‘എനിക്ക് വംശം നിലനിര്‍ത്താന്‍ കഴിയാതെ വരുമോ?’ അവളെ തടുത്താല്‍ അവള് ഇവിടം വിട്ടു പോവും. തടുത്തില്ലെങ്കില് രാജവംശം അന്യം നില്ക്കും. ഇങ്ങനെയുള്ള ചിന്തയില്‍ രാജാവ് എട്ടാമത്തെ ഗര്‍ഭമടുത്തപ്പോള്‍ ആ കുഞ്ഞിനെ രക്ഷിക്കണം എന്ന് തന്നെയുറപ്പിച്ചു. വസിഷ്ഠമുനിയുടെ പശുവിനെ മോഷ്ടിച്ച ദ്യോവാണ് എട്ടാമനായ ഈ വസു. ഭൂജാതനായ കുട്ടിയെ രക്ഷിക്കാന്‍ രാജാവ് രാജ്ഞിയുടെ കാലുപിടിച്ചപേക്ഷിച്ചു. ‘ഞാന്‍ നിന്റെ ദാസനാകാം ഇവനെ എനിക്ക് തരിക. നിനക്ക് ഞാന്‍ എന്തും തരാം. എനിക്ക് വംശം നിലനിര്‍ത്താന്‍ ആശയുണ്ട്. പുത്രനില്ലാത്തവാന്‍ എങ്ങിനെ സ്വര്‍ഗ്ഗത്തിലെത്തും?’
ഇതെല്ലാം കേട്ടിട്ടും കുട്ടിയെ എടുത്ത് പോകാന്‍ തുനിഞ്ഞ രാജ്ഞിയെ രാജാവ് ഭര്‍സിച്ചു. ‘മഹാപാപീ നീയെന്താണ് ചെയ്യുന്നത്? നിനക്ക് നരകഭയമില്ലേ? നീ ആരുടെ പുത്രിയാണ്?’ നീ എവിടെ വേണമെങ്കില്‍ പോവുകയോ ഇവിടെ നില്‍ക്കുകയോ ചെയ്തുകൊള്ളുക. കുഞ്ഞിവിടെ ജീവിക്കട്ടെ. കുലം മുടിക്കുന്നവളായ നിന്നെക്കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?
‘എനിക്കും ഈ പുത്രനെ വേണം, ഞാന്‍ കാട്ടില്‍പ്പോയി ഇവനെ വളര്‍ത്തിക്കൊള്ളാം. എനിക്ക് പോകാനുള്ള സമയമായി. അങ്ങയുടെ ശപഥം തെറ്റിയിരിക്കുന്നു. ഞാന്‍ ഗംഗാ ദേവിയാണ്. വസിഷ്ഠശാപത്താല്‍ മനുഷ്യയോനിയില്‍ പിറക്കാന്‍ വിധിച്ച വസുക്കളാണ് നമ്മുടെ പുത്രന്മാര്. ദേവകാര്യസിദ്ധിക്കാണ് ഞാനിതെല്ലാം ചെയ്തത്. വസുക്കളില്‍ ഏഴുപേരും ശാപമുക്തരായി. ഇവന് എട്ടാമനാണ്. കുറച്ചു കാലം കൂടി കഴിഞ്ഞാലേ ഇവന് ശാപമുക്തി ലഭിക്കൂ. ഗംഗേയനായ ഇവന് വസുവാണെന്നുള്ളത് മറക്കാതെ സുഖമായി വാഴുക.
ഏതായാലും ശന്തനു രാജന്, അങ്ങേയ്ക്കീ ഗംഗാദത്തനെ ഞാന്‍ തരാം. ഞാനിവനെ യൗവനം വരെ വളര്‍ത്തി വലുതാക്കിയിട്ട് അങ്ങയെ ഏല്‍പ്പിക്കാം. അപ്പോള്‍ അങ്ങെന്നെ ആദ്യം കണ്ടുമുട്ടിയ ഇടത്തേയ്ക്ക് വരിക. ഞാന്‍ ഇവനെ തരാം.’ ഇങ്ങിനെ പറഞ്ഞു ഗംഗ കുഞ്ഞിനെയുമെടുത്ത് പുറപ്പെട്ടു. ദുഖിതനായ ശന്തനു കൊട്ടാരത്തില്‍ കഴിഞ്ഞ് രാജ്യഭാരം നിര്‍വ്വഹിച്ചുവന്നു.
കാലം കുറെക്കഴിഞ്ഞു. മൃഗയാ വിനോദത്തിനായി രാജാവ് കാട്ടുപോത്ത്, പന്നി ഇവയെ കൊന്നുകൊണ്ട് ഗംഗാ നദിക്കരയിലെത്തി. ഗംഗയില്‍ ജലം വളരെക്കുറവാണെന്ന് കണ്ട് അത്ഭുതപ്പെട്ടു.
നദിക്കരയില്‍ കോമളനായ ഒരു യുവാവ് അതിവിദഗ്ധമായി അമ്പെയ്ത് ശരനിരകള്‍ തീര്‍ത്ത് വിളയാടുന്നു. അവനെ രാജാവിന് തിരിച്ചറിയാനായില്ല. ‘നിന്റെ അച്ഛനാര്?’ എന്നദ്ദേഹം യുവാവിനോട് ചോദിച്ചു. ശരജാലം തീര്‍ത്തുകൊണ്ടിരുന്ന അവന് ഒന്നും മിണ്ടിയില്ല. പെട്ടെന്നവന് അവന് അവിടം വിട്ടു മറഞ്ഞു. രാജാവ് ചിന്താഗ്രസ്തനായി ‘ആരാണിവന്‍? എന്റെ പുത്രനായിരിക്കുമോ?’. രാജാവ് ഗംഗയെ സ്തുതിച്ചു വാഴ്ത്തി സംപ്രീതയാക്കി. അവള് രാജാവിന് മുന്പില് പ്രത്യക്ഷപ്പെട്ടു. ‘ആരാണാ കോമളനായ യുവാവ്? എന്ന് ചോദിക്കെ ഗംഗാദേവി ഇങ്ങിനെ പറഞ്ഞു: ‘അവന് എട്ടാമത്തെ വസുവായ നമ്മുടെ മകനാണ്. ഞാന്‍ അവനെ എല്ലാം പഠിപ്പിച്ചു മിടുക്കനാക്കിയിട്ടുണ്ട്. ഗാംഗേയന് കഠിനവ്രതനുമാണ്.
അവന് നിന്റെ കുലത്തിനു കീര്‍ത്തി വരുത്തും. ധനുര്‍വേദവും വേദ ശാസ്ത്രവും അവനറിയാം. ഞാന്‍ പോറ്റിവളര്‍ത്തിയ അവനെ അങ്ങ് കൊണ്ടുപോയ്കൊള്ളുക. വസിഷ്ഠന്റെ ആശ്രമത്തില്‍ പഠിച്ച അവന് സകല ശാസ്ത്രങ്ങളിലും നിപുണനാണ്. ജമദഗ്നി മുനിയുടെയത്ര അറിവുള്ളവനാണ് നിന്റെ പുത്രന്.’ ഇങ്ങനെ പറഞ്ഞു പുത്രനെ നല്കി ഗംഗാദേവി മറഞ്ഞു. രാജാവ് മകനെ ഗാഢം പുണര്‍ന്നു. അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.
അവനെ തേരിലേറ്റി കൊട്ടാരത്തിലേയ്ക്ക് പോയി. ഹസ്തിനപുരത്തില്‍ രാജപുത്രന്റെ വരവ് ഗംഭീരമായി ആഘോഷിച്ചു. ഗംഗാദത്തനെ യുവരാജാവാക്കാന്‍ ദൈവജ്ഞന്മാരെ വിളിച്ചു നല്ലൊരു മുഹൂര്‍ത്തം കുറിപ്പിച്ചു. പുത്രസൗഖ്യത്തില് ഗംഗയെക്കൂടി രാജാവ് മറന്നു.സൂതന്‍ പറഞ്ഞു: വസുക്കളുടെ ശാപവൃത്താന്തവും ഗംഗയുടെ ചരിതവും സര്‍വ്വപാപങ്ങളെയും പോക്കാന്‍ ഉതകുന്നവയാണ്. വ്യാസമുനിയില്‍ നിന്നും കേട്ടതുപോലെ തന്നെ ഞാന്‍ നിങ്ങള്‍ക്കിത് പറഞ്ഞു തന്നു. ഈ ലക്ഷണയുക്തമായ ഭാഗവതം ദൈ്വപായനന്റെ മുഖത്തുനിന്നും ഉദീരണം ചെയ്തതാണ്. ഇത് കേള്‍ക്കുന്നവരുടെ സകലപാപങ്ങളും ഇല്ലാതാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: