കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ മാധ്യമങ്ങളില്‍ പരസ്യം നല്കാന് ജില്ലാ തല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. ഇതിനുളള അപേക്ഷ നിശ്ചിത മാതൃകയില്‍ കളക്ടര്‍ ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായ എംസിഎംസിയ്ക്ക് സമര്‍പ്പിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് രൂപത്തിലുളള രണ്ടു പകര്‍പ്പുകളും അതിന്റെ സാക്ഷ്യപ്പെടുത്തിയ സ്ക്രിപ്റ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പരസ്യത്തിന്റെ നിര്‍മ്മാണ ചെലവ്, സംപ്രേഷണ സമയം, ഓരോ സംപ്രേഷണത്തിന്റെയും ചെലവ്, മൊത്തം സംപ്രേഷണത്തിനുളള ഏകദേശ ചെലവ്, പരസ്യത്തിനായുളള തുക വിനിയോഗിച്ചത് ചെക്കോ, ഡിമാന്റ് ഡ്രാഫ്റ്റോ മുഖേന മാത്രമാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവന എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ അനുകൂലമായുളള പരസ്യമാണോ എന്ന് വ്യക്തമാക്കുന്ന രേഖയും ഇതോടൊപ്പം വേണം.
പരസ്യത്തിനു അനുമതി തേടുന്നത് സ്ഥാനാര്‍ത്ഥിയോ രാഷ്ട്രീയ പാര്‍ട്ടിയോ അല്ലെങ്കില്‍ പരസ്യം സ്പോണ്സര് ചെയ്തിരിക്കുന്ന ആളുടെയോ പ്രസ്താവനയും ഉണ്ടായിരിക്കണം. അംഗീകൃത ദേശീയ/സംസ്ഥാന പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംപ്രേഷണ തീയതിയ്ക്ക് മൂന്ന് ദിവസം മുന്‍പെങ്കിലും സര്‍ട്ടിഫിക്കേഷനുളള അപേക്ഷ സമര്‍പ്പിക്കണം. മറ്റ് സംഘടനകളോ സ്ഥാപനങ്ങളോ പരസ്യത്തിന് അനുമതി തേടുകയാണെങ്കില്‍ ഏഴു ദിവസം മുന്‍പ് അപേക്ഷ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: