പാരിസ്: കഴിഞ്ഞ നവംബര്‍ 13ന് പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സലാഹ് അബ്ദെസലാം അറസ്റ്റില്‍. ബ്രസല്‍സില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്സിലുള്ള മൊളെന്ബീക്ക് ജില്ലയില്‍ ഫ്രഞ്ച് പോലീസ് നടത്തിയ തിരച്ചിലില്‍ ഏറ്റുമുട്ടലിന്നോടുവിലാണ് ഇയാള്‍ പിടിയിലായത്. ഏറ്റുമുട്ടലില്‍ സലാമിന് വെടിയേറ്റിട്ടുണ്ട്. ഭീകരാക്രമണത്തിനുശേഷം കടന്നുകളഞ്ഞ എട്ടാമത്തെ ഭീകരനായിരുന്നു സലാഹ് അബ്ദസ്ലാം.
ഈയാഴ്ചയാദ്യം ബ്രസ്സല്‍സില്‍ മറ്റൊരുഭാഗത്ത് നടത്തിയ തെരച്ചിലില്‍ ഒരു കെട്ടിടത്തില്‍നിന്ന് ഇയാളുടെ വിരലടയാളം കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടല്‍ നടന്ന ബ്രസല്‍സിലെ തെരുവ് മുഖംമൂടിയും കറുത്ത വസ്ത്രവും ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. ഒരു വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും വെളുത്ത പുക ഉയരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പറേഷന് തുടരുന്നതായി പോലീസ് അറിയിച്ചു.
നവംബര്‍ 13ന് ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. 130 പേര്‍ക്കാണ് ആക്രമണത്തില്‍ ജീവന് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: