പാലിയത്തച്ചന് ഈ പള്ളി പുതുക്കിപ്പണിതു നല്കി. അതിനുശേഷം സഭയെ വളര്‍ത്താന്‍വേണ്ടി ഇട്ടൂപ്പ് മല്പാന് കണ്ടനാട് പടിയോല എന്ന പേരില്‍ ഒരു രൂപരേഖ 1809 ല്‍ ആവിഷ്കരിക്കുകയും അതിന്റെ ഭാഗമായി ശെമ്മാശന്മാരെ വാര്‍ത്തെടുക്കുന്നതിന് രണ്ട് സെമിനാരി കോളേജ് അഥവാ പഠിത്ത വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തെങ്കിലും പിന്നീടത് കോട്ടയത്ത് ഒരെണ്ണം മാത്രമായി ചുരുക്കി.
ഈ കോളേജിലെ അന്തേവാസികള്‍ക്ക് വച്ചുണ്ണാന്‍ നിത്യേന ധാരാളം അരി സൗജന്യമായി വേണ്ടിയിരുന്നതിനാല്‍ ഇട്ടൂപ്പ് മല്പാന് മണ്‍റോയുടെ സഹായത്തോടെ റാണി ലക്ഷ്മിബായിയെ കാണുകയും തത്ഫലമായി തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകള്‍ നടത്തിയിരുന്ന കുട്ടനാടന്‍ പാഠശേഖരത്തില്‍നിന്ന് നാനൂറേക്കര്‍ സ്ഥലം റാണി മല്പാന് നല്‍കുകയും ചെയ്തു. 1815 ല്‍ സെമിനാരി പണിയാന്‍ റാണി ഇട്ടൂപ്പ് മല്പാന് സൗജന്യമായി നല്കിയ സ്ഥലവും തിരുനക്കരത്തേവരുടെ തന്നെ; എങ്കിലും പള്ളി പണിയാനും പുതുക്കിപ്പണിയാനും അച്ചന്‍പട്ടക്കാര്‍ക്ക് വെച്ചുണ്ണാനുമെല്ലാമുള്ള പണവും ഭൂമിയും നിലവും ഉരുപ്പടികളുമെല്ലാം നല്‍കിയിട്ടും ഹിന്ദുക്കളെ മതംമാറ്റാന്‍ നടന്ന ഇട്ടൂപ്പ് മല്പാന്മാരുടെ ദ്വന്ദ്വവ്യക്തിത്വം ഇന്നുമൊരു പ്രഹേളിക തന്നെ.
ജോണ്‍ മണ്‍റോയുടെ പിതാവ് ക്യാപ്റ്റന്‍ ജെയിംസ് മണ്‍റോ ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പുവിന്റെ കുടുംബാംഗങ്ങളോട് ഏറെ ക്രൂരത കാട്ടിയിരുന്നു. ബാല്യത്തിലെ പിതാവിന്റെ ക്രൂരകഥകള്‍ കേട്ട് ആവേശഭരിതനായി വളര്‍ന്ന ജോണ്‍മണ്‍റോയുടെ അറിയപ്പെടാത്ത സ്വഭാവവൈകൃതങ്ങളെപ്പറ്റി എഴുതാതിരിക്കുകയാണ് കൂടുതല്‍ നല്ലത്.
ഏറ്റുമാനൂരില്‍നിന്ന് എംസി റോഡ് വഴി കോട്ടയത്തേക്ക് വന്നാല്‍ കാരിത്താസ്, തെള്ളകം, അടിച്ചിറ, സംക്രാന്തി, ചവിട്ടുവരി, നാഗമ്പടം എന്നീ സ്ഥലങ്ങളെല്ലാം കുമാരനെല്ലൂര്‍ ക്ഷേത്രത്തിന്റെ വകയായിരുന്നു. പാട്ടക്കൃഷിയിലൂടെ കുമാരനല്ലൂരമ്മയുടെ ഭൂമി കൈവശപ്പെടുത്തിയ വറീത്, അവുത, അവുതേപ്പ് തുടങ്ങിയ ക്രിസ്ത്യാനികളെ സംബന്ധിച്ച ദേവസ്വം രേഖകള്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടതായി പ്രൊഫസര്‍ എസ്.ഗുപ്തന് നായര്‍ ഒരിക്കലെഴുതിയത് ഈ ലേഖകന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. പാലായിലെയും ഇടുക്കിയിലെയും കയ്യേറ്റങ്ങള്‍ കണ്മുന്നില് ഇന്നുമുണ്ട്. ഇപ്പോള്‍ വാഴ്ത്തപ്പെടാന്‍ പോകുന്ന ചാവറ കുരിയാക്കോസച്ചനും അദ്ദേഹത്തിന്റെ ഉപവികളും കോട്ടയത്തെ ഹിന്ദുസംസ്കാരത്തിനേല്‍പ്പിച്ച ആഘാതത്തെപ്പറ്റിയും കൂടുതല്‍ വിസ്തരിക്കുന്നില്ല. ഇപ്പോള്‍ ടിവി സീരിയല്‍ രൂപത്തിലും അദ്ദേഹം ഹിന്ദുക്കളെ അപമാനിച്ചുകൊണ്ടിരിക്കുകയാണല്ലോ.
19-ാം നൂറ്റാണ്ടില്‍ ഉത്തരകേരളത്തില്‍ ബാസല്‍മിഷനും മധ്യകേരളത്തില്‍ ചര്‍ച്ച് മിഷന് സൊസൈറ്റിയും ദക്ഷിണ കേരളത്തില്‍ ലണ്ടന്‍ മിഷന് സൊസൈറ്റിയും പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ക്രിസ്തുമതം കേരളത്തില്‍ വളരാന്‍ തുടങ്ങിയത്. അതിനുശേഷം 1905 ല്‍ സ്ഥാപിക്കപ്പെട്ട നാഷണല്‍ മിഷണറി സൊസൈറ്റി ഏഴുവര്‍ഷത്തിനുശേഷം നാഷണല്‍ മിഷണറി കൗണ്‍സിലായി രൂപാന്തരപ്പെട്ടതോടെയാണ് ഭാരതത്തില്‍ തന്നെ ക്രൈസ്തവര്‍ക്ക് ഒരു ഏകീകൃത രൂപമുണ്ടായതും. അപ്പോള്‍ തിരുനക്കരത്തേവരുടെ മണ്ണില്‍ കുന്തിരിക്കപ്പുക ഉയരാന്‍ തുടങ്ങിയതിന്റെ കാലപ്പഴക്കം വായനക്കാര്‍ തന്നെ തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: