മോസ്കോ: തെക്കന്‍ റഷ്യയിലെ റോസ്തോവ് ഓണ്‍ ഡോണ്‍ സിറ്റിയില്‍ വിമാനം തകര്‍ന്നുവീണ് മലയാളി ദമ്പതികള്‍ അടക്കം 62 പേര് മരിച്ചു. ദുബൈ എയര്‍ലൈന്‍സിന്റെ വിമാനം ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ തകര്‍ന്നത്. അതിശക്തമായ കാറ്റാണ് അപകടത്തിനു കാരണമെന്ന് കരുതപ്പെടുന്നു.
പെരുമ്പാവൂര്‍ വെങ്ങോല ബഥനിപ്പടി സ്വദേശി ചാമക്കാലയില്‍ മോഹനന്റെ മകന് ശ്യാം മോഹന്‍ (26), ഭാര്യ അഞ്ജു (23) എന്നിവരാണ് മരണമടഞ്ഞ മലയാളികള്‍. റഷ്യയില്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഇവര്‍ അവധി കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ദുബൈ വഴി റഷ്യയ്ക്ക് യാത്ര തിരിച്ചത്. ഒരു വര്‍ഷം മുന്‍പ് ജോലിക്ക് ചേര്‍ന്ന ഇവര്‍ ആദ്യമായി അവധിയില്‍ എത്തിയതായിരുന്നു.
55 യാത്രക്കാരും ഏഴ് ജോലിക്കാരുമാണ് ഫ്ളൈ ദുബൈയുടെ ബോയിംഗ് 737 800 വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ല. അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയും പൈലറ്റിന്റെ പിഴവുമാണ് കാരണമെന്ന് റഷ്യന്‍ ഗതാഗത മന്ത്രിയുടെ ഉപദേഷ്ടാവ് സാനാ ടെറക്കോവ പറഞ്ഞു.
കനത്ത കാറ്റില്‍ വിമാനം ഇറക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗിന് ശ്രമിക്കവെ വിമാനം റണ്‍വേ തുടങ്ങുന്നതിന് 250 മീറ്റര്‍ മുന്പില് വച്ച് നിലംപതിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ സ്ഫോടനത്തോടെ വിമാനം കത്തിയമര്‍ന്നു. ഇടിയുടെ ആഘാതത്തിലാണ് വിമാനം കത്തിയതെന്ന് കരുതപ്പെടുന്നു. 44 റഷ്യക്കാരും എട്ട് ഉക്രേനിയക്കാരും രണ്ട് ഭാരതീയരും ഒരു ഉസബെക്കിസ്ഥാനിയുമാണ് യാത്രക്കാരില്‍ ഉണ്ടായിരുന്നത്. ഫ്ളൈ ദുബൈ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: